ചെന്നൈ: എസ്ബിഐയുടെ നേതൃത്വത്തിലുള്ള 14ബാങ്കുകളില്‍ നിന്നും 824കോടി രൂപ വായ്പയെടുത്തു മുങ്ങിയ കനിഷ്ക് ഗോള്‍ഡ് പ്രെവറ്റ് ലിമിറ്റഡിന്റെ(കെജിപിഎല്) ഡയറക്ടര്‍മാരെ സിബിഐ ചോദ്യം ചെയ്തു. ബംഗളൂരില്‍ നിന്നുള്ള ഭൂപേഷ്കുമാര് ജെയ്ന്‍, ഭാര്യ നീത ജെയ്ന്‍ എന്നീ ഡയറക്ടര്‍മാരെയാണ് ചോദ്യം ചെയ്തത്.
മൗറീഷ്യസിലായിരുന്നുവെന്ന് വിശ്വസിച്ചിരുന്ന ദമ്പതികള്‍ ഇന്നലെയാണ് നഗരത്തിലെത്തിയത്. എസ്ബിഐയുടെ പരാതിയിലാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചത്.
2017 മാര്‍ച്ച് മുതലാണ് കനിഷ്ക് ഗോള്‍ഡ് ലിമിറ്റഡ് എസ്ബിഐയുടെ നേതൃത്വത്തിലുള്ള 14 പൊതുമേഖലാ, സ്വകാര്യമേഖലബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിലേക്കുള്ള തിരിച്ചടവ് മുടക്കിയത്. നവംബറില്‍ കമ്പനി അക്കൗണ്ട് തട്ടിപ്പാണെന്ന് എസ്ബിഐ റിസര്‍വ് ബാങ്കിനെയറിയിച്ചു. ക്രിസ് എന്ന ബ്രാന്‍ഡ് നാമത്തിലാണ് കനിഷ്ക് ഗോള്‍ഡ് കമ്പനി പ്രവര്‍ത്തിച്ചിരുന്നത്.
2014വരെ വിതരണക്കാര്‍ വഴിയായിരുന്നു കമ്പനി വിപണനം നടത്തിയിരുന്നത്. 2015മുതലാണ് കമ്പനി വന്കിടകച്ചവടക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതെന്നും സിബിഐക്കു നല്കിയ പരാതിയില്‍ എസ്ബിഐ പറയുന്നു. ബാങ്കില്‍ നിന്നും വായ്പ അനുവദിച്ചുകിട്ടുന്നതിനായ് തെറ്റായ റെക്കോഡുകളായിരുന്നു കമ്പനി ബാങ്കില്‍ സമര്‍പ്പിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: