തിരുവനന്തപുരം : ദേശീയപാത വികസനത്തിനായി ഭൂമിയെടുക്കുമ്പോള്‍ എല്‍എആര്‍ആര്‍ ആക്ട് 2013 പ്രകാരമുള്ള നഷ്ടപരിഹാരം തന്നെയാണ് നല്‍കുകയെന്ന് മന്ത്രി ജി.സുധാകരന് അറിയിച്ചു. ദേശീയപാത ഭൂമിയെടുപ്പുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതിനായി തെറ്റിദ്ധാരണാജനകമായ പ്രചരണങ്ങളും വാര്‍ത്തകളും വിവിധ കേന്ദ്രങ്ങളില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നതായും മന്ത്രി പറഞ്ഞു. ദേശീയപാത അതോറിറ്റിയുടെ അറിയിപ്പനുസരിച്ച് 2015 ജനുവരി ഒന്നിനു ശേഷമുള്ള മുഴുവന്‍ ഭൂമിയെടുപ്പിനും ഈ ചട്ടപ്രകാരമാണ് തുക നല്‍കുന്നതെന്നും മന്ത്രി അറിയിച്ചു.
വിജ്ഞാപനം ഇറങ്ങിയ തീയതി മുതല്‍ ഭൂമിയുടെ അവകാശം കൈമാറിക്കിട്ടുന്നതു വരേയോ, അല്ലെങ്കില്‍ അവാര്‍ഡ് തുക നല്കുന്നതുവരേയോ (ഇതില്‍ ഏതാണോ ആദ്യം വരുന്നത് അതുവരെ) 12 ശതമാനം അധികതുകയും നല്‍കുന്നതാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചതായും മന്ത്രി പറഞ്ഞു. അഴിയൂര്‍ മുതല്‍ വെങ്ങളം വരെയുള്ള ഭൂമിയെടുപ്പില്‍ ഒരു സെന്റിന് 3,10,000 രൂപ വിലയുള്ള ഭൂമിക്ക് മാത്രം മേല്‍ സൂചിപ്പിച്ച കണക്കനുസരിച്ച് 7,44,000 രൂപയാണ് നഷ്ടപരിഹാരമായി നിശ്ചയിച്ചിരിക്കുന്നത്.
വികസനം വരുമ്പോള്‍ നിലവിലുള്ള അവസ്ഥയില്‍ മാറ്റം വരുമെന്നത് സ്വാഭാവികമാണ്. തന്റെ വീടും സ്ഥലവും ദേശീയപാത വികസനത്തിനായി ഏറ്റെടുക്കുന്നുണ്ട്. വികസന കാര്യങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുമ്പോള്‍ പരമാവധി നഷ്ടപരിഹാരം നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: