കണ്ണൂര്‍: കീഴാറ്റൂര്‍ സമരത്തിന് ആരുടെയും പിന്തുണ സ്വീകരിക്കുമെന്ന് വയല്‍ക്കിളി നേതാക്കളും കീഴാറ്റൂര്‍ ഐക്യദാര്‍ഢ്യ സമിതി നേതാക്കളും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആറന്മുള സമരത്തില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടാണ് കീഴാറ്റൂര്‍ സമരം മുന്നോട്ടുപോവുന്നതെന്ന് നേതാക്കള്‍ പറഞ്ഞു.
കേരളത്തില്‍ ഏറ്റവും വലിയ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണത്തിനായി സമരം നടത്തിയ പാര്‍ട്ടിയാണ് സിപിഎം. കുമ്മനം രാജശേഖരനുള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ക്കൊപ്പം കൈകോര്‍ത്താണ് സിപിഎം ആറന്മുള സമരത്തില്‍ പങ്കുചേര്‍ന്നത്. ഈ രീതിയില്‍ തന്നെയാണ് കീഴാറ്റൂര്‍ സമരവും. നിലവിലെ സാഹചര്യത്തില്‍ എന്തു വന്നാലും സമരത്തില്‍ നിന്നു പിന്മാറില്ല. തങ്ങളുടെ സമരത്തെ അനാവശ്യ ആരോപണങ്ങളുന്നയിച്ച് രാഷ്ട്രീയമായി വഴി തിരിച്ചു വിടാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് സമരക്കാര്‍ കുറ്റപ്പെടുത്തി. കേരളം കീഴാറ്റൂരിലേക്ക് എന്ന മുദ്രാവാക്യമുയര്‍ത്തി ഈ മാസം 25ന് നടക്കുന്ന ബഹുജന മാര്‍ച്ചില്‍ ദയാബായ്, സാറാ ജോസഫ്, കര്‍ണാടകയിലെ കര്‍ഷക വനിതാ സമര നേതാവ് അനുസൂയാമ്മ, സുരേഷ് ഗോപി എം.പി, വി.എം.സുധീരന്, പി.സി.ജോര്‍ജ് എംഎല്‍എ, ഡോ:പി.ജെ.ജെയിംസ്, ഹാഷിം ചേന്ദംപളളി, കെ.കെ.രമ, പ്രഫ. കുസുമം ജോസഫ്, ഗ്രോ വാസു, പി.കെ.സുബൈര്‍, മഹേഷ് കക്കത്ത്, എം.ഗീതാനന്ദന്, മാഗ്ലിന്‍ പീറ്റര്‍, അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്, അഡ്വ: ഹരീഷ് വാസുദേവന്‍, എസ്.പി.രവി, വി.സി.ജെന്നി തുടങ്ങിയവര്‍ പങ്കെടുക്കുമെന്നും വയല്‍ക്കിളി, കീഴാറ്റൂര്‍ സമര ഐക്യദാര്‍ഢ്യ സമിതി നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: