കോട്ടയം: പൊന്തന്‍പുഴ വനത്തില്‍ വനനിയമങ്ങള്‍ കാറ്റില്‍പ്പറത്തി മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് കരിങ്കല്‍ ഖനനത്തിന് അനുമതി നല്കി. സംരക്ഷിത വനമായിരുന്ന പൊന്തന്‍പുഴയുടെ അവകാശം വനംവകുപ്പിന് നഷ്ടപ്പെട്ട സാഹചര്യത്തിലാണിത്. ഭരണകക്ഷി എംഎല്‍എയുടെ സഹായത്തോടെയാണ് സ്വകാര്യ കമ്പനി അനുമതി സമ്പാദിച്ചതെന്നാണ് ആരോപണം.
കോട്ടയം, റാന്നി വനം ഡിവിഷനുകളുടെ അതിര്‍ത്തിയില്‍, സമുദ്രനിരപ്പില്‍ നിന്ന് 1800 അടി ഉയരത്തിലുള്ള ആവോലി മലയിലാണ് ഖനനാനുമതി ലഭിച്ചത്. സ്വകാര്യവനമായതിനാല് ഖനനത്തിന് തടസ്സമില്ലെന്നാണ് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ വാദം. അനുമതി കൊടുക്കാന്‍ നിലവിലുണ്ടായിരുന്ന ജിയോളജിസ്റ്റിനെ സ്ഥലം മാറ്റി പുതിയ ആളെ നിയമിച്ചു. ഇതിന് പിന്നില്‍ വലിയ രാഷ്ട്രീയ ഇടപെടല്‍ നടന്നു. ഭരണകക്ഷി എംഎല്‍എ ചെലുത്തിയ ശക്തമായ സമ്മര്‍ദ്ദമാണ് ഇതിനു പിന്നില്‍.
പൊന്തന്‍പുഴ വനഭൂമിയുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയിലായതിനാല്‍ അനുമതി കൊടുക്കാന്‍ മുമ്പുണ്ടായിരുന്ന ജിയോളജിസ്റ്റ് വിസമ്മതിച്ചു. തുടര്‍ന്നാണ് കസേര തെറിച്ചത്.
എല്ലാ വനനിയമങ്ങളും ലംഘിച്ചാണ് ഖനനം. വനത്തില്‍ നിന്ന് കുറഞ്ഞത് ഒരു കിലോമീറ്റര്‍ ദൂരത്തായിരിക്കണം ഖനനമെന്നാണ് നിയമം. എന്നാല്‍ ആവോലിമലയില്‍ 50 മീറ്റര്‍ മാത്രം വ്യത്യാസത്തിലാണ് ഖനനം. ഉഗ്രസ്ഫോടനങ്ങളെ തുടര്‍ന്ന് മ്ലാവ്, കുരങ്ങ്, കാട്ടുപന്നി അടക്കമുള്ള ജീവികള്‍ ജനവാസമേഖലകളിലേക്ക് രക്ഷപ്പെടുകയാണ്.
വനംവകുപ്പിന്റെ കോട്ടയം, റാന്നി ഡിഎഫ്ഒമാരും വിജിലന്‍സും ഖനനം പാടില്ലെന്ന റിപ്പോര്‍ട്ട് മുമ്പ് കൊടുത്തതാണ്. പരിസ്ഥിതി സന്തുലനാവസ്ഥയെ ഖനനം ബാധിക്കുമെന്നതിനാല്‍ വിദഗ്ധാഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമെ ഖനനം അനുവദിക്കാവൂ എന്നും വിജിലന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിച്ചാണ് ഖനനത്തിന് അനുമതി കൊടുത്തത്. അനുമതിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: