കല്‍പ്പറ്റ: തെക്കെ വയനാട്ടില്‍ വനംവകുപ്പും ഹ്യൂം സെന്ററും സംയുക്തമായിനടത്തിയ സര്‍വെയില്‍ 143 ഇനം പക്ഷികളെ കണ്ടെത്തി. ബേഡ് അറ്റ്ലസ് പ്രൊജക്ടിന്റെ ഭാഗമായായിരുന്നു സര്‍വെ. കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നായി 40 നിരീക്ഷകര്‍ 60 ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. വന്യജീവി സംരക്ഷണ നിയമത്തിലെ പട്ടിക ഒന്നില്‍വരുന്ന ആറിനം പരുന്തുകളെ കണ്ടെത്തിയത് ശ്രദ്ധേയമായി.
ഏഴിനം പ്രാവുകള്‍, എട്ടിനം മരംകൊത്തികള്‍, ആറിനം കാക്കത്തമ്പുരാട്ടികളെയും സര്‍വെയില്‍ കണ്ടെത്തി. 1800 മീറ്റര്‍ ഉയരത്തിലുള്ള ഗിരിമുകുടങ്ങളില് മാത്രം കണ്ടുവരുന്ന ബാണാസുര ചിലപ്പന്റെ സാന്നിദ്ധ്യം കണ്ടെത്തിയെന്നതാണ് പ്രധാന നേട്ടം. ബാണാസുര ചിലപ്പന്‍ ഇന്ന് അവശേഷിക്കുന്നത് ചെമ്പ്ര വെള്ളരി മലകളിലും ബാണാസുര മലകളിലും മാത്രമാണ്.
50 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലേക്ക് ഈ പക്ഷി വര്‍ഗ്ഗം ഒതുങ്ങുകയും ചെയ്തു. 14 ഇനം ദേശാടന പക്ഷികളെയും സംഘം കണ്ടെത്തി. ഏഴിനം പച്ചപ്പൊടി കുരുവികള്‍, ഏഴുതരം പാറ്റാപിടിയിന്, ചെമ്പോലന്‍, പാറ്റാ തവിട്ടന്‍ എന്നിവയെയും കണ്ടെത്തി. നീലഗിരി മരപ്രാവ്, കാട്ടുഞാലി, മണികണ്ഠന് ബുള്‍ബുള്‍, കാട്ടുനീലി, ചെറുതേന്‍കിളി എന്നിവയുടെയും സാന്നിദ്ധ്യം കണ്ടെത്തിയതായി പക്ഷിനീരക്ഷകര് പറഞ്ഞു. തെക്കെ വയനാട് വനം മേധാവി അബ്ദുള്‍ അസീസ്, ദീപക് ശങ്കര്‍, കെ.എ. കൃഷ്ണദാസ്, കെ. ഹാഷിഫ്, ആര്. എല്‍. രതീഷ്, എസ്. അനൂശ്രിത തുടങ്ങിയവര്‍ സര്‍വെയ്ക്ക് മേല്‍നോട്ടം വഹിച്ചു. ലോകത്തില്‍ ചെമ്പ്രയിലും ബാണാസുരയിലും അവശേഷിക്കുന്ന ബാണാസുര ചിലപ്പനു വേണ്ടി ഈ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി ദേശീയ ഉദ്യാനം രൂപീകരിച്ച് ഇവയുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് ബേര്‍ഡ് അറ്റ്ലസ് പ്രൊജക്ട് ജില്ലാ കോര്‍ഡിനേറ്റര്‍ സി.കെ. വിഷ്ണുദാസ് ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: