ന്യൂദല്‍ഹി : സൗദി വ്യോമയാനപാതയിലൂടെ ഇസ്രയേലിലേക്ക് ചരിത്രത്തില്‍ ആദ്യമായി സര്‍വീസ് നടത്തി എയര്‍ ഇന്ത്യ . എയര്‍ ഇന്ത്യയുടെ 139 നമ്പര്‍ വിമാനമാണ് ന്യൂഡല്‍ഹിയില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള യാത്രാ മദ്ധ്യേ സൗദി വ്യോമപാത ഉപയോഗിച്ചത് . ഇസ്രയേലിലേക്കുള്ള വിമാനങ്ങള്‍ക്ക് സൗദി വ്യോമപാത ഉപയോഗിക്കുന്നതില്‍ എഴുപതുവര്‍ഷമായി തുടരുന്ന നിരോധനത്തിനാണ് ഇതോടെ അന്ത്യമായത്.
ഇത് ചരിത്രദിനമാണെന്ന് ഇസ്രയേല്‍ വിനോദസഞ്ചാര വകുപ്പ് മന്ത്രി യാരിവ് ലെവിന്‍ പ്രസ്താവിച്ചു. സൗദി വ്യോമയാന പാത ഉപയോഗിക്കുന്നത് ഇന്ത്യയിലേക്കുള്ള യാത്രയില്‍ രണ്ട് മണിക്കൂര്‍ സമയം ലാഭിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നേരത്തെ ചങ്കടല്‍ , ഗള്‍ഫ് ഓഫ് ഏദന്‍ എന്നിവ കടന്ന് വളഞ്ഞു ചുറ്റിയായിരുന്നു ഇന്ത്യ ഇസ്രയേല്‍ വിമാനസര്‍വീസ് .
എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 വിമാനം ഗ്രീന്‍വിച്ച സമയം വൈകിട്ട് 4:45 ഓടെ സൗദി വ്യോമപാതയില്‍ കടന്നു . മൂന്നു മണിക്കൂര്‍ നാല്‍പ്പതിനായിരം അടി ഉയരത്തില്‍ യാത്ര ചെയ്ത വിമാനം സൗദി തലസ്ഥാനമായ റിയാദിന് 60 കിലോമീറ്റര്‍ അടുത്തുകൂടിയാണ് കടന്നു പോയത്.തുടര്‍ന്ന് ജോര്‍ദാന്‍ കടന്ന് വെസ്റ്റ് ബാങ്കിനു മുകളിലൂടെ ഇസ്രയേലില്‍ എത്തി.
ഇസ്രയേലിനെ അറബ് രാജ്യങ്ങള്‍ അംഗീകരിച്ചിട്ടില്ലാത്തതിനാല്‍ ഇസ്രയേലിലേക്കുള്ള വിമാനങ്ങള്‍ക്ക് സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വ്യോമപാത തുറന്നു നല്‍കിയിരുന്നില്ല . എയര്‍ ഇന്ത്യ വിമാന സര്‍വീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ തന്നെ സൗദിക്ക് മുകളിലൂടെ ആണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇരു രാജ്യങ്ങളും ഇത് സ്ഥിരീകരിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: