കൊച്ചി: കമ്മ്യൂണിസ്റ്റ് നേതാക്കളായ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെയും എ.കെ. ഗോപാലന്റെയും ചിത്രങ്ങളേക്കാള്‍ വലിപ്പത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം അച്ചടിച്ചത് വിവാദമാകുന്നു. വ്യക്തിപൂജ പാടില്ലെന്നും പാര്‍ട്ടിയാണ് പ്രധാനമെന്നും പ്രഖ്യാപിച്ച പിണറായിയുടെ ചിത്രം വലിപ്പത്തില്‍ അച്ചടിച്ചാണ് സിപിഎം നേതൃത്വം വെട്ടിലായത്.
ഇഎംഎസ്സിനും, എകെജിക്കും മുകളിലാണോ, പിണറായിയെന്ന ചോദ്യവുമായി ഏരിയാ നേതൃത്വത്തെ ചോദ്യം ചെയ്ത് ബ്രാഞ്ച് കമ്മിറ്റി രംഗത്തെത്തിയതോടെ വിവാദം ചൂടുപിടിച്ചു. കളമശ്ശേരിയില്‍ കഴിഞ്ഞദിവസം നടന്ന എകെജി ദിനാചരണ പരിപാടിയുടെ പോസ്റ്ററിനെച്ചൊല്ലിയാണ് വ്യക്തി പൂജാ വിവാദം.
എകെജി ദിനാചരണ പരിപാടിയുടെ ഉദ്ഘാടകന്‍ പിണറായി വിജയനായിരുന്നു. പരിപാടിയുമായി ബന്ധപ്പെട്ട് കളമശ്ശേരി ഏരിയാ കമ്മിറ്റി തയ്യാറാക്കിയ പോസ്റ്ററിലാണ് പിണറായി വിജയന്റെ ചിത്രം വളരെ വലിപ്പത്തിലും ഇഎംഎസ്സിന്റെയും എകെജിയുടെയും ചിത്രം ചെറുതായും അച്ചടിച്ചത്. പിണറായിയുടെ കളര്‍ ചിത്രം നല്കിയപ്പോള് ഇഎംഎസ്സിന്റെയും എകെജിയുടെയും ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രവും നല്കി. ഇത് അണികളില്‍ ചിലരെ ചൊടിപ്പിച്ചു.
ഏരിയാ നേതൃത്വത്തിന്റെ നടപടിക്കെതിരെ, ഫാക്ട് മാര്‍ക്കറ്റ് ബ്രാഞ്ച് കമ്മിറ്റി പരസ്യമായി തന്നെ രംഗത്തെത്തി. എകെജിയുടെയും ഇഎംഎസ്സിന്റെയും ചിത്രം വലിപ്പത്തിലും പിണറായിയുടേത് ചെറുതാക്കിയും അച്ചടിച്ച് ബ്രാഞ്ച് കമ്മിറ്റി പോസ്റ്റര്‍ പ്രചരിപ്പിച്ചു. ബ്രാഞ്ച് കമ്മിറ്റിയുടെ നടപടി ഏരിയാ നേതാക്കള്‍ ചോദ്യം ചെയ്തതോടെയാണ് വിവാദം കത്തിപ്പടര്‍ന്നു.
നടപടിയില്‍ ഉറച്ചുനില്‍ക്കുകയാണെന്നും ഇതുമായി ബന്ധപ്പെട്ട് എവിടെ വേണമെങ്കിലും വിശദീകരണം നല്‍കാമെന്നും ബ്രാഞ്ച് കമ്മിറ്റി നിലപാട് എടുത്തതോടെ ഏരിയാ നേതൃത്വം വെട്ടിലായി. പാര്‍ട്ടിയില്‍ വ്യക്തി പൂജ പാടില്ലെന്ന പിണറായി വിജയന്റെ നിലപാടിന്റെ അടിസ്ഥാനത്തിലാണ് പോസ്റ്റര്‍ ഡിസൈനില്‍ മാറ്റം വരുത്തിയതെന്നാണ് ബ്രാഞ്ച് കമ്മിറ്റിയുടെ അഭിപ്രായം. തൃശ്ശൂരില്‍ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിനിടെ തന്റെ ചിത്രം ആലേഖനം ചെയ്ത കൊടി പ്രദര്‍ശിപ്പിച്ചതിനെതിരെ പിണറായി രംഗത്ത് വന്നിരുന്നു. അന്നാണ് വ്യക്തികളല്ല, പാര്‍ട്ടിയാണ് വലുതെന്ന് പിണറായി പറഞ്ഞതും.
നേരത്തെ വ്യക്തി പൂജാ വിവാദത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയെ പാര്‍ട്ടി വിമര്‍ശിച്ചിരുന്നതുമാണ്. ഈ സാഹചര്യത്തില്‍ ഏരിയാ നേതൃത്വത്തിനെതിരെ നടപടിയുണ്ടായേക്കും. പൊതുജനമധ്യത്തില്‍ പിണറായിയെ താറടിക്കാനാണ് ഏരിയാ നേതൃത്വം ശ്രമിച്ചതെന്നും ഒരുവിഭാഗം ആരോപണമുന്നയിച്ചു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: