കൊച്ചി: ഡിജിറ്റല്‍ ജീവിത ശൈലി സാര്‍വ്വത്രികമാക്കുകയും വിവര സാങ്കേതിക രംഗത്ത് കേരളത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊച്ചിയില്‍ ഹാഷ്ടാഗ് ഫ്യൂച്ചര്‍ ഗ്ലോബല്‍ ഐടി ഉച്ചകോടി, എറണാകുളം ലേ മെറിഡിയന് കണ് െവന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓരോ വര്‍ഷവും 1000 പൊതു സൗജന്യ വൈഫൈ ഹോട്ട് സ്പോട്ടുകള്‍ ആരംഭിക്കുന്ന പദ്ധതി ആരംഭിക്കുകയാണ്. വിവര സാങ്കേതിക ഡിജിറ്റല്‍ രംഗത്തെ പ്രധാന കേന്ദ്രമാക്കി കേരളത്തെ മാറ്റുകയാണ് ഉച്ചകോടിയുടെ ലക്ഷ്യം.
ഡിജിറ്റല്‍ മേഖലയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് കേരളത്തിന്റെ യുവാക്കളുടെ വൈദഗ്ദ്ധ്യവും വികസിപ്പിക്കേണ്ടതുണ്ട്. ലോകനിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഡിജിറ്റല്‍ രംഗത്ത് ഇവിടെ ലഭ്യമാകണം. ഐടി രംഗത്തെ വിദഗ്ധരുടെയും സംരംഭകരുടെയും നിക്ഷേപകരുടെയും കൂട്ടായ്മയിലൂടെ കേരളത്തില്‍ ഡിജിറ്റല്‍ ലൈഫ് സ്റ്റൈല്‍ സാധ്യമാക്കുകയാണ് ലക്ഷ്യം. കേരളത്തെ ഒരു നോളജ് സമൂഹമാക്കി മാറ്റുക, ഡിജിറ്റല്‍ രംഗത്ത് നിക്ഷേപം സാധ്യമാക്കുക, ഐടി രംഗത്തെ പുതിയ സംരംഭകരെയും പ്രതിഭകളെയും പ്രോത്സാഹിപ്പിക്കുക, ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി സാധ്യമാക്കുക എന്നിവ ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു.
ഐടി സെക്രട്ടറി എം. ശിവശങ്കരന്, ഹൈപവര്‍ ഐടി കമ്മിറ്റി ചെയര്മാന് എസ്.ഡി. ഷിബുലാല്‍, ചീഫ് സെക്രട്ടറി പോള്‍ ആന്റണി, വി.കെ. മാത്യൂസ് എന്നിവര്‍ പങ്കെടുത്തു. വിവിധ വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചകളും നടന്നു. ഉച്ചകോടി ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: