മദ്യനയത്തെ ഇടയ്ക്കിടയ്ക്ക് എതിര്‍ക്കുകയും പിന്നെ മറക്കുകയും ചെയ്യുന്ന ക്രിസ്തീയ സഭകള്‍ക്കെതിരേ കടുത്ത വിമര്‍ശനം. പത്രപ്രവര്ത്തകന് റോയി മാത്യു അതിരൂക്ഷ ഭാഷയില്‍ മാര്‍ത്തോമാ മെത്രപോലീത്തയെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത് അതിവേഗം പടരുകയാണ്. ക്രിസ്തീയ വിശ്വാസികള്‍ മദ്യക്കച്ചവടം നിര്‍ത്തിയാല്‍ തീരാവുന്ന പ്രശ്നമാണ് സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേയുള്ള പ്രതിഷേധമാക്കുന്നതെന്ന് റോയി വിമര്‍ശിക്കുന്നു.
അവറാച്ചന് കച്ചവടം നിര്‍ത്തിയാ ഞാന്‍ കുടി നിര്‍ത്താം തിരുമേനി… എന്ന തലക്കെട്ടിലെഴുതിയ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ:
”കേരളത്തില്‍ തെരഞ്ഞെടുപ്പുകള്‍ വരുമ്പോഴാണ് മെത്രാന്മാര് മദ്യപാനത്തെക്കുറിച്ച് ഉത്കണ്ഠപ്പെടുന്നത് – ഇതാ മാര്‍ത്തോമാ മെത്രാപ്പോലിത്തയുടെ വക ഉദ്ബോധനം ഇന്നുണ്ടായി. സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ഒരേ ഉറഞ്ഞു തുള്ളല്‍ – വീടുകളില്‍ വാറ്റാന്‍ അനുമതി നല്‍കുന്നതാണ് ഇതിലും ഭേദമെന്ന് മെത്രാന്റ അരുളപ്പാട്.
ജോസഫ് മാര്‍ത്തോമ്മ താമസിക്കുന്ന തിരുവല്ലാ – എസ് സി കുന്നിലെ പുലത്തീന്‍ അരമനയില്‍ നിന്ന് കേവലം മൂന്നൂറ് മീറ്റര്‍ അകലെയാണ് മാര്‍ത്തോമ്മാക്കാരനായ കെ.ജി. എബ്രഹാം നടത്തുന്ന എലൈറ്റ് ബാര്‍ ഹോട്ടല്‍. ഇതേ മൊതലാളിക്ക് കൊച്ചി മരടില്‍ ക്രൗണ്‍ പ്ലാസ എന്നൊരു ഫൈവ് സ്റ്റാര്‍ ഹോട്ടലുമുണ്ട്. ജോസഫ് മാര്‍ത്തോമ്മയുടെ അടുപ്പക്കാരനാണ് എബ്രഹാം- മെത്രാപ്പോലീത്ത തിരുമേനിയാണ് ഈ ഹോട്ടലിന്റെ കുദാശയൊക്കെ നിര്‍വഹിച്ചത് – എബ്രഹാമിനെ കൂടാതെ ആറേഴ് മാര്ത്തോമക്കാര് കൂടി ബാറ് ഹോട്ടല്‍ നടത്തുന്നുണ്ട്. തിരുവനന്തപുരത്ത് ഒരു മാര്‍ത്തോമക്കാരന്റെ ബാര്‍ ഹോട്ടലില്‍ നിന്നാണ് വിനീതനായ ഈ മാര്‍ത്തോമക്കാരനായ ഞാന്‍ സുരപാനം നടത്തുന്നത്. ഈ യോഗ്യന്മാരോട് ബാറ് നിര്‍ത്താന്‍ പറഞ്ഞാല്‍ പോരേ തിരുമേനീ – ഇവരുടെ കൈയില്‍ നിന്നും കൈമുത്തും സംഭാവനയും,സ്തോത്രക്കാഴ്ചയും, സന്നദ്ധ സുവിശേഷ സംഘം പിരിവുമൊക്കെ മേടിക്കാതിരിക്കുമോ – സഭയുടെ കൂഞ്ഞാടുകളെ വഴി പിഴപ്പിക്കുന്ന മുട്ടനാടുകളെ തള്ളിപ്പറയാനെങ്കിലും തിരുമേനി തയ്യാറാകുമോ?
ഇതൊന്നും ചെയ്യാതെ സര്‍ക്കാരിനെ കുറ്റം പറയുന്ന ഏര്‍പ്പാട് നിര്‍ത്തുന്നതല്ലേ തിരുമേനി സഭയ്ക്കും ദൈവരാജ്യത്തിനും നല്ലത് – സഭ നടത്തുന്ന നേഴ്സറി സ്കൂളിലെ അഡ്മിഷന് ഒരു ലക്ഷം രൂപ ഒരു ഉളുപ്പുമില്ലാതെ തുപ്പല്‍പുരട്ടി എണ്ണി മേടിക്കുന്ന നിതാന്ത ദിവ്യശ്രീമാന്മാരാണ് മദ്യപാനത്തെക്കുറിച്ച് വേവലാതിപ്പെടുന്നത്. മൂന്ന് നാല് വയസായ ഒരു കുഞ്ഞിനെപ്പോലും അഴിമതിയുടേയും അധാര്‍മ്മികതയുടേയും ലോകത്തേക്ക് തള്ളിവിട്ടിട്ട് മദ്യപാനത്തെക്കുറിച്ച് ആശങ്കപ്പെടുന്ന തട്ടിപ്പ് ഇനിയെങ്കിലും നിര്‍ത്തണം.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: