ന്യൂദല്‍ഹി: മുന്‍ ധനമന്ത്രി പി. ചിദംബരത്തിന്റെയും കുടുംബത്തിന്റെയും സാമ്പത്തിക തട്ടിപ്പു കേസുകളില്‍ സിബിഐയും എന്‍ഫോഴ്സ് ഡിപ്പാര്‍ട്ടുമെന്റും (ഇഡി) അന്വേഷണം നടത്തുന്നെങ്കിലും കള്ളപ്പണം-ബിനാമി സ്വത്ത് തടയാന്‍ നിയമപ്രകാരം ആദായ നികുതി വകുപ്പ് (ഐടി) ഒരു നീക്കവും തുടങ്ങിയിട്ടില്ല.
14 രാജ്യങ്ങളില്‍ ചിദംബരവും കുടുംബവും നടത്തിയ 10,000 കോടി രൂപയുടെ ഇടപാടുകളാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി)ന്റെ കീഴിലുള്ള ഐടി അന്വേഷിക്കേണ്ടത്. എന്നാല്‍, ചില ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അവരുടെ മുന്‍ മന്ത്രിയെ രക്ഷിക്കാന്‍ ശ്രമം നടത്തുന്നുവെന്ന ആക്ഷേപം പ്രധാനമന്ത്രിയുടെ ഓഫീസിലുമെത്തിക്കഴിഞ്ഞു.ചിദംബരത്തിനും കുടുംബത്തിനും 14 രാജ്യങ്ങളില്‍ 21 അനധികൃത വിദേശബാങ്ക് അക്കൗണ്ടുകള്‍ വഴി സാമ്പത്തിക ഇടപാടുകള്‍ ഉണ്ട്. ഇതു സംബന്ധിച്ച വിവരങ്ങളടങ്ങിയ 200 പേജ് റിപ്പോര്‍ട്ട് ആദായ നികുതി വകുപ്പിന്റെ ചെന്നൈ യൂണിറ്റ് അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്. എയര്‍സെല്‍- മാക്സിസ് കേസ് അന്വേഷത്തിലാണ് ഇഡിയും ഐടിയും സംയുക്തമായി റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചത്.
ഈ റിപ്പോര്‍ട്ട് സിബിഡിടിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ധനകാര്യ സെക്രട്ടറി ഹസ്മുഖ് ആധിയയും റവന്യൂ ജോയിന്റ് സെക്രട്ടറി ഉദയ്സിങ് കുമാവതും ചേര്‍ന്ന് ഒതുക്കാന്‍ ശ്രമിച്ചെങ്കിലും ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി ഇടപെട്ട് 2017 ഫെബ്രുവരിയില്‍ ശ്രമം തടയുകയായിരുന്നു.
സുബ്രഹ്മണ്യന് സ്വാമി പ്രധാനമന്ത്രിയോട് പരാതിപ്പെട്ടതിനെ തുടര്‍ന്ന് 2017 ജൂണില്‍ സിബിഡിടി കള്ളപ്പണം-ബിനാമി സ്വത്ത് തടയല്‍ നിയമപ്രകാരം കേസ് അന്വേഷിക്കാന്‍ തീരുമാനിച്ചെങ്കിലും ഇതുവരെ നടപടികള്‍ ആരംഭിച്ചിട്ടില്ല. സുഷീല്‍ ചന്ദ്രയാണ് സിഡിബിടി ചെയര്മാന്.
14 രാജ്യങ്ങള്‍ക്ക് ഔദ്യോഗികമായി കത്തയക്കാനുള്ള കാലതാമസമാണ് കാരണമായി പറയുന്നത്. എന്നാല്‍, ചെന്നൈയില്‍ ചിദംബരം കുടുംബത്തിന്റെ വസതികളില്‍നിന്നു കിട്ടിയ തെളിവുകള്‍ തന്നെ കേസെടുക്കാന്‍ പര്യാപ്തമാണ്. ചില ഉദ്യോഗസ്ഥര്‍ മുന്‍ മന്ത്രിയോട് മമത കാണിക്കുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ തന്നെ അഭിപ്രായപ്പെടുന്നത്.സിബിഐയുമായി വിവരങ്ങളൊന്നും പങ്കുവെക്കാന്‍ സിബിഡിടി തയ്യാറല്ല. രണ്ടാഴ്ചയിലൊരിക്കല്‍ ഹംസമുഖ് അധിയ സിബിഡിടി ചെയര്മാന് സുഷീല്‍ ചന്ദ്രയുമായി കേസുകള്‍ വിലയിരുത്താറുണ്ടെങ്കിലും ചിദംബരം കേസ് ചര്‍ച്ചയാകാറില്ലെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: