തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങളിലടക്കം ആയുധ പരിശീലനം തടയാന്‍ ആവശ്യമെങ്കില്‍ നിയമനിര്‍മാണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ അറിയിച്ചു. പോലീസ് ആക്ടിലെ വകുപ്പുകള്‍ക്കനുസൃതമായി ആവശ്യമായ ചട്ടങ്ങള്‍ രൂപീകരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്.
ചില ആരാധനാലയങ്ങളുടെ പരിസരങ്ങള്‍, ചില സ്കൂള്‍ വളപ്പുകള്‍, സ്വകാര്യ വ്യക്തികളുടെ സ്ഥലം, ആളൊഴിഞ്ഞ സ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ആര്‍എസ്എസ് നടത്തുന്ന ശാഖകളില്‍ ദണ്ഡ ഉപയോഗിച്ചു പരിശീലനം നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ട,് ആര്‍എസ്എസ് പോലുള്ള സംഘടനകള്‍ മാസ്ഡ്രില്‍ നടത്തുന്നുണ്ട്. കേരള പോലീസ് ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരം അധികാരപ്പെട്ടയാളുടെ അനുമതിയില്ലാതെ സ്വയംരക്ഷ സംബന്ധിച്ചോ അഭ്യാസരീതികള്‍ ഉള്‍ക്കൊള്ളുന്ന കായിക പരിശീലനം സംഘടിപ്പിക്കാനോ പങ്കെടുക്കാനോ പാടില്ല. ഇതിനായി സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടമോ പരിസരമോ പെര്‍മിറ്റില്ലാതെ ആര്‍ക്കും അനുവദിക്കാനും പാടില്ല. ജില്ലാ മജിസ്ട്രേറ്റിന് മാസ്ഡ്രില്‍ നിരോധിക്കുന്നതിനുള്ള അധികാരമുണ്ട്.
എയ്ഡഡ് സ്കൂളുകളില്‍ സംഘടനകള്‍ ആയുധപരിശീലനം നടത്തുന്നത് വിദ്യാഭ്യാസ ചട്ടങ്ങള്‍ക്കെതിരും കുറ്റകരവുമാണ്. ഇതിന് എതിരെ കര്‍ശ്ശന നടപടിയുണ്ടാകും. അനുമതിയില്ലാതെ സ്വകാര്യവ്യക്തികളുടെ സ്ഥലം കൈയേറിയുള്ള ആയുധ പരിശീലനം സ്വകാര്യ വസ്തുവിന്മേലുള്ള കൈയേറ്റമായാണ് പരിഗണിക്കുന്നത്. പരാതി ലഭിച്ചാല്‍ നടപടിയുണ്ടാകും. സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ജീവനക്കാര്‍ ആയുധ പരിശീലനത്തില്‍ പങ്കെടുക്കുന്നതായി പരാതി ലഭിച്ചാല്‍ നിയമപ്രകാരം പരിശോധിച്ചു നടപടിയെടുക്കും. പാലക്കാട് വിദ്യാലയത്തില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പതാകയുയര്‍ത്തിയതുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ മതസംഘടനകളുടേതുള്‍പ്പെടെയുള്ള ചിഹ്നങ്ങള്‍ സ്ഥാപിക്കുന്ന രീതിയുണ്ട്. ഇത്തരം വിഷയങ്ങളില്‍ ഏകീകൃത നിലപാടാണ് വേണ്ടതെന്നും ചോദ്യങ്ങള്‍ക്കു മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: