ന്യൂദല്‍ഹി: അഞ്ചു കോടി അമേരിക്കക്കാരുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയതിനു കൂട്ടു നിന്നു എന്ന കടുത്ത ആരോപണം നേരിടുന്ന ഫേസ്ബുക്കുമായുള്ള സഹകരണം സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പുനരാലോചന നടത്തുന്നു. യുവ വോട്ടര്‍മാരെ തിരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷന് ഫെയ്സ്ബുക്കുമായി ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയുമായി മുന്നോട്ട് പോകണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനം ഉടന്‍ ഉണ്ടാവുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി. റാവത്ത് വെളിപ്പെടുത്തി.
കമ്മീഷന് യോഗത്തില്‍ ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യുമെന്നും റാവത്ത് പറഞ്ഞു. ഫെസ്ബുക്ക് വഴി വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം പുറത്തുവന്നതിനു പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം.
ഉപയോക്താക്കളുടെ വിവരങ്ങള്‍ ഉപയോഗപ്പെടുത്തി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നതായുള്ള ആരോപണം സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരിശോധിക്കും. പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതില്‍ ഇത്തരം സ്വാധീനങ്ങളിലൂടെ കഴിഞ്ഞേക്കാം. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷന് പരിശോധിക്കുമെന്നും റാവത്ത് വ്യക്തമാക്കി.
വോട്ടര്‍മാരെ വോട്ടെടുപ്പില്‍ പങ്കാളിയാക്കുന്നതിനുള്ള പ്രചാരണ പരിപാടിക്കായി കഴിഞ്ഞ വര്‍ഷം മൂന്നു തവണ തിരഞ്ഞെടുപ്പ് കമ്മീഷന് ഫെയ്സ്ബുക്കുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഫെയ്സ്ബുക്ക് വോട്ടര്‍മാര്‍ക്ക് ഉപയോക്താക്കള്‍ക്ക് വോട്ടിങ് ഓര്‍മിപ്പിച്ചുകൊണ്ട് സന്ദേശങ്ങള്‍ അയക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: