ന്യൂദല്‍ഹി: ആയിരക്കണക്കിന് കോടി രൂപയുടെ വായ്പ എടുത്ത ശേഷം വിദേശത്തേക്ക് കടന്ന് കളഞ്ഞ വിവാദ വജ്രവ്യാപാരി നീരവ് മോദിയുടെ വീട്ടില്‍ വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. 26 കോടി രൂപയുടെ മൂല്യമുള്ള ആസ്തി പിടിച്ചെടുത്തു. പൗരാണികമായ ആഭരണങ്ങളും വിലയേറിയ വാച്ചുകളും പ്രശസ്തരുടെ പെയിന്റിംഗുകളും അടക്കമുള്ളവയാണ് പിടിച്ചെടുത്തത്.
വറോളിയിലെ ആഡംബര വസതിയായ സമുദ്രമഹലില്‍ ആദായനികുതിവകുപ്പും സിബിഐയും സംയുക്തമായാണ് പരിശോധന നടത്തിയത്. ലക്ഷക്കണക്കിന് രൂപ വില വരുന്ന പുരാതന ആഭരണങ്ങളുടെയും പെയിന്റിങ്ങുകളുടെയും വന്‍ ശേഖരമാണ് ഇവിടെ നിന്ന് കണ്ടെടുത്തത്. അമ്പതു കോടിയിലധികം രൂപ വിലവരുന്ന വസ്തുവകകള്‍ പരിശോധനയില്‍ കണ്ടെടുത്തതായാണ് വിവരം.
നീരവ് മോദിയുടെ പേരിലുള്ള 21 വസ്തുവകകള്‍ കഴിഞ്ഞ മാസം ആദായനികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു. ഇവ 523 കോടി രൂപ മൂല്യമുള്ളതാണെന്നാണ് വിലയിരുത്തല്‍. ജാമ്യച്ചീട്ടുകളിന്മേല്‍ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11,400 കോടി രൂപയുടെ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ കേസിലാണ് നീരവ് മോദിക്കെതിരെ അന്വേഷണം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: