തളിപ്പറമ്പ്: കുറ്റിക്കോല്‍-ചുടല ദേശീയ പാത ബൈപാസിനെതിരെ നടക്കുന്ന കീഴാറ്റൂരിലെ സമരം പൊതുസമൂഹത്തിന്റെ അന്നത്തിനും കുടിവെള്ളത്തിനും വേണ്ടിയുള്ളതാണെന്ന് ബിജെപി സംസ്ഥാന പരിസ്ഥിതി സെല്‍ പഠനസംഘം അഭിപ്രായപ്പെട്ടു. കുന്നുകള്‍ക്കിടയിലുള്ള വയല്‍പ്രദേശം വലിയൊരു ജല സംഭരണിയാണ്. വയലിലെ ചളി വെള്ളത്തെ കെട്ടിനിര്‍ത്തി ശുദ്ധീകരിച്ചാണ് മണ്ണിനടിയിലേക്ക് സംഭരിക്കുന്നത് റോഡ് പണിയുമ്പോള്‍ ഈ ചളി നീക്കം ചെയ്യണം അപ്പോള്‍ അവിടെയുള്ള ജലസ്രോതസ്സുകള്‍ മുഴുവന്‍ മലിനമാകും. 14 കൈത്തോടുകളും 2 പ്രധാനതോടുകളും 13 കുളങ്ങളുമുള്ള കീഴാറ്റൂര്‍ പ്രദേശത്ത് നൂറുകണക്കിന് വീടുകളില്‍ കേവലം 40 വീട്ടുകാര്‍ മാത്രമാണ് പൈപ്പ് വെള്ളം ഉപയോഗിക്കുന്നത്. അതും കുടിക്കുന്നതിനും ആഹാരം പാകം ചെയ്യുന്നതിനുമല്ല. നാട്ടിന് പുറങ്ങളില്‍ നിന്നും അന്യംനിന്നുപോയ കുളത്തിലെ മുങ്ങിക്കുളി കീഴാറ്റൂര്‍ പ്രദേശത്ത് നിലനില്ക്കുന്നു. ദിവസവും ആയിരത്തിലധികം ആളുകളാണ് കുളങ്ങളില്‍ കുളിക്കാന്‍ എത്തുന്നത്. ഇത് ഒരു നാടിന്റെ നന്മയാണ് കാണിക്കുന്നത്.
സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പത്രികയില്‍ പറഞ്ഞിരിക്കുന്നത് കൃഷിഭൂമി സംരക്ഷിക്കാന്‍ എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്യുമെന്നാണ്. ആ സര്‍ക്കാരാണ് വയല്‍ നികത്തി റോഡി പണിയണമെന്ന് വാശി പിടിക്കുന്നത്. കീഴാറ്റൂരില്‍ നെല്ല് മാത്രമല്ല പച്ചകറികള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, ഉഴുന്ന്, മധുരക്കിഴങ്ങ്, കപ്പ, തെങ്ങ്, കമുക്, വാഴ തുടങ്ങി മിക്ക വിളകളും കൃഷി ചെയ്തു വരുന്നുണ്ട്. 1850 മുതലുള്ളതാണ് കീഴാറ്റൂരിലെ കൃഷി പാരമ്പര്യം. കൂടാതെ കൃഷിയുടെ ഭാഗമായി കന്നുകാലി പരിപാലനവും നടക്കുന്നുണ്ട്. പഠനസംഘം നടത്തിയ സന്ദര്‍ശനത്തിനു ശേഷം അവര്‍ അഭിപ്രായപ്പെട്ടു.
കീഴാറ്റൂരില്‍ പ്രതിവര്‍ഷം 6 ലക്ഷം തേങ്ങ ഉല്പാദിപ്പിക്കപ്പെടുന്നു. ഇവിടെ ശരാശരി ചൂട് 32 ഡിഗ്രിയില്‍ ഇന്നേവരെ കൂടിയിട്ടില്ല. തളിപ്പറമ്പ് നഗരസഭ, പട്ടുവം പഞ്ചായത്ത് എന്നിവയുടെ ജലവിതരണ കിണര്‍ സ്ഥിതിചെയ്യുന്നത് കീഴാറ്റൂരിലാണ്. മേടസംക്രമത്തില്‍ വിത്തിടല്‍, തുലാം 10ന് അവല് ഇടിക്കല്, പുത്തരി സദ്യ തുടങ്ങിയ കാര്‍ഷിക സംസ്ക്കാരച്ചടങ്ങുകള്‍ ഇന്നും മുടക്കംകൂടാതെ ഇവിടെ നടന്നു പോരുന്നു.
ഭൂമി നഷ്ടപ്പെടുന്ന ഇരുനൂറോളം കുടുംബങ്ങളില്‍ അന്‍പതിലധികം കുടുംബങ്ങളിലെ സ്ത്രീകള്‍ വിധവകളാണ്. സംസ്ഥാന സര്‍ക്കാരിന്റെ പിടിവാശി ഒന്നിനും പരിഹാരമാകില്ല. സര്‍ക്കാര്‍ ജനങ്ങളുടെ പക്ഷത്തുനിന്ന് ചിന്തിക്കണം. വയലിലെ ചളി വിറ്റ് കാശാക്കുക കുന്നിടിച്ച് വയലില്‍ നിറയ്ക്കുമ്പോള്‍ സാമ്പത്തിക ലാഭം ഉണ്ടാക്കുക എന്നീ അജണ്ടകള്‍ വയലിലൂടെത്തന്നെ റോഡ് വേണം എന്നു പറയുന്നവരുടെ രഹസ്യ അജണ്ടയാകാമെന്നും സെല്‍ നേതാക്കള്‍ പറഞ്ഞു.
തളിപ്പറമ്പ് മേഖലയില്‍ ഏറ്റവും കൂടുതല്‍ കള്ള് സംഭരണം നടക്കുന്നത് കീഴാറ്റൂരില്‍ നിന്നാണ്. കാര്‍ഷിക വൃത്തി നഷ്ടപ്പെടുന്നതുപോലെ നൂറുകണക്കിന് ചെത്ത് തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ജീവനോപാധിയും നഷ്ടമാകും. കുന്നുകളും വയലുകളും നശിപ്പിക്കുന്ന വികസനം നമ്മുടെ ഭാവിയെ കുറച്ചൊന്നുമല്ല ബാധിക്കുക. റോഡ്, ടൗണ്‍ഷിപ്പ് വികസനത്തിന്റെ പേരില്‍ സംസ്ഥാനത്ത് എവിടെയെല്ലാം കുന്നുകള്‍ ഇടിക്കുകയും വയലുകള്‍ നികത്തുകയും ചെയ്തിട്ടുണ്ടോ അവിടുത്തെ ജനത അനുഭവിക്കുന്ന ദുരിതം നമുക്ക് നേരെ നോക്കി പല്ലിളിക്കുന്ന കാഴ്ച്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണാന്‍ സാധിക്കും.
കീഴാറ്റൂര്‍ പാടശേഖരത്തുകൂടെയുള്ള ബൈപാസ് നിര്‍മ്മാണം പൂര്‍ണ്ണമായി ഒഴിവാക്കി നിലവിലുള്ള ദേശീയ പാതക്ക് മുകളിലൂടെ പൂക്കോത്ത് നട മുതല്‍ ചിറവക്ക് വരെ എലവേറ്റഡ് ഹൈവേ നിര്‍മ്മിക്കണം. സംസ്ഥാന ബിജെപി നേതൃത്വവുമായി ആലോചിച്ച് കൂടുതല്‍ പഠനം നടത്തി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി റോഡിന്റെ അലൈന്മെന്റ് മാറ്റി റോഡ് വികസനം സാദ്ധ്യമാക്കാന്‍ വേണ്ട എല്ലാ കാര്യവും ചെയ്യുമെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കീഴാറ്റൂരിലെ കര്‍ഷകര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതിനായി സംസ്ഥാനത്തെ മുഴുവന്‍ പരിസ്ഥിതി പ്രവര്‍ത്തകരെയും ഒരുമിച്ച് അണിനിരത്താനുള്ള ശ്രമം ബിജെപി സംസ്ഥാന പരിസ്ഥിതി സെല്‍ ചെയ്യും. കീഴാറ്റൂര്‍ വയല്‍ പ്രദേശം സന്ദര്‍ശിച്ച ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സെല്‍ സംസ്ഥാന ഭാരവാഹികളായ ഡോ.എന്‍.സി.ഇന്ദുചൂഡന്, ഡോ.സി.എം.ജോയി, ബിജെപി കോഴിക്കോട് മേഖലാ വൈസ് പ്രസിഡന്റ് എ.പി.ഗംഗാധരന്, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി രവീന്ദ്രന് കടമ്പേരി, അഡ്വ.കെ.കെ.വിശ്വനാഥന് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: