കുറവിലങ്ങാട്: ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള ജില്ലാ കൃഷിത്തോട്ടത്തില്‍ നിന്നും സര്‍ക്കാര്‍ അനുമതി വാങ്ങാതെ വന്‍തോതില്‍ മരങ്ങള്‍ വെട്ടിമാറ്റുന്നു.
ഫലവൃക്ഷകൃഷിക്ക് ഭൂമിയൊരുക്കുന്നുവെന്ന വ്യാജേനയാണ് വന്മരങ്ങള് അടക്കമുള്ള തടികള്‍ വെട്ടിമാറ്റുന്നത്. കൃഷിത്തോട്ടത്തിലെ കോഴാ, കൊല്ലംങ്കോട് ഭാഗത്തുള്ള പറക്കിത്താനം മലയില്‍ ഏകദേശം 10 ഏക്കറോളം വരുന്ന ഭൂമിയില്‍ നിന്നാണ് ആഞ്ഞിലി, വേങ്ങ, പ്ലാവ് മുതലായ ഇനത്തില്‍പ്പെട്ട മരങ്ങളും വന്‍ശിഖരങ്ങളും വെട്ടിമാറ്റിയിരിക്കുന്നത്.
ചില്ലകളുടെ ചില ഭാഗങ്ങള്‍ ചെറിയ കഷണങ്ങളായി കൂട്ടിയിട്ടിരിക്കുകയാണ്. ചില തടികള്‍ നീളത്തില്‍ ഇട്ടിട്ടുണ്ട്.
100 ഏക്കറോളം ഭൂവിസ്തൃതിയുള്ള കൃഷിത്തോട്ടത്തിന്റെ ഉള്‍ഭാഗത്തുള്ള ഈ പ്രദേശത്തിന് സമീപം ജനവാസം കുറവായതിനാല്‍ തടിവെട്ടി കടത്തുവാന്‍ എളുപ്പമാണ്. ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയ്ക്ക് ഫലവൃക്ഷങ്ങള്‍ വെച്ചു പിടിപ്പിക്കുന്നതിനായി ചെറിയ ശിഖരങ്ങള്‍ വെട്ടിമാറ്റുന്നതിനാണ് കരാര്‍ നല്‍കിയത്്. എന്നാല്‍ ഈ കരാറിന്റെ മറവിലാണ് മരങ്ങളും വന്ചില്ലകളും വെട്ടിമാറ്റുന്നത്.
സര്‍ക്കാര്‍ വക ഭൂമിയില്‍ നിന്ന് ഇത്തരം മരങ്ങള്‍ വെട്ടിമാറ്റുന്നതിന് വനം വകുപ്പിന്റെ അനുമതിയോടെ കരാര്‍ നടപടികള്‍ പൂര്‍ത്തികരിച്ചതിന് ശേഷം മാത്രമേ മരങ്ങള്‍ മുറിക്കാന്‍ പാടുള്ളൂ എന്നാണ് ചട്ടം. മരങ്ങളുടെ വില നിശ്ചയിക്കുന്നതും വനംവകുപ്പാണ്. ഈ ചട്ടം ഉള്ളപ്പോഴാണ് കോഴാ ഫാമില്‍ ഇത്തരം ക്രമക്കേടുകള്‍ നടക്കുന്നത്.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ഭൂമിയില്‍ പതിനായിരക്കണക്കിന് രൂപാ മുതല്‍ മുടക്കി ഫലവൃക്ഷങ്ങള്‍ വെച്ച് പിടിപ്പിക്കുവാന്‍ സ്ഥലം ഒരുക്കിയിരുന്നു. എന്നാല്‍ കൃഷിവകുപ്പ് അധികൃതരുടെ പിടിപ്പുകേട് കൊണ്ട് പദ്ധതി നടത്തിപ്പില്‍ പാകപിഴകള്‍ സംഭവിച്ച് മരങ്ങള്‍ നശിച്ചുപോയി. അതേ ഭൂമിയിലാണ് വീണ്ടും ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
വന്‍തോതിലുള്ള തടിവെട്ട് ഉള്‍പ്പെടയുള്ള ഗുരുതരവിഴ്ചകള് സംഭവിച്ചിട്ടും ഫാം സൂപ്രണ്ട് അടക്കമുള്ളവര്‍ ഇത്തരം സംഭവങ്ങള്‍ അറിഞ്ഞതായി ഭാവിക്കുന്നില്ല. കരാറുകാരനോട് വന്മരങ്ങളുടെ ചെറിയ ചില്ലകള്‍ മാത്രം മുറിക്കുവാനാണ് സൂപ്രണ്ട് അനുമതി നല്‍കിയത്.
ഇത്തരത്തില്‍ വെട്ടിയിടുന്ന മരങ്ങള്‍ കുറച്ച്നാള്‍ കഴിഞ്ഞ് ചുരുങ്ങിയ വിലയ്ക്ക് ലേലം ചെയ്ത് കൊടുക്കുന്നത് കൃഷിത്തോട്ടത്തില്‍ പതിവാണ്. ഇതിനായി ഉദ്യോഗസ്ഥതലത്തില്‍ ചിലര്‍ പ്രവര്‍ത്തിക്കുന്നതായും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: