ആലപ്പുഴ: ശോഭനാജോര്‍ജിന് സിപിഎം വാഗ്ദാനം ചെയ്തത് പത്തനംതിട്ട ലോക്സഭ മണ്ഡലം. ചെങ്ങന്നൂര്‍ ഉപതിരഞ്ഞടുപ്പില്‍ സിപിഎമ്മിന് വേണ്ടി പ്രവര്‍ത്തിച്ചാല്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ പത്തനതിട്ടയില്‍ സ്ഥാനാര്‍ഥിയാക്കാമെന്ന ഉറപ്പ് നല്‍കിയാണ് ശോഭനയെ പ്രചരണത്തിന് ഇറക്കുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ചെങ്ങന്നൂരില്‍ സിപിഎം സ്ഥാനാര്‍ഥി സജി ചെറിയാന്റെ നില പരുങ്ങലിലാണെന്ന പാര്‍ട്ടി റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ശോഭനാജോര്‍ജിനെ കൂടെ കൂട്ടാന്‍ തയ്യാറായത്. ഇതുവരെ പാര്‍ട്ടിക്ക് വിജയം കാണാന്‍ കഴിയാതിരുന്ന പത്തനംതിട്ടയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ശോഭനയെ മത്സരിപ്പിക്കാമെന്നാണ് സിപിഎം കണക്ക് കൂട്ടല്‍.
ശോഭന ചെങ്ങന്നൂരില്‍ സജിചെറിയാനു വേണ്ടി പ്രവര്‍ത്തിച്ചാല്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ സിപിഎം പെട്ടിയില്‍ വിഴ്ത്താമെന്ന കണക്കുകൂട്ടലിലാണ് സിപിഎം ഔദ്യോഗിക വിഭാഗം. പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് സജിചെറിയാനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ വിയോജിപ്പുണ്ട്. ഇത് തിരിച്ചടിയാകുമോ എന്ന ഭയം പാര്‍ട്ടിക്കുണ്ട്. ഇതിനെ മറികടക്കാന്‍കൂടിയാണ് പുതിയ നീക്കം. ഇനിയുള്ള പാര്‍ട്ടി കണ്വന്ഷനുകളിലെ താരം ശോഭനാ ജോര്‍ജായിരിക്കും.
ഏതാനും വര്‍ഷങ്ങളായി കോണ്‍ഗ്രസുമായി അകന്ന ശോഭന സിപിഎമ്മുമായി അടുത്ത ബന്ധത്തിലാണ്. 2016ലെ നിയമസഭ തെരഞ്ഞടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച ശോഭനയ്ക്ക് 3966 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ശോഭനയെ അന്ന് സ്വതന്ത്രയായി മത്സരിപ്പിച്ചത് ഇടതുപക്ഷമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന് പിന്നീട് വ്യക്തമാക്കിയിരുന്നു. മണ്ഡലത്തില്‍ ക്രിസ്ത്യന്‍ വികാരം ഇളക്കി വിടാനുള്ള ശ്രമമാണ് ഇടതുപക്ഷം നടത്തുന്നത്.
ശോഭനയുടെ ഇടതുമുന്നണിയിലേക്കുള്ള വരവ് പത്തനംതിട്ട ലോക്സഭാ സീറ്റ് സ്വപ്നം കാണുന്ന ജനാധിപത്യ കേരള കോണ്‍ഗ്രസിന് തിരിച്ചടിയായി. ഇടുക്കി സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ പത്തനംതിട്ട സീറ്റാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സീസ് ജോര്‍ജ് താല്‍പ്പര്യപ്പെടുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവായിരുന്ന പീലിപ്പോസ് തോമസ് ഇടതുസ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഇവിടെ മത്സരിച്ചതെങ്കിലും കോണ്‍ഗ്രസിന്റെ ആന്റോ ആന്റണിയോട് പരാജയപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: