തിരുവിതാംകൂര്‍ -കൊച്ചി ദേവസ്വം ബോര്‍ഡുകളിലെ ഭരണസംവിധാനത്തില്‍ ക്ഷേത്രസംസ്കാരത്തിന് യോജിക്കാത്ത തരത്തിലുള്ള പാകപ്പിഴകള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഭരണമാറ്റത്തിനനുസരിച്ച് അധികാരികള്‍ മാറിവരുമ്പോള്‍ തങ്ങളെ നിയമിച്ച കക്ഷിയോട് കൂറുപുലര്‍ത്തേണ്ട ബാധ്യത ഭരണകാര്യങ്ങളില്‍ അവര്‍ പ്രകടമാക്കാറുണ്ട്. സാധാരണക്കാരായ ഭക്തജനങ്ങള്‍ ഇക്കാര്യങ്ങളിലൊന്നും ശ്രദ്ധിക്കാറില്ല. എല്ലാം ചെയ്യുന്നവര്‍ അനുഭവിക്കട്ടേയെന്ന ചിന്താഗതിയാണ് ഭൂരിപക്ഷം ഭക്തജനങ്ങള്‍ക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ ക്യാന്റീനിലുള്ള മാലിന്യം, തേക്കിന്‍കാട്ടിലെ മാലിന്യക്കൂമ്പാരം, അഴിമതിക്കേസുകളില്‍ നടപടിയെടുക്കായ്ക, മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി സ്വന്തക്കാര്‍ക്ക് നിയമനം നല്കല്, യൂണിയനുകള്‍ തമ്മിലുള്ള കിടമത്സരം… രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികള്‍ ഭരിക്കുന്ന ഗുരുവായൂര്‍ ദേവസ്വത്തില്‍ എന്നും പ്രശ്നങ്ങളാണ്.
ജനാധിപത്യ രീതിയില്‍ ഭക്തജനങ്ങള്‍ക്ക് വേണ്ടത്ര സൗകര്യങ്ങളൊരുക്കി നല്ല രീതിയില്‍ ഭരണം നടത്തുന്ന, ട്രസ്റ്റുകള്‍ ഭരിക്കുന്ന ഒട്ടേറെ സ്വകാര്യ ക്ഷേത്രങ്ങളും നമ്മുടെ നാട്ടിലുണ്ട്. അവിടെയെന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍ ഉടനടി പരിഹാരം കണ്ടെത്തുന്ന ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ക്ഷേമസമിതികള്‍ ഉണ്ടെങ്കിലും പലപ്പോഴും സമിതികളും ബോര്‍ഡും ഒത്തുപോകുന്നില്ല. ബോര്‍ഡുകളുടെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ പലതിലും സര്‍ക്കാര്‍ മനോഭാവമാണ് കാലങ്ങളായി നിലനിന്നുപോരുന്നത്. നാട്ടുകാരുടെ ശ്രമഫലമായി ഇന്ന് ഒട്ടനവധി ക്ഷേത്രങ്ങള്‍ പുനരുദ്ധാരണം നടത്തി നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. സമ്പന്ന ക്ഷേത്രങ്ങളില്‍ അഴിമതിയും ധൂര്‍ത്തും വ്യാപകമായിട്ടുണ്ട്. ക്ഷേത്രസങ്കേതങ്ങള്‍ കച്ചവട കേന്ദ്രങ്ങളായി മാറുകയാണ്. കച്ചവടത്തില്‍ ലാഭത്തിനാണല്ലോ പ്രാധാന്യം. യൂണിയനുകള്‍ തമ്മിലുള്ള മത്സരം ക്ഷേത്രാന്തരീക്ഷത്തെ മലീമസമാക്കുന്നു.
രണ്ടോ മൂന്നോ പതിറ്റാണ്ട് മുന്‍പ് ഒരു ക്ഷേത്രത്തില്‍ ദര്‍ശനം കഴിക്കുമ്പോള്‍ ഉണ്ടാവുന്ന ആത്മസംതൃപ്തി ഇന്ന് നമുക്കില്ലാതായി. ആചാരമര്യാദകള്‍ പാലിക്കുന്നതില്‍ ഭൂരിഭാഗം ജനങ്ങളും പരാജയപ്പെടുന്നു. എങ്ങും ആള്‍ക്കൂട്ടം. നിത്യജീവിതം കൂടുതല്‍ സങ്കീര്‍ണമാവുമ്പോള്‍ സമാധാനത്തിനുവേണ്ടിയുള്ള നെട്ടോട്ടം. ദേവാലയങ്ങളില്‍ തിരക്കേറി, കാണിക്കവഞ്ചികള്‍ നിറയുന്നു. സമ്പന്നര്‍ക്ക് അവിടേയും പ്രത്യേക സൗകര്യങ്ങളും സൗജന്യങ്ങളും ലഭിക്കുന്നു. കേരളത്തില്‍ തമിഴ്നാട്ടിലേയും തിരുപ്പതിയിലേയും മറ്റ് പല ക്ഷേത്രങ്ങളിലേയുംപോലെ സ്പെഷ്യല്‍ ദര്‍ശനം ഏര്‍പ്പെടുത്തുമോ എന്നറിയില്ല. ഗുരുവായൂരില്‍ ഇന്ന് വിഐപി ദര്‍ശനമില്ല, ഒരു ദിവസത്തെ പത്രവാര്‍ത്ത. ഒരു വിശ്വാസിയായ ഞാന്‍ അദ്ഭുതപ്പെട്ടുപോയി. കുചേലന്റെ, കല്ലും നെല്ലും നിറഞ്ഞ അവില് സ്വീകരിച്ച് ആദരിച്ച്, ആശ്ലേഷിച്ച ഭഗവാന് ഇത്തരത്തിലുള്ള ഒരവസ്ഥ നേരിടേണ്ടിവരുന്നു.
ഗുരുവായൂരിലെ വിഐപി ദര്‍ശനം പലപ്പോഴും സാധാരണക്കാരായ ഒട്ടനവധി ഭക്തന്മാരുടെ അസൗകര്യത്തിന് കാരണമാകുന്നു. ആചാരാനുഷ്ഠാനങ്ങള്‍ ഇനി ചരിത്രപുസ്തകങ്ങളിലും പുരാണങ്ങളിലും ഒതുക്കിനിര്ത്തേണ്ടിവരുമോ എന്ന ഭയപ്പാടാണ് എല്ലാവര്ക്കും.
ചെറാട്ടു ബാലകൃഷ്ണന്,
തലോര്‍, തൃശൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: