മലയാള ഭാഷയുടെ അപചയത്തെക്കുറിച്ചുള്ള വേവലാതികള്‍ ആരംഭിച്ചിട്ട് വര്‍ഷങ്ങള്‍ കുറച്ചായിക്കഴിഞ്ഞു. പലതരത്തിലുള്ള പരിഷ്കരണ ശ്രമങ്ങളും അതതു കാലങ്ങളില്‍ നടന്നുവന്നിട്ടുമുണ്ട്. ഇപ്പോള്‍ ഏറെ വിവാദമായിരിക്കുന്നത് കവി ബാലചന്ദ്രന് ചുള്ളിക്കാടിന്റെ പ്രസ്താവനയാണ്. മലയാള ഭാഷ ശരിയായ രീതിയില്‍ ഉപയോഗിക്കുകയും പഠിപ്പിക്കുകയും ചെയ്യാത്ത അക്കാദമികലോകത്ത് തന്റെ കവിത പഠിപ്പിക്കേണ്ടതില്ലെന്ന് കവി ആവശ്യപ്പെട്ടിരിക്കുന്നു. തന്റെ കവിത ചൊല്ലാനാവശ്യപ്പെട്ട് ഒരു ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥി നല്കിയ കുറിപ്പിലെ അക്ഷരത്തെറ്റുമാത്രമാവില്ല കവിയുടെ രോഷത്തിന് ഹേതുവെന്ന് അദ്ദേഹത്തിന്റെ പ്രസ്താവന പൂര്‍ണ്ണമായും വായിച്ചാല്‍ മനസ്സിലാകും. സ്കൂള്‍ പഠനകാലഘട്ടത്തിലും, ഉന്നത വിദ്യാഭ്യാസഘട്ടങ്ങളിലുമൊക്കെയുള്ള വികലമായ രീതിയിലുള്ള ഭാഷാ സമീപനവും, ഗവേഷണബിരുദദാനങ്ങളിലുള്പ്പെടെയുള്ള അനാശാസ്യപ്രവണതകളുമാണ് കവിയുടെ രോഷത്തിന് കാരണം. മലയാള ഭാഷ മലയാളിയുടെ സംസ്കാരമാണ്. മാതൃഭാഷയാണ് ഏതൊരു ജനതയുടെയും സംസ്കാരത്തിന്റെ ആണിക്കല്ലെന്നതില് തര്‍ക്കമില്ല. സ്വാഭാവികമായും ഭാഷ തകര്‍ക്കപ്പെട്ടുകഴിഞ്ഞാല്‍ സംസ്കാരത്തിന്റെ തകര്‍ച്ചയ്ക്കും കാലതാമസമുണ്ടാകില്ലെന്നു സാരം.
ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ സാംസ്കാരികാധിനിവേശം നടത്തുന്നതിന് യൂറോപ്യന്മാര് അവലംബിച്ച ആദ്യമാര്‍ഗ്ഗം അവിടുത്തെ പ്രാദേശിക ഭാഷകള്‍ നശിപ്പിച്ച്, പകരം യൂറോപ്യന്‍ ഭാഷകളായ സ്പാനിഷും, പോര്‍ച്ചുഗീസും നട്ടുപിടിപ്പിക്കുകയായിരുന്നു. അതിലൂടെ സാംസ്കാരികധ്വംസനം സാധ്യമാകുകയും ചെയ്തു. ഇന്ത്യയിലും ഇതേപോലെ രാഷ്ട്രീയാധിപത്യത്തിന് സാംസ്കാരികാധിനിവേശം അത്യാവശ്യമാണെന്ന് തിരിച്ചറിഞ്ഞ ബ്രിട്ടീഷുകാര്‍ വില്യം ജോണ്‍സിന്റെ നേതൃത്വത്തിലാരംഭിച്ച ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാളും, വാറന്‍ ഹേസ്റ്റിങ്സിന്റെ നേതൃത്വത്തിലാരംഭിച്ച കല്‍ക്കത്ത സെമിനാരിയുമൊക്കെ പ്രാദേശിക സംസ്കാരത്തിന്റെ വേരുകള്‍ അന്വേഷിച്ചിറങ്ങിയതും, അവയുടെ കടയ്ക്കല്‍ കത്തിവയ്ക്കാനുള്ള മാര്‍ഗ്ഗമായി പ്രാദേശിക ഭാഷകള്‍ തകര്‍ക്കുകയും, ഇംഗ്ലീഷ് നട്ടുപിടിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തതായി കാണാം. ബ്രിട്ടീഷ് വിദ്യാഭ്യാസത്തിന്റെ അപ്പോസ്തലനായിരുന്ന മെക്കാളെ പ്രഭു പ്രഖ്യാപിച്ചത്, നിറത്തിലും രക്തത്തിലും ഇന്ത്യക്കാരും, അഭിരുചിയിലും അഭിപ്രായത്തിലും ബുദ്ധിയിലും ഇംഗ്ലീഷുകാരുമായൊരു സമൂഹത്തെ സൃഷ്ടിച്ചെടുക്കുമെന്നാണല്ലോ. നിര്‍ഭാഗ്യവശാല്‍ ബ്രിട്ടീഷുകാര്‍ പോയതിനുശേഷവും, നമ്മുടെ നാട്ടില്‍ ഭരണം കൈയാളുന്ന വൈദേശിക സംസ്കാരത്തിന്റെ ആരാധകര്‍ പൂര്‍വികര്‍ ചെയ്ത സംസ്കാര ധ്വംസനത്തിന്റെ പാത പിന്തുടരുന്നതായാണ് കാണാന്‍ കഴിയുന്നത്. കേരളത്തിലെ വിദ്യാഭ്യാസരംഗത്തെ അപചയവും, ഭാഷാ പഠനരംഗത്തെ അപചയവും ഇതുമായി കൂട്ടിവായിക്കേണ്ടതാണ്. അതായത്, മലയാള ഭാഷയെ ഇല്ലായ്മ ചെയ്യാനുള്ള ബോധപൂര്‍വ്വമായ ഇടപെടല്‍ ചില ഗൂഢബുദ്ധികേന്ദ്രങ്ങളില്നിന്നും ഉണ്ടാവുന്നു എന്നുവേണം മനസ്സിലാക്കാന്‍. ഇതിനെതിരെയുള്ള ശബ്ദംകൂടിയാണ് കവി ബാലചന്ദ്രന് ചുള്ളിക്കാടിന്റേത്.
മലയാള ഭാഷയോടുള്ള അവഹേളനം, മലയാള ഭാഷാപിതാവിനോടുള്ള അവഹേളനത്തില്‍ നിന്ന് ആരംഭിക്കുന്നുവെന്നു കാണാം. ഇന്നേവരെ ഭാഷാപിതാവിന്റെ ജന്മദേശത്ത്, തിരൂരിലെ തുഞ്ചന്‍ പറമ്പില്‍, ഭാഷാപിതാവിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ശില്പം സ്ഥാപിക്കാന്‍ നമ്മുടെ മതേതര ഭരണകൂടത്തിന് സാധിച്ചിട്ടില്ല. ചില മതശക്തികളുടെ സമ്മര്‍ദ്ദഫലമായാണ് ഭാഷാപിതാവിനെപ്പോലും ആദരിക്കുന്നതിന് ഭരണകൂടം ഭയക്കുന്നത്. പ്രതിമ സ്ഥാപിക്കുന്നത് മോശമായ കാര്യമായാണ് കാണുന്നതെങ്കില്‍ കവലകള്‍ തോറും, പാര്‍ട്ടി ആചാര്യന്മാരുടെ പ്രതിമകള്‍ സ്ഥാപിക്കുന്നതിന് യാതൊരു സങ്കോചവും ഇവര്‍ കാണിക്കുന്നില്ലെന്നതും ഓര്‍ക്കേണ്ടതുണ്ട്. ഭാഷാപിതാവിനോട് മാത്രമാണ് വിദ്വേഷം എന്ന യാഥാര്‍ത്ഥ്യമാണിതില്‍ നിന്നും വ്യക്തമാകുന്നത്.
ഈയൊരു കാര്യത്തില്‍ തൃശൂര്‍ ജില്ലയിലെ ചേര്‍പ്പ് സിഎന്‍എന്‍ ഗേള്‍സ് ഹൈസ്കൂള്‍ കാണിച്ച മാതൃക കേരളത്തിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും സ്വീകരിക്കാവുന്നതാണ്. നടുമുറ്റത്ത് ജൈവവൈവിധ്യോദ്യാനം ഒരുക്കി, തുഞ്ചന്‍ സ്മൃതിവനം എന്ന് നാമകരണം ചെയ്ത്, അവിടെ മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജന് എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട് ആ വിദ്യാലയത്തില്‍. അതോടൊപ്പം മലയാള ഭാഷാ പഠന ഗവേഷണകേന്ദ്രവും, വിശാലമായ ലൈബ്രറിയും സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളുമുണ്ട്. ഒരു ഭാഷാ തീര്‍ത്ഥാടന കേന്ദ്രമായി തുഞ്ചന്‍ സ്മൃതിവനം ഇതിനകം മാറിക്കഴിഞ്ഞു. ഇതേരീതിയില്‍ പ്രത്യക്ഷമായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭാഷാപിതാവിനോട് ബഹുമാനമുണ്ടാക്കുന്ന തുഞ്ചന്‍ സ്മൃതികേന്ദ്രങ്ങള്‍ സ്ഥാപിക്കപ്പെടുന്നത് വിദ്യാര്‍ത്ഥികളില്‍ ഭാഷാഭിമാനമുണ്ടാക്കാന് സഹായിക്കും.
മലയാള ഭാഷയുടെ വികാസത്തില്‍ വിപ്ലവകരമായ നാന്ദികുറിച്ച കൃതിയാണ് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട്. ആ കൃതിയുടെ വായനയ്ക്കായി രാമായണമാസം എന്ന പേരില്‍ ഒരു മാസം നീക്കിവയ്ക്കുന്ന ശീലം നമ്മള്‍ക്കുണ്ട്. കര്‍ക്കടകമാസം രാമായണമാസമായാണ് ആചരിക്കപ്പെടുന്നത്. ഇത് കേവലം ആചാരം മാത്രമല്ല. പകരം ഒരു ഭാഷാസംസ്കാരം കൂടിയാണ്. ഈയൊരു സംസ്കാരത്തിനെതിരായും ബോധപൂര്‍വ്വമായ അപവാദ പ്രചാരണങ്ങള്‍ അഴിച്ചുവിടപ്പെടുന്നുണ്ടെന്നതും കാണാതിരുന്നുകൂടാ. കോഴിക്കോട്ട് നടന്ന രാമായണത്തിന്റെ അപവായനയ്ക്കായുള്ള ചില സംഘടനകളുടെ ശ്രമങ്ങളും, അതിന് ഭരണം കൈയാളുന്ന രാഷ്ട്രീയക്കാരും ബുദ്ധിജീവിനാട്യക്കാരും പിന്തുണനല്കുകയും, അതിന്റെ ഭാഗമാകുന്നതും നമ്മള് കണ്ടതാണല്ലോ. മലയാള ഭാഷ ഒരു സംസ്കാരമായി ജനമനസ്സുകളില്‍ കുടിയേറുന്നതിന് തടയിടലാണ് ഇത്തരത്തിലുള്ള കുത്സിതശ്രമങ്ങള്‍ എന്നു പറയാതെ വയ്യ.
കേരളത്തിലെ വിദ്യാലയങ്ങളില്‍ നിന്നും അക്ഷരങ്ങളെ എടുത്തുമാറ്റിയ വിദ്യാഭ്യാസ പരിഷ്കരണങ്ങള്‍ നടപ്പിലാക്കിത്തുടങ്ങിയത് തൊണ്ണൂറുകളിലാണെന്നു തോന്നുന്നു. ഡിപിഇപി പദ്ധതി നടപ്പിലാക്കിയപ്പോള്‍ അക്ഷരങ്ങളോടൊപ്പം ആശയവും കുട്ടികളുടെ മനസ്സിലേക്കെത്തിച്ചേരണമെന്ന ചിന്ത ഫലത്തില്‍ അക്ഷരം വേണ്ട, ആശയം മതി എന്ന തരത്തിലാണ് അവതരിപ്പിക്കപ്പെട്ടത്. ആശയതലത്തില്‍ വിപ്ലവകരമായ മാറ്റം എന്നൊക്കെയാണ് ഇതിനെ വിശേഷിപ്പിച്ചിരുന്നത്. ചക്ക എന്ന ആശയം കുട്ടിയുടെ മനസ്സിലുണ്ടാക്കാന്‍ പ്ലാവ് മരത്തെയും, ചക്ക എന്ന ഫലത്തെയും കുട്ടിയെ കാണിച്ചാല്‍ മതി എന്നും, അതിനായി പ്ലാവിനടുത്തേക്ക് പഠനയാത്ര നടത്തുകയാണ് വേണ്ടതെന്നുമുള്ള അവസ്ഥ വന്നു. ഇതിലൂടെ ചക്ക എന്ന ആശയം കുട്ടിയുടെ മനസ്സിലുണ്ടായാല്‍ മതിയെന്നും, ചക്ക എന്ന് എഴുതി പഠിക്കേണ്ടതില്ലെന്നുമുള്ള വികലമായ പ്രവര്‍ത്തന പദ്ധതിയാണ് വിദ്യാലയങ്ങളില്‍ വിദ്യാഭ്യാസ പരിഷ്കരണത്തിലൂടെ രൂപപ്പെട്ടത്. ഫലമോ, ആശയങ്ങള്‍ മനസ്സില്‍ നിറഞ്ഞ കുട്ടിക്ക് അത് എഴുതി ഫലിപ്പിക്കാന്‍ അക്ഷരങ്ങള്‍ ഇല്ലാതെ പോയി. അവന് വീര്‍പ്പുമുട്ടി, അവന് പരിചയമുള്ള പരിമിതമായ വികലാക്ഷരങ്ങളില്‍ എഴുതാന്‍ തുടങ്ങി. പത്താം ക്ലാസ്സുകാരിലും ഹയര്‍ സെക്കന്‍ഡറിയിലും ബിരുദ ബിരുദാനന്തര വിദ്യാര്‍ത്ഥികളിലും അക്ഷരങ്ങളില്ലാതെയായി. ഗവേഷണ പ്രബന്ധങ്ങള്‍ പോലും അബദ്ധങ്ങളുടെ ഘോഷയാത്രയായി പരിണമിച്ചു. ഇപ്പോള്‍ കവി ബാലചന്ദ്രന് ചുള്ളിക്കാട് പ്രതികരിച്ചതും ഇതേ അപചയത്തിനെതിരായാണ്.
മുകളില്‍ പറഞ്ഞതുപോലെ, സാംസ്കാരിക അധിനിവേശത്തിനായി, ഭാഷയെ അപചയപ്പെടുത്താനുള്ള ശ്രമങ്ങള്‍ നമ്മുടെ വിദ്യാഭ്യാസരംഗത്ത് ബോധപൂര്‍വ്വം ആരൊക്കെയോ നടത്തുന്നുണ്ടോയെന്ന് ഈയൊരു സാഹചര്യത്തില്‍ സംശയിക്കേണ്ടിയിരിക്കുന്നു. നമ്മുടെ പാഠപുസ്തകങ്ങളില്‍ നിന്നും കുഞ്ചനും തുഞ്ചനും ചെറുശ്ശേരിയും ആശാനും ഉള്ളൂരും വള്ളത്തോളുമൊക്കെ പടിയിറക്കപ്പെടുകയും, പകരം മറ്റുപലരെയും കുടിയിരുത്തുകയും ചെയ്തതും ഭാഷയെ അപകടപ്പെടുത്തുവാനുള്ള ശ്രമത്തിന്റെ ഭാഗമായിവേണം മനസ്സിലാക്കാന്‍. കുട്ടികള്‍ കാവ്യങ്ങള്‍ മനഃപാഠമാക്കേണ്ടതില്ലെന്നും, അക്ഷരങ്ങള്‍ പഠിക്കേണ്ടതില്ലെന്നുമുള്ള നില മാറുകതന്നെ വേണം. അക്ഷരങ്ങള്‍ മനസ്സില്‍ ഉറയ്ക്കുകയും, അതിലൂടെ ആശയങ്ങള്‍ പ്രതിഫലിപ്പിക്കുന്നതിന് കുട്ടി പ്രാപ്തനാകുകയും വേണം. ആശയത്തോടൊപ്പം അക്ഷരവും എന്ന പുതിയ മുദ്രാവാക്യമുയര്ത്തേണ്ടുന്ന അവസ്ഥയിലേക്കെത്തിച്ചേര്‍ന്നിരിക്കുന്നു സാഹചര്യങ്ങള്‍. ബാലചന്ദ്രന് ചുള്ളിക്കാടുയര്‍ത്തിയ വിവാദം ഒരു മാറ്റത്തിന് കാരണമാകട്ടെയെന്നാശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: