ഷിക്കാഗോ: ഏറ്റവും നല്ലത് വരാനിരിക്കുന്നതേ ഉള്ളൂവെന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ രണ്ടാമതും വിജയ നേടിയ ബരാക് ഒബാമ പറഞ്ഞു. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ റോംനിയുടെ പിന്തുണ അഭ്യര്‍ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. രണ്ടാമതും വിജയം നേടിയ ശേഷം ഷിക്കാഗോയില്‍ അനുയായികളെ അഭിസംബോധന ചെയ്യുകയായിരുന്നു ഒബാമ.
വന്‍ കരഘോഷത്തോടെയാണ് ഒബാമയുടെ ഓരോ വാക്കുകളും ജനക്കൂട്ടം സ്വീകരിച്ചത്. നിക്ഷിപ്ത താല്പര്യങ്ങളെ നേരിടാന്‍ അമേരിക്കന്‍ ജനതയ്ക്കാകുമെന്ന് തെളിഞ്ഞതായും ഒബാമ പറഞ്ഞു. ഭാര്യ മിഷേലിനും മക്കള്‍ക്കുമൊപ്പമാണ് ഒബാമ അനുയായികളെ അഭിസംബോധന ചെയ്തത്.
കൂടുതല്‍ നിശ്ചയ ദാര്‍ഢ്യത്തോടെ മുന്പത്തേക്കാള് പ്രചോദിതനായാണു വൈറ്റ് ഹൗസിലേക്കുള്ള തന്റെ യാത്ര. സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ ഒറ്റ കുടുംബമായി ഒരുമിച്ചു മുന്നേറാമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മുന്നോട്ടുള്ള പാത കഠിനമാണ്. ദൈര്‍ഘ്യമേറിയ യാത്രയാണു മുന്നിലുള്ളത്. യു.എസിന് എന്തു നല്കാന് കഴിയുമെന്നു ചിന്തിക്കുന്നവരാണു രാജ്യത്തിന്റെ ശക്തി.
ദീര്‍ഘനാളത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു യു.എസ് കരകയറിയെന്ന് ഒബാമ അവകാശപ്പെട്ടു. പണപ്പെരുപ്പ നിരക്കു കുറയ്ക്കാനും. നികുതി നയത്തില്‍ വ്യതിയാനമുണ്ടാക്കാനുമായിരിക്കും അടുത്ത നാലു വര്‍ഷം പരിശ്രമിക്കുക. എണ്ണയ്ക്കു വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കും. യുദ്ധത്തിന്റെ കാലം അവസാനിച്ചിരിക്കുന്നു. കൂടുതല്‍ ക്ഷമാശീലത്തോടെയാകും രാജ്യം ഇനി പ്രവര്‍ത്തിക്കുക.
കുടിയേറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അടുത്ത നാളുകളില്‍ തന്നെ പരിഹരിക്കും. നാലു വര്‍ഷത്തിനകം വിഷയത്തില്‍ പ്രശ്ന പരിഹാരം കാണുമെന്നും അദ്ദേഹം വ്യക്തമാക്കി. കുടിയേറ്റക്കാരുടെ മക്കള്‍ക്കു രാജ്യത്തു പൂര്‍ണ സ്വാതന്ത്ര്യത്തോടെ കഴിയാനാകണം. അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനാകണം.
മികച്ച മത്സരം കാഴ്ച വച്ചതിനു പ്രതിയോഗി മിറ്റ് റോംനിയെ അദ്ദേഹം അഭിനന്ദിച്ചു. റോംനിയുമായി ഒരുമിച്ചിരുന്നു രാജ്യത്തിന്റെ ഭാവി സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. പ്രതിപക്ഷവുമായി ചര്‍ച്ചകള്‍ നടത്തി രാജ്യത്തെ മുന്നോട്ടു നയിക്കും. ഇക്കാര്യത്തില്‍ അവരുടെ സുഗമമായ സഹകരണം പ്രതീക്ഷിക്കുന്നു.
തന്റെ പ്രചാരണ സംഘം ഏറ്റവും മികച്ചതായിരുന്നു. ജോ ബൈഡന് മികച്ച വൈസ് പ്രസിഡന്റായിരിക്കും. ഭാര്യ മിഷേല്‍ ഒബാമയെ താന്‍ എന്നത്തേക്കാളുമധികം സ്നേഹിക്കുന്നു. ഭൂമിയില്‍ ഏറ്റവും മഹത്തായ രാജ്യമായിരിക്കും അമേരിക്കയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: