ഹരിപ്പാട്: ദേശീയപാതയില്‍ രാമപുരം മുതല്‍ കരുവാറ്റ വരെയുള്ള യാത്ര മരണക്കെണിയാകുന്നു. രണ്ടുമാസത്തിനിടയിലുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ പത്തിലധികം പേരാണ് മരണപ്പെട്ടത്. കഴിഞ്ഞ 8ന് രാത്രിയില്‍ നാരകത്തറ ജങ്ഷനില്‍ ലോറി സ്ക്കൂട്ടറില്‍ ഇടിച്ച് രണ്ട് യുവാക്കള്‍ മരണപ്പെട്ടിരുന്നു.
കുമാരപുരം എരിയ്ക്കാവ് കൃഷ്ണകൃപയില്‍ രതീഷ്കുമാര്‍ (33), വടുതല പടീറ്റതില്‍ വൈശാഖ് (26) എന്നിവരാണ് മരണപ്പെട്ടത്. ഇതിന് പിന്നാലെയാണ് ശനിയാഴ്ച വെളുപ്പിന് കരുവാറ്റ കന്നുകാലിപ്പാലത്തിന് പടിഞ്ഞാറ് വെച്ച് ഇന്നോവ കാറില്‍ സഞ്ചരിച്ചിരുന്ന ഒരു വീട്ടിലെ അച്ഛനും രണ്ടുമക്കളും മരണപ്പെട്ടത്.
കരുനാഗപ്പള്ളി ചെറിയഴീക്കല്‍ ആലുംമൂട്ടില്‍ ബാബു (48), മക്കളായ അഭിജിത്ത് (20) അമല്‍ജിത്ത് (16) എന്നിവരാണ് മരണപ്പെട്ടത്. ബാബുവിന്റെ ഭാര്യ ലിസിയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അമ്പലപ്പുഴ കാക്കാഴത്തുള്ള ഒരു ബന്ധുവീട്ടില്‍ പോയശേഷം സമീപത്തുള്ള ക്ഷേത്രത്തിലെ ഉത്സവം കണ്ട് കരുനാഗപ്പള്ളിയിലേക്ക് മടങ്ങുമ്പോഴാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ടാര്‍ കയറ്റി എറണാകുളത്തുനിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ലോറിയുടെ പിന്നില്‍ ഇടിച്ചത്.
നങ്ങ്യാര്‍കുളങ്ങര മുതല്‍ കരുവാറ്റ വരെ നിരവധി വാഹനാപകടങ്ങളാണ് കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ ഉണ്ടായത്. കൂടുതലും ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ചവരും കാര്‍ യാത്രക്കാരുമായിരുന്നു. സമാനമായ അപകടങ്ങളില്‍ നിരവധി ആള്ക്കര് ഇപ്പോഴും ചികിത്സയിലുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: