അമ്പലപ്പുഴ: ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന വികലാംഗനായ മത്സ്യത്തൊഴിലാളിയുടെ കുടുംബത്തിന് സ്കൂള്‍ അധികൃതര്‍ വൈദ്യുതി നിഷേധിച്ചു. കെ.കെ. കുഞ്ചുപിള്ള സ്കൂളില്‍ കഴിയുന്ന പുതുവല്‍ അനിരുദ്ധനാണ് സ്കൂള്‍ അധികൃതര്‍ വൈദ്യുതി നിഷേധിച്ചത്. അമ്പലപ്പുഴ വടക്ക് ഒന്നാം വാര്‍ഡില്‍ താമസിച്ചിരുന്ന അനിരുദ്ധന്റെ വീടും സ്ഥലവും കഴിഞ്ഞ നാലു വര്‍ഷം മുമ്പാണ് കടല്‍ക്ഷോഭം മൂലം നഷ്ടപ്പെട്ടത്. അന്ന് മുതല്‍ വികലാംഗനായ അനിരുദ്ധനും രോഗിയായ ഭാര്യ രാധയും മക്കളും സ്ക്കൂളിലെ ഒരു മുറിയിലാണ് താമസം. ഇവര്‍ താമസിക്കുന്ന മുറിയില്‍ വൈദ്യുതി ലഭിക്കുന്നത് സ്കൂളിലെ സൊസൈറ്റി പ്രവര്‍ത്തിക്കുന്ന മുറിയില്‍ നിന്നുമാണ്.
നാലു ദിവസം മുന്‍പ് ഈ മുറി പൂട്ടി ജീവനക്കാരി വീട്ടില്‍ പോയതോടെ വൈദ്യുതിയും, കുടിവെള്ളവും ലഭിക്കാതെ ദുരിതത്തിലാകുകയായിരുന്നു. വിവരംപ്രധാന അദ്ധ്യാപികയെ അറിയിച്ചെങ്കിലും ഇവരും കയ്യൊഴിഞ്ഞു. നിരവധി തവണ പ്രധാന അദ്ധ്യാപികയെ സാംസ്കാരിക സംഘടനാ പ്രവര്‍ത്തകര്‍ മൊബൈലില്‍ വിളിച്ചെങ്കിലും ഇവര്‍ ഫോണ്‍ എടുക്കാന്‍ തയാറായിട്ടില്ല. ബോധപൂര്‍വ്വം വൈദ്യുതി വിച്ഛേദിച്ചതാണന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: