തൃശൂര്‍: ഹയര്‍ സെക്കന്ററി ഫിസിക്സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ വാട്ട്സ്അപ്പ് വഴി ചോര്‍ന്നുവെന്ന സംശയത്തെ തുടര്‍ന്ന് സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം സൈബര്‍ സെല്‍ സി.ഐ വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം ഹയര്‍ സെക്കന്ററി ജില്ലാ കോര്‍ഡിനേറ്ററുടെ മൊഴിയെടുത്തു. ബുധനാഴ്ച നടന്ന ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ പരീക്ഷയുടെ ഫിസിക്സ് ചോദ്യപേപ്പര്‍ ചോര്‍ന്നതായി വ്യാപക പ്രചാരണങ്ങള്‍ നടന്നിരുന്നു.
ജില്ലയിലെ ഹയര്‍സെക്കന്ററി കോര്‍ഡിനേറ്റര്‍ കരീമിന്റെ ഫോണിലേക്കും ഇത്തരം സന്ദേശങ്ങള്‍ എത്തി. ഇരുപത്തിയൊന്നാം തീയതിയാണ് പരീക്ഷ നടന്നതെങ്കിലും ഇരുപത്തിരണ്ടിന് ലഭിച്ച സന്ദേശത്തിന്റെ ഉള്ളടക്കം ഹയര്‍സെക്കന്ററി ഡയറക്ടര്‍ക്ക് കൈമാറി. ഇതേ തുടര്‍ന്ന് ഡയറക്ടര്‍ നല്കിയ പരാതിയിലാണ് സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചത്. കൈകൊണ്ട് എഴുതിയ ചോദ്യങ്ങളാണ് പ്രചരിച്ചതെന്ന് സി.ഐ .വിനോദ് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ എഴുതിപ്പഠിച്ച ചോദ്യപേപ്പറുകളാകാം പ്രചരിക്കുന്നത് എന്നാണ് അധ്യാപകരുടെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: