കണ്ണൂര്‍: മുന്‍വര്‍ഷത്തേക്കാള്‍ കൂടുതല്‍ ശക്തമായ വരള്‍ച്ചയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി കുടിവെള്ള വിതരണത്തില്‍ ഗ്രാമപഞ്ചായത്തുകളും നഗരസഭകളും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ആസൂത്രണ സമിതിയോഗം. കുടിവെള്ള വിതരണം നടത്തേണ്ട കേന്ദ്രങ്ങള്‍ തിരിച്ചറിഞ്ഞ്, കലക്ടറില്‍നിന്ന് അനുമതി നേടി മുന്‍കൂറായി പണം ചെലവഴിക്കാന്‍ കഴിയുമെന്ന് ജില്ലാ ആസൂത്രണ സമിതി ചെയര്‍മാനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് അറിയിച്ചു. മലിനജലം കുടിവെള്ളമായി വിതരണം ചെയ്യാനുള്ള സാധ്യതകള്‍ കണക്കിലെടുത്ത്, ആരോഗ്യ വകുപ്പിന്റെ പരിശോധനകള്‍ നടത്തണം. കുടിവെള്ളം വിതരണം ചെയ്യേണ്ട കേന്ദ്രങ്ങളില്‍ യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കണം. ലോകജലദിനമായ ഇന്ന് മുതല്‍ ഒരാഴ്ച തദ്ദേശ സ്ഥാപനങ്ങള്‍ ജലസംരക്ഷണ കാമ്പയിനുകള്‍ നടത്താനും ജില്ലാ ആസൂത്രണ സമിതി നിര്‍ദേശിച്ചു. ഇതിനായി വാര്‍ഡ് തലത്തിലും പഞ്ചായത്ത് ഓഫീസുകളിലും യോഗം വിളിക്കണം. ജലം സംരക്ഷിക്കുക, മിതമായി ഉപയോഗിക്കുക എന്ന സന്ദേശം ജനങ്ങളിലെത്തിക്കാന്‍ കഴിയണം.
പെരളശ്ശേരി, കോളയാട്, കല്ല്യാശ്ശേരി, പയ്യാവൂര്‍, കടമ്പൂര്, മൊകേരി, തില്ലങ്കേരി, ആറളം, കീഴല്ലൂര്‍, കടന്നപ്പള്ളി-പാണപ്പുഴ, കൊളച്ചേരി, ഏഴോം, ചെറുകുന്ന്, ചെമ്പിലോട്, കണ്ണപുരം ഗ്രാമപഞ്ചായത്തുകളുടെയും പയ്യന്നൂര്‍, കല്ല്യാശ്ശേരി, പാനൂര്‍ ബ്ലോക്ക് പഞ്ചായത്തുകളുടെയും കൂത്തുപറമ്പ് നഗരസഭയുടെയും 2018-19 വാര്‍ഷിക പദ്ധതികള്‍ക്ക് ഡി.പി.സി അംഗീകാരം നല്കി. പാനൂര്‍ നഗരസഭയുടെ 2018-19 അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ലേബര്‍ ബജറ്റും ആക്ഷന്‍ പ്ലാനും ഡിപിസി അംഗീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: