തൃശൂര്‍: കേരള ലളിതകലാഅക്കാദമിയില്‍ സെക്രട്ടറിയുടെ സഹോദരനും വേണ്ടപ്പെട്ടയാള്ക്കും യാത്രപ്പടി ഇനത്തില്‍ കൈമാറിയത് ലക്ഷങ്ങള്‍. തുടര്‍ച്ചയായ വിവാദങ്ങളെത്തുടര്‍ന്ന് സെക്രട്ടറി പൊന്ന്യം ചന്ദ്രന് അവധിയില്‍. സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ചാണ് അവധിയെന്നാണ് സൂചന.
അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്റെ അനുജന് കെ.കെ.സനില്‍കുമാറിനും സെക്രട്ടറിക്ക് വേണ്ടപ്പെട്ടയാളായ എം.എല്‍ ജോണിക്കുമാണ് അനധികൃതമായി വന്‍തുക നല്‍കിയിട്ടുള്ളത്.
മഹാഭാരത വിചാരം എന്ന പേരില്‍ നടന്ന പെയിന്റിംഗ് ക്യാമ്പില്‍ പങ്കെടുത്തതിന് സനില്‍കുമാറിന് 55,000 രൂപയാണ് അക്കാദമി പ്രതിഫലം നല്‍കിയത്. ഇത്രയും വലിയ തുക നല്‍കുന്നത് ശരിയല്ലെന്ന് ഭരണസമിതിയിലെ ചിലര്‍ ചൂണ്ടിക്കാട്ടിയെങ്കിലും സെക്രട്ടറിയുടെ താത്പര്യപ്രകാരം തുക നല്‍കിയെന്നാണ് പറയുന്നത്. യാത്രപ്പടിയായി കാസര്‍ഗോഡ് പുല്ലൂര്‍-4000, കണ്ണൂരിലെ മട്ടന്നൂര്‍-3600, നെരുവമ്പ്രം-3600,ശങ്കരനെല്ലൂര്‍-3600, കോഴിക്കോട് ടൗണ്‍-4000, മുക്കം-4000, എന്നിങ്ങനെയും സനല്‍കുമാറിന് നല്‍കിയിട്ടുണ്ട്. അക്കാദമിയില്‍ സെക്രട്ടറിയുടെ നീക്കങ്ങള്‍ക്ക് സഹായിയായി പ്രവര്‍ത്തിക്കുന്ന എം.എല്‍.ജോണിക്ക് 2016 ഒക്ടോബര്‍ 19 മുതല്‍ 30 വരെ എറണാകുളത്ത് യൂസഫ് അറക്കല്‍ ചിത്രപ്രദര്‍ശനത്തിന്റെ പേരില്‍ വന്‍തുക നല്കി. വിമാന യാത്രക്കൂലിയായി 15,107 രൂപ, ഭക്ഷണം,താമസം ഇനത്തില്‍ 18,270 രൂപ, പ്രതിഫലമായി 10,000 രൂപയുമാണ് നല്‍കിയതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.
പാലക്കാട് മുണ്ടൂരിലെ ചിത്രകലാക്യാമ്പിനായി 5000 രൂപ പ്രതിഫലവും 10,524 രൂപ യാത്രപ്പടിയും നല്കി. 2017 ഏപ്രില്‍ 19 മുതല്‍ എറണാകുളത്ത് കെ.ജി.സുബ്രഹ്മണ്യന്റെ ചിത്രപ്രദര്‍ശനത്തിന്റെ പേരില്‍ ജോണിക്ക് 5000 രൂപ നല്കി. ഇതേ ചിത്രപ്രദര്‍ശനം മെയ് 29 മുതല്‍ കോഴിക്കോട് നടന്നപ്പോള്‍ ജോണിക്ക് യാത്രപ്പടി 13,000 രൂപ, താമസം-6138, പ്രതിഫലം 5000രൂപ എന്നിങ്ങനെ നല്കി. ഇതിനിടയില്‍ ഇതേ വ്യക്തി ഏപ്രില്‍ 29 ന് കിളിമാനൂരില്‍ രാജാ രവിവര്‍മ്മ അനുസ്മരണത്തില്‍ പങ്കെടുത്തതിന് 5000 രൂപ പ്രതിഫലവും ആയിരം രൂപ ടാക്സി ചാര്‍ജും നല്കി. മഹാഭാരത വിചാരം ക്യാമ്പിലെ ചിത്രങ്ങളെക്കുറിച്ച് കുറിപ്പ് എഴുതിയതിന് ഓണറേറിയം ഇനത്തില്‍ 25,000 രൂപയും പുറമേ താമസം, ഭക്ഷണം ഇനത്തില്‍ 17,265 രൂപയും നല്കി. 2018 ജനുവരി 1 മുതല്‍ 7 വരെ തിരുവനന്തപുരത്ത് സംഘടിപ്പിച്ച സര്‍ഗ്ഗയാനം ചിത്രകലാ ക്യാമ്പില്‍ ക്യുറേറ്റര്‍ ചുമതല വഹിച്ചതിന് 70,000 രൂപയും പുറമേ താമസത്തിന് 12,131രൂപയും യാത്രക്കൂലിയായി 26,321 രൂപയും നല്‍കിയതായി രേഖകളിലുണ്ട്. അക്കാദമിയുടെ ചരിത്രത്തില്‍ത്തന്നെ ആദ്യമായാണ് ഇത്തരമൊരു കൊള്ള നടക്കുന്നതെന്ന് മുന്‍ സെക്രട്ടറി സി.കെ.ആനന്ദന് പിള്ള പറഞ്ഞു. സെക്രട്ടറിയുടെ വേണ്ടപ്പെട്ട ഒന്നോ രണ്ടോ ആളുകള്‍ക്ക് കണക്കില്ലാത്തവിധം യാത്രപ്പടിയും പ്രതിഫലവും നല്‍കുന്നത് എല്ലാ നിയമങ്ങളും ലംഘിച്ചാണ്.
സെക്രട്ടറിയുടെ നിലപാടുകളില്‍ പ്രതിഷേധിച്ച് ചെയര്മാന് സത്യപാല്‍. നിര്‍വ്വാഹക സമിതിയംഗം കവിത ബാലകൃഷ്ണന് എന്നിവര്‍ നേരത്തെ രാജി വച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: