ന്യൂദല്‍ഹി: ലിംഗായത്തുകളുടെ പേരില്‍ ബിജെപിയെ വെട്ടിലാക്കാന്‍ നടത്തിയ നീക്കങ്ങള്‍ കോണ്‍ഗ്രസിനെ തിരിഞ്ഞുകൊത്തുന്നു. പാര്‍ട്ടിയിലും സര്‍ക്കാരിലും ഇതേച്ചൊല്ലി ഭിന്നത ശക്തമായെന്നു മാത്രമല്ല ലിംഗായത്തുകളുടെ എതിര്‍ചേരിയിലുള്ളവര്‍ തങ്ങള്‍ ബിജെപിയില്‍ ചേരുമെന്ന് ഭീഷണിയും മുഴക്കി. ഈ ആവശ്യം മുന്‍പ് യുപിഎ സര്‍ക്കാര്‍ തള്ളിയതാണെന്നും പുറത്തുവന്നു.
കര്‍ണ്ണാടകത്തിലെ പ്രബല വിഭാഗമായ ലിംഗായത്തുകളെ പ്രത്യേക മതമായി കണക്കാക്കാന്‍ കഴിഞ്ഞ ദിവസമാണ് കര്‍ണ്ണാടക സര്‍ക്കാര്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഇതിന് അംഗീകാരം തേടി ശുപാര്‍ശ കേന്ദ്രത്തിന് സമര്‍പ്പിക്കുകയും ചെയ്തു. അതീവ ലോലവും സങ്കീര്‍ണ്ണവുമായ ഈ വിഷയം കേന്ദ്രത്തിന്റെ കളത്തിലേക്ക് തള്ളിയിട്ട് നിയമസഭാ തെരെഞ്ഞടുപ്പില്‍ നേട്ടമുണ്ടാക്കുകയും ബിജെപിയെ വെട്ടിലാക്കുകയുമായിരുന്നു ലക്ഷ്യം.
എന്നാല്‍ സര്‍ക്കാരിലെയും പാര്‍ട്ടിയിലെയും എതിര്‍വിഭാഗങ്ങള്‍ ഈ തീരുമാനത്തെ അതിശക്തമായി എതിര്‍ക്കുകയാണ്. രണ്ടു മന്ത്രിമാര്‍ തന്നെ ഇതിനെ രൂക്ഷമായി വിമര്‍ശിച്ചു കഴിഞ്ഞു. പാര്‍ട്ടിയിലും സര്‍ക്കാരിലും വെടിപൊട്ടിയതോടെ സിദ്ധരാമയ്യ സര്‍ക്കാര്‍ വെട്ടിലായി. അതിനു പിന്നാലെയാണ് മുന്‍പ് ഇത്തരമൊരു ശുപാര്‍ശ രണ്ടാം യുപിഎ സര്‍ക്കാര്‍ തള്ളിയതാണെന്നത് പുറത്തുവന്നത്.
2003ലായിരുന്നു കര്‍ണ്ണാടക സര്‍ക്കാര്‍ അന്നത്തെ യുപിഎ സര്‍ക്കാരിനു ശുപാര്‍ശ സമര്‍പ്പിച്ചത്. എന്നാല്‍ ഇത് വീരശൈവ, ലിംഗായത്തുകളിലെ പട്ടികജാതിക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നു പറഞ്ഞാണ് യുപിഎ സര്‍ക്കാര്‍ ഇത് തള്ളിയത്. ഇത് ലിംഗായത്തിലെ പട്ടികജാതിക്കാരുടെ സംവരണത്തെ ബാധിക്കും. കാരണം ഹിന്ദു, ബുദ്ധ, സിഖ് മതങ്ങളിലുള്ള പിന്നാക്കക്കാര്‍ക്കാണ് സംവരണമുള്ളത്. പുതിയ മതമായാല്‍ അതിലെ പട്ടികജാതിക്കാര്‍ക്കുള്ള സംവരണം നഷ്ടപ്പെടും. കര്‍ണ്ണാടക സര്‍ക്കാരിന്റെ പുതിയ തീരുമാനം വന്നതോടെ ലിംഗായത്തിലെ പട്ടികജാതിവിഭാഗം കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചു കഴിഞ്ഞു. അവര്‍ വെള്ളിയാഴ്ച സമ്മേളനം ചേര്‍ന്ന് അടുത്ത നടപടി തീരുമാനിക്കും.
ഹിന്ദുക്കളെ വിഭജിക്കാനുള്ള കോണ്‍ഗ്രസ് തന്ത്രമാണതെന്നാണ് ബിജെപി പ്രതികരിച്ചത്. യുപിഎ സര്‍ക്കാരിന്റെ തീരുമാനത്തെയാണ് കോണ്‍ഗ്രസ് ചോദ്യം ചെയ്തിരിക്കുന്നതെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് ജയിക്കാന്‍ കോണ്‍ഗ്രസ് ഏതറ്റം വരെയും പോകുമെന്നതിന്റെ സൂചനയാണ് പുതിയ തീരുമാനമെന്നാണ് മുന്‍പ്രധാനമന്ത്രി എച്ച്ഡി ദേവ ഗൗഡ പ്രതികരിച്ചത്. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തള്ളിയ കാര്യമാണ് വീണ്ടും കൊണ്ടുവന്നിരിക്കുന്നത്- അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള തട്ടിപ്പാണ് സിദ്ധരാമയ്യയുടേതെന്ന് ലിംഗായത് നേതാവു കൂടിയായ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥി യെദ്യൂരപ്പ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: