ന്യൂദല്‍ഹി: എംപിമാര്‍ സാമൂഹ്യമാധ്യങ്ങളില്‍ കൂടുതല്‍ സജീവമാകണമെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കുറഞ്ഞത് മൂന്ന് ലക്ഷം പിന്തുടര്ച്ചക്കാരെങ്കിലും എംപിമാരുടെ ഔദ്യോഗിക അക്കൗണ്ടിനുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്നാഴ്ചകളായി പ്രതിപക്ഷം പാര്‍ലമെന്റിനെ തടസ്സപ്പെടുത്താന്‍ ഉപയോഗിക്കുന്ന നുണകളുടെ സത്യാവസ്ഥ ജനങ്ങളിലേക്കെത്തിക്കാനും പാര്‍ലമെന്ററി യോഗത്തില്‍ അദ്ദേഹം എംപിമാരോട് ആവശ്യപ്പെട്ടു.
ജനങ്ങളെ സത്യാവസ്ഥ അറിയിക്കാന്‍ സാങ്കേതികവിദ്യയെ ഫലപ്രദമായി ഉപയോഗിക്കണമെന്ന് മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവദേകര്‍ അഭിപ്രായപ്പെട്ടു. സമകാലിക സമൂഹത്തില്‍ വോട്ടര്‍മാരെ ഇന്റര്‍നെറ്റുവഴി ബന്ധപ്പെടേണ്ടതിന്റെ ആവശ്യകതയും യോഗത്തില്‍ എംപിമാരെ ബോധ്യപ്പെടുത്തി. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അതത് നിയോജകമണ്ഡലങ്ങളിലെ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും എംപിമാരോട് യോഗം നിര്‍ദ്ദേശിച്ചു.
മൂന്ന് മണിക്കൂര്‍ നീണ്ട യോഗത്തില്‍ എംപിമാരില്‍ സോഷ്യല്‍മീഡിയ അക്കൗണ്ടില്ലാത്ത 43പേരുണ്ടെന്നും അക്കൗണ്ടുള്ള 77 പേരുടെ ഐഡി വെരിഫൈ ചെയ്തിട്ടില്ലെന്നും കണ്ടെത്തി. പാര്‍ലമെന്റ് നിരന്തരം തടസ്സപ്പെടുന്നതെന്തുകൊണ്ടാണെന്ന് എംപിമാര്‍ തങ്ങളുടെ നിയോജകമണ്ഡലങ്ങളില്‍ പത്രസമ്മേളനം നടത്തി ജനങ്ങളെയറിയിക്കണമെന്നും ബിജെപി പ്രസിഡന്റ് അമിത് ഷാ യോഗത്തില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: