പത്തനാപുരം: ജീവിതത്തിന്റ പകുതി ആയുസ്സും സിപിഎമ്മിന് സമര്‍പ്പിച്ച് ഒടുവില്‍ അനാഥത്വം മാത്രമായി ദുരിതജീവിതം നയിച്ചിരുന്ന വൃദ്ധന് ഗാന്ധിഭവനില്‍ അഭയം. പാലക്കാട് വടക്കുംചേരി അഞ്ചുമൂര്‍ത്തിമംഗലത്ത് ജയകൃഷ്ണ (60)നാണ് ഗാന്ധിഭവന് അഭയമേകിയത്.
മുപ്പതുവര്‍ഷം സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം സഖാവ് ജെകെ എന്നാണ് അറിയപ്പെട്ടിരുന്നത്. പഠനത്തിനുശേഷം രാഷ്ട്രീയ പൊതുപ്രവര്ത്തനങ്ങളില് സജീവമായിരുന്ന ജയകൃഷ്ണന് അവിവാഹിതനാണ്.
ശാസ്ത്രസാഹിത്യ പരിഷത്ത് മേഖല സെക്രട്ടറി, കെഎസ്കെടിയു പഞ്ചായത്ത് കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മാതാപിതാക്കളുടെ മരണശേഷം കോയമ്പത്തൂരില്‍ ജോലിതേടിപ്പോയ ജയകൃഷ്ണന് അവിടുത്തെ ഒരു ബേക്കറിയില്‍ കാഷ്യറായി. പത്തുവര്‍ഷം മുന്‍പ് ഒരപകടത്തില്‍ നട്ടെല്ലിന് പരിക്കേറ്റതോടെ ജോലിക്കുപോകാ ന് കഴിയാതായി. നാട്ടില്‍ തിരിച്ചെത്തിയ ജയകൃഷ്ണന് കടം വീട്ടാന്‍ ആകെയുണ്ടായിരുന്ന സ്ഥലവും വീടും വിറ്റു. പിന്നീട് കടത്തിണ്ണകളിലും റെയില്‍വേ സ്റ്റേഷനിലുമാണ് അന്തിയുറങ്ങിയിരുന്നത്.
സമ്പത്തില്ലാത്ത ജയക്യഷ്ണനെ പാര്‍ട്ടിയും കൈവിട്ടു. നിരവധിപേര്‍ക്ക് പെന്‍ഷനും വീടും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ വാങ്ങി നല്കാന് പ്രയത്നിച്ച ജയകൃഷ്ണന് സ്വന്തമായി റേഷന്‍കാര്‍ഡുപോലും ഉണ്ടായിരുന്നില്ല. പാര്‍ട്ടി നേതാക്കളെ പലരെയും കണ്ടെങ്കിലും ആരും സഹായിച്ചില്ല.
നട്ടെല്ലിന് സംഭവിച്ച ക്ഷതവും വാര്‍ധക്യ സഹജമായ അവശതകളും ജയകൃഷ്ണന്റെ ജീവിതം ദുരിതപൂര്‍ണമായി. തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്തതിനാല്‍ അഭയത്തിനായി മുട്ടിയ അനാഥാലയങ്ങളുടെ വാതിലുകളൊന്നും തുറന്നില്ല. ജയകൃഷ്ണന്റെ ദുരിതം അറിഞ്ഞ മുതലമട സ്നേഹം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് സ്വാമി സുനില്‍ദാസിന്റെ ശുപാര്‍ശ പ്രകാരമാണ് ഗാന്ധിഭവന് അധികൃതര്‍ ഏറ്റെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: