ന്യൂദല്‍ഹി: ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ കേംബ്രിഡ്ജ് അനലിറ്റിക്കയില്‍ നിന്ന് സര്‍ക്കാര്‍ വിശദീകരണം തേടി. സര്‍ക്കാര്‍ നല്കിയ ആറ് ചോദ്യങ്ങള്‍ക്ക് മാര്‍ച്ച് 31നുള്ളില്‍ മറുപടി നല്‍കാനാണ് കേന്ദ്രം ആവശ്യപ്പെട്ടിട്ടുള്ളത്.
സര്‍ക്കാര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് കമ്പനിയ്ക്ക് നോട്ടീസ് അയച്ച കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കമ്പനി ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ചത് എങ്ങനെയാണ്, വ്യക്തികളില്‍ നിന്ന് അനുമതി നേടിയിരുന്നോ, ഏത് തരത്തിലാണ് രാജ്യത്തെ ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ചത് എന്നിങ്ങനെയുള്ള ആറ് ചോദ്യങ്ങളാണ് ഐടി മന്ത്രാലയം നോട്ടീസില്‍ ഉന്നയിക്കുന്നത്.
ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടോ എന്നും കേന്ദ്രസര്‍ക്കാര്‍ കേംബ്രിഡ്ജിനയച്ച നോട്ടീസില്‍ ആരാഞ്ഞിട്ടുണ്ട്. 2016ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് വേണ്ടി 2014 മുതല്‍ കമ്പനി സ്വകാര്യതാ നിയമം ലംഘിച്ച് അഞ്ച് കോടി പേരുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. വാര്‍ത്ത പുറത്തുവന്നത് ഫേസ്ബുക്ക് സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ക്കും വഴിവച്ചിരുന്നു. ഇതോടെ ഫേസ്ബുക്ക് കേംബ്രിഡ്ജ് അനലിറ്റിക്കയെ പുറത്താക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: