ന്യൂദല്‍ഹി: തനിക്കെതിരായ കോടതിയലക്ഷ്യക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡിജിപി ജേക്കബ് തോമസ് സുപ്രീം കോടതിയെ സമീപിച്ചു. ജഡ്ജിമാര്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ കെട്ടിച്ചമച്ചതല്ലെന്നും വസ്തുതകളാണ് കേന്ദ്ര വിജിലന്‍സ് കമ്മിഷന് നല്കിയ പരാതിയില്‍ പറഞ്ഞിട്ടുള്ളതെന്നും ജേക്കബ് തോമസ് ഹര്‍ജിയില്‍ പറയുന്നു.
ഹൈക്കോടതി ജഡ്ജിമാരായ പി.ഉബൈദ്, എബ്രഹാം മാത്യു എന്നിവര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തിലാണ് ജേക്കബ് തോമസിനെതിരെ കോടതി നടപടി എടുത്തത്. ഹൈക്കോടതിയില്‍ നിന്ന് തനിക്കെതിരെ തുടര്‍ച്ചയായി പരമാര്‍ശമുണ്ടാകുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇതിനെതിരെ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രവിജിലന്‍സ് കമ്മിഷണര്‍ക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും ജേക്കബ് തോമസ് പരാതി നല്‍കിയിരുന്നു. സര്‍ക്കാരിനെതിരായ പരാമര്‍ശത്തിന്റെ പേരില്‍ സസ്പെന്‍ഷനിലുള്ള ജേക്കബ് തോമസ് വകുപ്പ് തല അന്വേഷണവും നേരിടുകയാണ്. ഇതിനിടെയാണ് കേന്ദ്ര വിജിലന്‍സ് കമ്മിഷന് പരാതി നല്‍കിയത്.
എന്നാല്‍ പാറ്റൂര്‍ ഭൂമിയിടപാടില്‍ അഴിമതിയാരോപിച്ചുള്ള വിജിലന്‍സ് കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഊഹാപോഹങ്ങളും തെറ്റായ പ്രസ്താവനകളും ആധാരമാക്കിയുള്ള എഫ്.ഐ.ആര് റദ്ദാക്കാതെ തരമില്ലെന്നാണ് കോടതി വിലയിരുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: