കണ്ണൂര്‍: സിപിഎം കേരളത്തെ ദേശവിരുദ്ധ ശക്തികള്‍ക്ക് വളക്കൂറുള്ള മണ്ണാക്കി മാറ്റിയതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ് രാജ് ആഹിര്‍ അഭിപ്രായപ്പെട്ടു. കണ്ണൂരില്‍ ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ചുവപ്പ്-ജിഹാദി ഭീകരതക്കെതിരെ ജാഗ്രത എന്ന പേരില്‍ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലും, പ്രത്യേകിച്ച് കണ്ണൂരിലും ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതും ജമ്മു കാശ്മീരിര്‍ സേനയുമായി ഏറ്റുമുട്ടലില്‍ കണ്ണൂരില്‍ നിന്നുള്ള മതഭീകരവാദികള്‍ കൊല്ലപ്പെട്ടതിനുമെല്ലാം വഴിയൊരുക്കിയത് സിപിഎമ്മിന്റെ നിലപാടാണ്. സ്വയം ഭീകര പ്രവര്‍ത്തനം നടത്തുകയും ഒപ്പം ജിഹാദികളെ കയ്യയച്ച് സഹായിക്കുകയും ചെയ്യുന്ന പാര്‍ട്ടി നിലപാട് കേളരളത്തെ വന്‍ വിപത്തിലാണ് എത്തിച്ചിരിക്കുന്നത്. രാഷ്ട്രസുരക്ഷ ഉറപ്പുവരുത്തുന്നതിനും ക്രമസമാധാനം നിലനിര്‍ത്തുന്നതിനും കേന്ദ്രത്തിന് ഉത്തരവാദിത്വമുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഈ ഉത്തരവാദിത്വം ശരിയായ രീതിയില്‍ നിര്‍വ്വഹിച്ചുവരികയാണ്. എന്നാല്‍ കേരളത്തിലെ സംഭവവികാസങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് ഇവിടെ ജനാധിപത്യം ഇല്ലാത്ത അവസ്ഥയാണെന്നാണ്. 2016 ന് ശേഷം സിപിഎം അസഹിഷ്ണുതയുടെ ഫലമായി 18 രാഷട്രീയ കൊലപാതകങ്ങളാണ് കേരളത്തിലുണ്ടായത്. ജനാധിപത്യത്തെ വെല്ലുവിളിച്ചുകൊണ്ടാണ് ഈ കൊലപാതകങ്ങള്‍ നടത്തിയത്. ബിജെപി ശാന്തിയാണ് ആഗ്രഹിക്കുന്നത്. ദൗര്‍ഭാഗ്യമെന്ന് പറയട്ടെ സിപിഎം ഫാസിസം നടപ്പിലാക്കുകയാണ്.
പാവപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസം, ആരോഗ്യം, വികസനം, യുവാക്കള്‍ക്ക് ജോലി എന്നിവ ഉറപ്പുവരുത്തുകയാണ് കേന്ദ്രസര്‍ക്കാറിന്റെ നയം. ഗാന്ധിജിയുടെയും ദീനദയാലിന്റെയും സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിരവധി നടപടികളാണ് സ്വീകരിച്ചുവരുന്നത്. എന്നാല്‍ കേരളത്തില്‍ ആദിവാസികള്‍ക്ക് പോലും രക്ഷയില്ല എന്ന സ്ഥിതിയാണ്. ദാരിദ്ര്യം കാരണം കഷ്ടപ്പെടുന്ന ദളിത് യുവാവിനെ കൊലപ്പെടുത്തിയ സംഭവം ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സിപിഎമ്മിന്റെ സ്വേച്ഛാധിപത്യ ഭരണമാണ് കേരളത്തില്‍ നടക്കുന്നത്.
ത്രിപുരയില്‍ ബിജെപി ജയിച്ചു എന്നതിനേക്കാള്‍ 25 വര്‍ഷമായി അവിടെ നിലനില്‍ക്കുന്ന സ്വേച്ഛാധിപത്യത്തെ തോല്‍പ്പിച്ച് ജനാധിപത്യം വിജയം കൊണ്ടു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഐഎസ് ബന്ധമുള്ള ഭീകരവാദ പ്രവര്‍ത്തനവും ഇസ്ലാം മതത്തിലേക്കുള്ള മതപരിവര്‍ത്തനവും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍ബാധം തുടരുകയാണ്. ഇത്തരക്കാരോട് കേന്ദ്രസര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും.
കേരളത്തിലെ കൊലപാതകങ്ങള്‍ ഭാരതത്തിന് അവമതിപ്പും കേരളത്തിന് അപമാനവും ഉണ്ടാക്കുന്നതാണ്. എല്‍ഡിഎഫ് അധികാരത്തില്‍ വന്ന കാലത്തെല്ലാം കേരളത്തില്‍ കൊലപാതകങ്ങള്‍ വര്‍ധിക്കുകയാണുണ്ടായിട്ടുള്ളത്. കേരളത്തില്‍ ദേശീയപ്രസ്ഥാനങ്ങള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ നേരിടാന്‍ സംഘപ്രസ്ഥാനങ്ങളുടെ ദേശീയ നേതൃത്വം എല്ലാകാലത്തും ഒന്നിച്ചുണ്ടാകും. സിപിഎം അക്രമരാഷ്ട്രീയം ഇനിയെങ്കിലും അവസാനിപ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍ ത്രിപുരയില്‍ ഉണ്ടായതിനേക്കാള്‍ വലിയ തിരിച്ചടി താമസിയാതെ സിപിഎമ്മിന് കേരളത്തിലും ഉണ്ടാകുമെന്നും ശാശ്വത സമാധാനത്തിന് ഭാരതീയ വിചാരകേന്ദ്രം അടക്കമുളള സംഘടനകള്‍ മുന്‍കയ്യെടുത്ത് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ഭാരതീയ വിചാരകേന്ദ്രം ജില്ലാ പ്രസിഡണ്ട് ഡോ.ഇ.ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: