ചേര്‍ത്തല: മത്സ്യ ക്ഷേമസംഘം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഐ അര്‍ത്തുങ്കല്‍ ലോക്കല്‍ കമ്മിറ്റിയില്‍ ഉടലെടുത്ത തര്‍ക്കം പൊട്ടിത്തെറിയിലേക്ക്.
അവസരം മുതലെടുത്ത് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം പാര്‍ട്ടി വിടാന്‍ നീക്കം തുടങ്ങിയതായി സൂചന. ഇവരെ തങ്ങളിലേക്കടുപ്പിക്കാന്‍ സിപിഎം നേതൃത്വം നീക്കം ആരംഭിച്ചു.
ഇതിന്റെ ഭാഗമായി സിപിഐ പ്രാദേശിക നേതാവിന്റെ നേതൃത്വവുമായി ചര്‍ച്ചനടത്തിയതായാണ് വിവരം. പാര്‍ട്ടി മണ്ഡലം സമ്മേളനവുമായി ബന്ധപ്പെട്ട് ഉടലെടുത്ത തര്‍ക്കമാണ് ഭിന്നതയ്ക്ക് കാരണമായത്. പാര്‍ട്ടി ഒറ്റയ്ക്ക് ഭരിച്ചിരുന്ന സംഘം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നേതൃത്വം ഇടപെടല്‍ നടത്താതിരുന്നതിനാലാണ് ഇക്കുറി സിപിഎം പിന്തുണയോടെ എല്‍ഡിഎഫ് മുന്നണിയായി മത്സരിക്കേണ്ടി വന്നതെന്നാണ് ഒരുവിഭാഗം ഉയര്‍ത്തുന്ന വിമര്‍ശനം.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും തര്‍ക്കം ഉയര്‍ന്നത്രേ. സിപിഐ സ്ഥാനാര്‍ത്ഥിക്കെതിരെ വിമതന് രംഗത്തെത്തിയതും തര്‍ക്കം മൂലമാണെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.
മന്ത്രി പി. തിലോത്തമന്റെ ജന്മനാടായ ചേര്‍ത്തല തെക്കുപഞ്ചായത്തിലുള്പ്പെടുന്ന അര്‍ത്തുങ്കല്‍ ലോക്കല്‍ കമ്മിറ്റിയിലെ പ്രശ്നങ്ങള്‍ നേതൃത്വത്തിനും തലവേദനയായിട്ടുണ്ട്. പാര്‍ട്ടിയില്‍ ഉയരുന്ന അഭിപ്രായങ്ങള്‍ തര്‍ക്കമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും പ്രാദേശിക നേതൃത്വം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: