ആലപ്പുഴ: വിലകൊടുത്ത് കുടിവെള്ളം വാങ്ങേണ്ട ഗതികേടില്‍ പൊതുജനം, പൈപ്പുകള്‍പൊട്ടി പാഴാകുന്നത് ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം പൊട്ടിയ പൈപ്പുകള്‍ നന്നാക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളടക്കം സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കിയിട്ടും വാട്ടര്‍ അതോറിറ്റിഅധികൃതരുടെ ഭാഗത്തുനിന്ന് നടപടിയില്ല. ജപ്പാന് കുടിവെള്ളം, ആലപ്പുഴ കുടിവെള്ളം തുടങ്ങിയ പദ്ധതികളില്‍ ഉപയോഗിച്ചിരിക്കുന്ന പൈപ്പുകളുടെ ഗുണനിലവാരമില്ലായ്മയും പൈപ്പുകളുടെ കാലപ്പഴക്കവുമാണ് തുടര്‍ച്ചയായി പൈപ്പുകള്‍ പൊട്ടുന്നതിന് കാരണം. വര്‍ഷങ്ങള്‍ മുന്‍പ് സ്ഥാപിച്ച പൈപ്പുകളില്‍കൂടി ഇപ്പോഴും ജലവിതരണം നടത്തുന്നുണ്ട്. പലയിടങ്ങളിലും ആഴത്തില്‍ കുഴിച്ചു നോക്കിയാലും റോഡിനടിയിലൂടെ പൈപ്പ് ലൈനുകള്‍ കടന്നുപോകുന്ന ഭാഗം കണ്ടെത്താന്‍ കഴിയാത്ത സ്ഥിതിയാണ്. ഗ്രാമപ്രദേശങ്ങളില്‍ പദ്ധതിയുടെ ഭാഗമായ പൈപ്പുകള്‍ സ്ഥാപിച്ചെങ്കിലും കാലപ്പഴക്കമുള്ള പൈപ്പുകളില്‍കൂടി ഇപ്പോഴും ജലവിതരണം നടത്തുന്നുണ്ട്. സര്‍ക്കാര്‍ ഫണ്ട്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട്, വരള്‍ച്ചാ ദുരിതാശ്വാസ ഫണ്ട് എന്നിവ ഉപയോഗിച്ച് ഓരോ വര്‍ഷവും കോടികളുടെ പൈപ്പുകളാണ് ജലവിതരണത്തിനായി കുഴിച്ചിടുന്നത്. റോഡിന്റെ നടുവിലൂടെ പോകുന്ന വലിയ പൈപ്പുകള്‍ പൊട്ടുന്നത് പതിവാണ്. ദിവസങ്ങളോളം കുടിവെള്ളം പാഴായശേഷമാണ് അധികൃതരെത്തി ലൈനുകള്‍ ഓഫ് ചെയ്യുക. അറ്റകുറ്റപ്പണി നടത്തിയാലും വീണ്ടും ഇവിടെ തന്നെ പൊട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: