തിരുവനന്തപുരം: കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. ഭരണപക്ഷത്തെ മൂന്ന് പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പില്‍ പോളിംഗ് ഏജന്റുമാര്‍ ഇല്ലെന്നത് ചൂണ്ടിക്കാട്ടി സണ്ണി ജോസഫ് എംഎല്‍എയാണ് പരാതി നല്‍കിയത്.
സിപിഐ, എന്‍സിപി, ജെഡിഎസ് എന്നീ പാര്‍ട്ടികള്‍ക്ക് പോളിംഗ് ഏജന്റുമാര്‍ ഇല്ലാതിരുന്നത്. സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ പരാതി പോളിംഗ് ഏജന്റുമാര്‍ നിര്‍ബന്ധമല്ലെന്ന് ചൂണ്ടിക്കാട്ടി തള്ളിയിരുന്നു. വോട്ട് ഒരംഗത്തിന്റെ മൗലികാവകാശമാണെന്നും വരണാധികാരി ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെയാണ് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പോളിംഗ് ഏജന്റിനെ വയ്ക്കണമെന്നും എന്നാല്‍ മേല്‍പ്പറഞ്ഞിരിക്കുന്ന മൂന്ന് പാര്‍ട്ടികള്‍ക്ക് പോളിംഗ് ഏജന്റുമാര്‍ ഇല്ലെന്നും പരാതിയില്‍ പറയുന്നു. അതിനാല്‍ ഈ മൂന്ന് പാര്‍ട്ടികള്‍ക്കും നല്‍കിയിരിക്കുന്ന ബാലറ്റ് പേപ്പര്‍ റദ്ദാക്കണം – പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: