2019ലെ തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് ബ്രിട്ടീഷ് സ്വകാര്യ സ്ഥാപനമായ കേംബ്രിഡ്ജ് അനലിറ്റിക്ക കമ്പനിയുടെ സേവനം തേടിയതായി റിപ്പോര്‍ട്ട്. 2017 ഒക്ടോബര്‍ ഒമ്പതിന് ‘മോദിയെ തടയാന്‍ രാഹുലിന്റെ ബ്രഹ്മാസ്ത്രം’ എന്ന തലക്കെട്ടില്‍ എക്കണോമിക് ടൈംസാണ് ആദ്യം വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ തീരുമാനിക്കുന്നതിന് കോണ്‍ഗ്രസ് നേതാക്കളുമായി കമ്പനി സിഇഒ അലക്സാണ്ടര്‍ നിക്സ് ചര്‍ച്ച നടത്തിയതായും വോട്ടര്‍മാരെ ഓണ്‍ലൈന്‍ പ്രചാരണത്തിലൂടെ സ്വാധീനിക്കുന്നതിനെക്കുറിച്ചുള്ള അവതരണം നടത്തിയതായും വാര്‍ത്തയില്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് ഇത് നിഷേധിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ വിവരം ചോര്‍ത്തല്‍ പുറത്തുവന്നതോടെ കമ്പനിയുമായി ബന്ധമില്ലെന്ന് പറഞ്ഞ് തടിയൂരാന്‍ ശ്രമിക്കുകയാണ് നേതാക്കള്‍.
കോണ്‍ഗ്രസ് സമൂഹമാധ്യമ വിഭാഗത്തിന്റെ പ്രവര്‍ത്തനത്തില്‍ കമ്പനിയുടെ പങ്ക് എന്താണെന്ന് രാഹുല്‍ വ്യക്തമാക്കണമെന്ന് രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു. അടുത്തിടെ രാഹുലിന്റെ ട്വിറ്റര്‍ പിന്തുടരുന്നവരുടെ എണ്ണത്തില്‍ അത്ഭുതാവഹമായ വര്‍ദ്ധനയാണ് ഉണ്ടായത്. ഇത് പലതും വ്യാജ അക്കൗണ്ടുകളാണെന്ന് തെളിഞ്ഞിരുന്നു. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വിവരം ചോര്‍ത്തുകയും വസ്തുതകള്‍ വളച്ചൊടിക്കുകയുമാണോ കോണ്‍ഗ്രസ് ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു. എന്നാല്‍ കമ്പനിയുമായി ബിജെപിക്കാണ് ബന്ധമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: