കൊച്ചി: സംസ്ഥാനം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും മന്ത്രി മന്ദിരങ്ങള്‍ മോടിപിടിപ്പിക്കാന്‍ സര്‍ക്കാര്‍ ചെലവഴിച്ചത് ലക്ഷങ്ങള്‍. മുന്‍ മന്ത്രി ഇ പി ജയരാജനാണ് ഇതില്‍ മുന്നില്‍. ഏറ്റവും കുറവ് പൊതുമരാമത്ത് വകുപ്പു മന്ത്രി ജി സുധാകരനും. എണ്‍പത്തി രണ്ട് ലക്ഷത്തിലധികം രൂപയാണ് മന്ത്രി മന്ദിരങ്ങള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത്.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണെന്ന് ദിവസവും വാര്‍ത്തകള്‍ പുറത്തു വരുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ തന്നെ ധൂര്‍ത്തിന്റെ കഥകള്‍ പുറത്തു വരുന്നത് ചുരുങ്ങിയ കാലം മന്ത്രിയായിരുന്ന ഇപി ജയരാജന് തന്റെ മന്ദിരമായ സാനഡുവിനായി ചെലവാക്കിയത് 13, 18, 937 രൂപയാണ്.
രണ്ടാം സ്ഥാനത്തുള്ള കടകംപള്ളി സുരേന്ദ്രന് 12,42, 671 രൂപ യോടെ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് ക്ലിഫ് ഹൗസിനായി ചെലവഴിച്ചത് 9,56,871 രൂപയേ ടെ മൂന്നാംമനായി. നാലാം സ്ഥാനത്തുള്ള കടന്നപ്പള്ളി രാമചന്ദ്രന് 6, 31,953 രൂപയും സഹകരണ ടൂറിസം മന്ത്രി എ.സി.മൊയ്തീന് 5,55,684 രൂപയും ചെലവഴിച്ച് അടുത്ത സ്ഥാനങ്ങളിലെത്തി.
സിപിഐ മന്ത്രിമാരില്‍ പി തിലോത്തമന് 4,89,826 രൂപയും ഇ ചന്ദ്രശേഖരന് 4,09 ,441 രൂപയും കെ. രാജു 3,95 ,078 രൂപയും ചെലവിട്ടപ്പോള്‍ മറ്റൊരു മന്ത്രിയായ സുനില്‍ കുമാറിന്റെ ചെലവ് 2,87,740 ല്‍ ഒതുങ്ങി. ചെലവില്‍ പത്താം സ്ഥാനത്ത് 3 ലക്ഷം രൂപയോടെ ധനമന്ത്രി തോമസ് ഐസക്കാണ്. വനിതാ മന്ത്രിമാരായ ജെ മേഴ്സിക്കുട്ടിയമ്മ 3,55,073 രൂപ വസതിക്കു വേണ്ടി ചെലവഴിച്ചപ്പോള്‍ കെകെ ശൈലജ 1,99,012 രൂപ ചെലവിട്ടു. ആകെ ചെലവ് 82,35,743 രൂപയാണ്.
സംസ്ഥാനം കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ ഈ ചെലവുകള്‍ നീതികരിക്കാനാവില്ലെന്ന് വിവരാവകാശ പ്രവര്‍ത്തകനായ അഡ്വ. ഡിബി ബിനു പറയുന്നു. മന്തിമാരുടെ ചികത്സാ ചെലവുകളും മന്ത്രിമന്ദിരങ്ങളില്‍ കര്‍ട്ടനുകള്‍ വാങ്ങിയതുള്‍പ്പെടെയുള്ള കണക്കുകള്‍ നേരത്തെ വിവാദമായിരുന്നു. ഇതിനു പിറകെയാണ് ഇപ്പോള്‍ മന്ത്രിമന്ദിരങ്ങള്‍ മോടിപിടിപ്പിച്ചതിന്റെ കണക്ക് പുറത്തു വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: