കണ്ണൂര്‍: റഷ്യയിലെ സര്‍വ്വാധിപതിയായിരുന്ന കമ്മ്യൂണിസ്റ്റ് ഭരണാധികാരി നടത്തിയ ക്രൂരതകളുടെ ചുക്കാന്‍ പിടിച്ച സീക്രട്ട് പോലീസ് കേരളത്തിലെ സിപിഎമ്മിനകത്ത് ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എസ്എഫ്ഐയുടെ ക്രൂരതക്കിരയായ പാലക്കാട് വിക്ടോറിയ കോളേജ് റിട്ട. പ്രിന്‍സിപ്പാള്‍ ടി.എന്‍.സരസു പറഞ്ഞു. കേരളത്തില്‍ സിപിഎം നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ക്കും അക്രമങ്ങള്‍ക്കും പിന്നില്‍ ഇവരാണെന്നും ക്രിമിനല്‍ ജോലി ഇവര്‍ അഭംഗുരം തുടരുകയാണെന്നും അവര്‍ പറഞ്ഞു. കണ്ണൂരില്‍ ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ചുവപ്പ്-ജിഹാദി ഭീകരതക്കെതിരെ ജാഗ്രത എന്ന പേരില്‍ സംഘടിപ്പിച്ച ദേശീയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍.
രണ്ട് തരത്തിലുള്ള ഭീകരതയാണ് സിപിഎമ്മിനുള്ളത്. ഒന്ന് പ്രത്യക്ഷവും മറ്റേത് പരോക്ഷവുമാണ്. പ്രത്യക്ഷ ഭീകരവാദം അനുഭവിക്കേണ്ടി വന്ന ഒരാളാണ് താന്‍. പരോക്ഷഭീകരതയാണ് ചുവപ്പ് ഭീകരതയുടെ കടുപ്പം. കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നാല്‍ ഒരു ഭാഗത്ത് എല്ലാ കാലത്തും സിപിഎമ്മാണ്. മുഖ്യമന്ത്രി എന്ന നിലയില്‍ സംസ്ഥാനത്ത് സമാധാനമുണ്ടാക്കാന്‍ സ്വന്തമായി തീരുമാനമെടുക്കാന്‍ പിണറായിക്ക് സാധിക്കാത്ത സ്ഥിതിയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെക്കൊണ്ട് ലോകത്ത് എവിടെയെങ്കിലും നന്മയുണ്ടായിട്ടുണ്ടെങ്കില് അത് കേരളത്തിലാണ്. 35 വര്‍ഷക്കാലം ബംഗാളില്‍ ഭരിച്ച് മുടിച്ചപ്പോള്‍ ഒരു നേരത്തെ ഭക്ഷണം കിട്ടാതെ കേരളത്തിലെ തൊഴിലിടങ്ങളില്‍ അഭയം തേടിയ ബംഗാളികള്‍ ഇതിന് ഉദാഹരണമാണെന്ന് പരിഹാസരൂപേണ അവര്‍ പറഞ്ഞു.
മാനുഷിക വിഷയങ്ങളുമായി ബന്ധപ്പെട്ട് എസ്എഫ്ഐ ഒരിക്കലും സമരം ചെയ്തിട്ടില്ല. അനാവശ്യമായ സമരങ്ങളാണ് ഇവര്‍ എല്ലാകാലത്തും നടത്തിയിട്ടുള്ളത്. 26 കൊല്ലത്തെ സേവനത്തിന് ശേഷം കോളേജിന്റെ പടിയിറങ്ങുമ്പോള്‍ കുഴിമാടം തീര്‍ത്ത എസ്എഫ്ഐക്കാര്‍ക്ക് എന്നെ തോല്‍പ്പിക്കാന്‍ സാധിച്ചില്ല എന്നത് തന്റെ വിജയവും അവരുടെ പരാജയവുമാണെന്നും അവര്‍ പറഞ്ഞു. കേരളത്തിലെയും കണ്ണൂരിലെയും അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ഭാരതീയ വിചാരകേന്ദ്രം മുന്‍കയ്യെടുക്കണമെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: