പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ രൂപംനല്കിയ ഏകാത്മ മാനവദര്‍ശനം എന്നത് ലോകജനതയ്ക്കാകമാനം ഉപയോഗപ്രദമായ രീതിയില്‍, കാലഘട്ടത്തിന് അനുഗുണമായി, ഭാരതീയ ജീവിത ദര്‍ശനത്തിന്റെ അടിസ്ഥാനത്തെ വിശകലനം ചെയ്യലാണ്. പാശ്ചാത്യ ജീവിതചിന്തകളുടെ മൗലിക തത്വമായ ‘മനുഷ്യന് ഒരു സാമ്പത്തിക ജീവി’ എന്ന സങ്കല്പത്തെ ഭാരതീയത അംഗീകരിക്കുന്നില്ല. ആത്മീയ-ഭൗതികതകളുടെ സന്തുലിതമായ സമന്വയമാണ് ഭാരതീയ ജീവിതദര്‍ശനത്തിന്റെ പൂര്‍ണ്ണത. മനുഷ്യനെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ആവിഷ്കരിക്കുക എന്നതാണ് ഏകാത്മമാനവദര്ശനംകൊണ്ട് അര്‍ത്ഥമാക്കുന്നത്.
സാമ്പത്തികം അതില്‍ ഒരു തലം മാത്രമാണ്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അഭേദ്യമായ ബന്ധവും പ്രകൃതിയോടും അതിന്റെ വരദാനങ്ങളോടുമുള്ള മനുഷ്യന്റെ പാരസ്പര്യവും സഹവര്‍ത്തിത്വവുമാണ് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പൂര്‍ണ്ണമായ ആവിഷ്കാരത്തിനു ഹേതുവാകുന്നത്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഈ ഏകതയാണ് മനുഷ്യ ജീവിതത്തിന്റെ സമഗ്രത അഥവാ ഏകത എന്നതുകൊണ്ടര്‍ത്ഥമാക്കുന്നത്. പുരുഷാര്‍ത്ഥങ്ങളായ ‘ധര്‍മ്മാര്‍ത്ഥകാമമോക്ഷ’ങ്ങള് കൊണ്ട് ഉദ്ദേശിക്കുന്നതും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഐക്യപ്പെടല്‍ അഥവാ സമന്വയം ആണ്.
വ്യക്തിയുടേയും സമൂഹത്തിന്റേയും സമഗ്രമായ വികാസം ലക്ഷ്യമാക്കുന്ന ജീവിതദര്‍ശനമാണ് ഏകാത്മമാനവദര്‍ശനം. പ്രകൃതിയെ അപഹരിക്കുന്ന ഉല്പാദനവും, മനുഷ്യനെ വികലവും കേവലം ഭൗതികവുമാക്കിമാറ്റുന്ന സാമൂഹികവ്യവസ്ഥയും സൃഷ്ടിച്ച ദുരവസ്ഥയില്‍ നിന്നു ലോകത്തിനു കരകയറാനുള്ള ഏക മാര്‍ഗമാണ് ഭാരതീയ ജീവിത ദര്‍ശനം. ദീനദയാല്‍ജി മാത്രമല്ല, ഭാരതീയ വീക്ഷണത്തിലൂടെ മനുഷ്യനെയും ലോകത്തെയും നോക്കിക്കാണുകയും വിലയിരുത്തുകയും വിശകലനം ചെയ്യുകയും ചെയ്തിട്ടുള്ള മഹത്വ്യക്തികളുടെയും ദാര്‍ശനിക വീക്ഷണങ്ങളില്‍ ഈ ഭാരതീയ ജീവിതസങ്കല്പത്തെ വായിച്ചെടുക്കാന്‍ സാധിക്കും. അതിന്റെ ഉത്തമോദാഹരണമാണ് മഹാത്മാഗാന്ധിയുടെ ദര്‍ശനങ്ങള്‍. ഗാന്ധിജിയുടെ തത്വസംഹിതയിലാകമാനം നമുക്ക് എകാത്മ മാനവദര്ശനത്തോടുള്ള ഐക്യപ്പെടലിന്റെ ആഴത്തിലുള്ള വ്യാഖ്യാനങ്ങള്‍ കാണാം.
ദര്‍ശനത്തിന്റെ അടിസ്ഥാനം
ഭാരതീയ ദര്‍ശനങ്ങളുടെ അടിത്തറ ധര്‍മസങ്കല്‍പമാണ്. ഏകാത്മമാനവദര്‍ശനത്തെ വ്യഖ്യാനിക്കുമ്പോള്‍ ദീനദയാല്‍ജി ഉയര്‍ത്തിപ്പിടിക്കുന്നതും ഈ ധര്മബോധത്തെയാണ്. അദ്ദേഹം പറയുന്നു: ”രാഷ്ട്രത്തിന്റെ ആദര്‍ശമാണ് ചിതി. ചിതിയുടെ ആവിഷ്കരണവും പെരുമാറ്റച്ചട്ടവുമാണ് രാഷ്ട്രത്തിന്റെ ധര്‍മ്മം. എന്തെങ്കിലും മഹത്വമുണ്ടെങ്കില്‍ അത് ധര്മത്തിനാണ്. ധര്‍മം പോയാല്‍ പ്രാണന് പോയി.” ധര്‍മത്തെ ജീവിത വ്യവസ്ഥയുടെ പ്രാണനായി സൂചിപ്പിച്ച അദ്ദേഹം അവ്യവസ്ഥയെ ധര്‍മഗ്ലാനി എന്നാണ് പറഞ്ഞത്. സനാതനവും സര്‍വവ്യാപിയുമാണ് ധര്‍മ്മത്തിന്റെ മൂലതത്വം. ധര്‍മ്മം മതമല്ലെന്നും, അത് സമ്പൂര്ണമാനവരേയും ഉള്‍ക്കൊള്ളുന്ന പരിധിയാണെന്നും ഏകാത്മമാനവ ദര്‍ശനം പറയുന്നു.
ഇതേ തത്വംതന്നെ ഗാന്ധിജിയുടെ ദര്‍ശനങ്ങളിലും കാണാന്‍ സാധിക്കും. ”സമ്പദ്വ്യവസ്ഥയ്ക്കും ധര്മസംഹിതയ്ക്കും തമ്മില്‍ വ്യക്തമായ അതിര്‍ത്തിരേഖയോ വ്യത്യസ്തതയോ ഞാന്‍ കല്പിക്കുന്നില്ലെന്നു സമ്മതിക്കേണ്ടിയിരിക്കുന്നു. ഒരു വ്യക്തിയുടെയോ ജനതയുടെയോ ധാര്‍മിക ക്ഷേമത്തെ വ്രണപ്പെടുത്തുന്ന സമ്പദ്വ്യവസ്ഥ നീതിവിരുദ്ധവും തന്മൂലം പാപവുമാണ്” (‘യങ് ഇന്ത്യ’ സമാഹൃത വാല്യം 1310-1926 ) എന്ന ഗാന്ധിജിയുടെ വാക്കുകള്‍ ധര്മസംഹിതയ്ക്ക് അദ്ദേഹം നല്കുന്ന പ്രാധാന്യത്തെ പ്രകടമാക്കുന്നു.
ഒരുപടികൂടി കടന്ന് സമ്പദ്വ്യവസ്ഥയെ ആത്മസാക്ഷാത്കാരവുമായി ബന്ധപ്പെടുത്തി 1916-ല്‍ അലഹബാദിലെ മുയര്‍ സെന്‍ട്രല്‍ കോളേജ് ഓഫ് ഇക്കണോമിക് സൊസൈറ്റിയെ അഭിസംബോധനചെയ്ത് ഗാന്ധിജി ഇങ്ങനെ പറഞ്ഞു: ”സാമ്പത്തിക പുരോഗതി യാഥാര്‍ത്ഥ പുരോഗതിയുമായി ഏറ്റുമുട്ടുന്നുണ്ടോ? സാമ്പത്തിക പുരോഗതിയെന്നാല്‍ നാം കല്പിക്കുന്ന അര്‍ത്ഥം അതിരറ്റ ഭൗതികോല്കര്ഷമെന്നായിരിക്കുമെന്നു ഞാന്‍ കരുതുന്നു. യഥാര്‍ത്ഥ പുരോഗതിയെന്നാല്‍ ധാര്‍മിക പുരോഗതിയാണ്. അതായത് നമ്മില്‍ സ്ഥായിയായിട്ടുള്ള അംശത്തിന്റെ ഉല്‍കര്‍ഷ.”
കുറെക്കൂടി സ്പഷ്ടമായി തന്റെ കാഴ്ചപ്പാടിനെ അദ്ദേഹം ഇതേ പ്രസംഗത്തില്‍ വിവരിക്കുന്നു ”ഇന്നത്തെ ഭൗതികഭ്രമത്തെ നാം എത്രത്തോളം നമ്മുടെ ജീവിത ലക്ഷ്യമാക്കുന്നുവോ അത്രത്തോളം നാം ഉല്കൃഷ്ടമാര്ഗത്തില്നിന്ന് കീഴ്പോട്ടു പോയ്ക്കൊണ്ടിരിക്കുകയാണെന്നു ഞാന്‍ വിശ്വസിക്കാതിരുന്നെങ്കില്‍ എന്റെ വാദമുഖത്തെ ഇത്രത്തോളം വിശദീകരിക്കുവാന്‍ തുനിയില്ലായിരുന്നു. ഞാന്‍ വിവരിച്ച പ്രകാരത്തിലുള്ള സാമ്പത്തികപുരോഗതി യഥാര്‍ത്ഥ പുരോഗതിക്കു വിരുദ്ധമാണെന്നു ഞാന്‍ കരുതുന്നു. തന്മൂലം സമ്പത്ത് വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളെ പരിമിതപ്പെടുത്തുക എന്നത് പുരാതന ആദര്‍ശമായിരുന്നു. ഭൗതികോല്കര്ഷത്തിനുള്ള അഭിലാഷങ്ങള്‍ക്കെല്ലാം ഇത് വിരാമമിടുന്നില്ല. ധനസമ്പാദനത്തെ ജീവിതലക്ഷ്യമാക്കിയിട്ടുള്ളവര് എക്കാലത്തുമുണ്ടായിരുന്നതുപോലെ ഇനിയും നമ്മുടെ ഇടയില്‍ ഉണ്ടായിരിക്കേണ്ടതുതന്നെയാണ്. എന്നാല്‍ അത് ആദര്‍ശത്തില്‍ നിന്നുള്ള പതനമാന്നെന്നു നാം എല്ലാകാലത്തും അംഗീകരിച്ചിട്ടുണ്ട്.”
സാമ്പത്തിക ചിന്തയില്‍ ധാര്മികബോധത്തിന്റെ അനിവാര്യതയെ സ്വന്തം വാക്കുകളിലൂടെ തന്നെ മഹാത്മജി വ്യക്തമാക്കിയിട്ടുള്ളത് നമുക്കിവിടെ കാണാം. സാമൂഹിക രചനയുടെ അടിസ്ഥാനം ധാര്മികവ്യവസ്ഥക്കാണെന്ന ഭാരതീയ ദര്‍ശനത്തിന്റെ അന്തഃസത്തയെ എങ്ങനെയാണോ ദീനദയാല്‍ജി ഏകാത്മമാനവദര്‍ശനത്തില്‍ വിവരിച്ചിരിക്കുന്നത് അതേ ദാര്‍ശനിക വീക്ഷണം തന്നെ മഹാത്മജിയുടെ വാക്കുകളിലും കാണാന്‍ സാധിക്കും.
സമ്പദ്വ്യവസ്ഥയുടെ പ്രായോഗിക സമീപനം
സമ്പദ്വ്യവസ്ഥ സന്തുലിതാവസ്ഥയില്‍ നിന്നും, സമ്പത്തിന്റെ കേന്ദ്രീകരണാവസ്ഥയില്നിന്നും സ്വതന്ത്രമാക്കപ്പെടണം. ഇവ രണ്ടിന്റെയും ദൂഷ്യങ്ങളെക്കുറിച്ച് ദീനദയാല്‍ജി വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. സമ്പത്തില്ലാതെ വ്യക്തിക്ക് തന്റെ ധര്‍മം പാലിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ ദീനദയാല്‍ജി, ഏതുകുറ്റമാണ് വിശപ്പ് ചെയ്യാതിരിക്കുക എന്ന ചോദ്യത്തിലൂടെ സമ്പത്തില്ലായ്മയുടെ അര്‍ത്ഥവ്യാപ്തിയിലേക്ക് വിരല്‍ചൂണ്ടി. അതേപോലെ കേന്ദ്രികൃതമാക്കുന്ന സമ്പത്തും ധര്‍മ്മത്തിന്റെ ശോഷണത്തിനു കാരണമാകുമെന്നു സൂചിപ്പിക്കുന്നു. സമ്പത്തിന്റെ പ്രഭാവത്തിലകപ്പെടുന്ന വ്യക്തി സ്വന്തം വ്യക്തിത്വത്തെക്കുറിച്ചും രാഷ്ട്രത്തെക്കുറിച്ചും ധര്മത്തെക്കുറിച്ചും ആധ്യാത്മിക സന്തോഷത്തെക്കുറിച്ചുമെല്ലാം വിസ്മരിക്കുന്നു. സമ്പത്തിനോടുള്ള വ്യക്തിയുടെ മോഹം അവന്റെ സല്‍ബുദ്ധിയുടെ നാശത്തിനും സമൂഹത്തിന്റെ വിനാശത്തിനും കാരണമാകുമെന്ന് അദ്ദേഹം പറയുന്നു. ഇവ രണ്ടിന്റെയും സന്തുലിതാവസ്ഥയാണ് സമ്പദ്വ്യവസ്ഥയില് വേണ്ടതെന്ന് ദീനദയാല്‍ജി പറയുന്നു.
ഈ സാമ്പത്തിക അച്ചടക്കത്തെ അദ്ദേഹം ‘അര്ത്ഥായനം’ എന്ന് വിളിച്ചു. അര്ത്ഥായനമെന്നത് സമ്പദ്വ്യവസ്ഥയുടെ നിയന്ത്രണത്തിന് അനിവാര്യമാണ്. എല്ലാ ജനങ്ങളുടെയും അടിസ്ഥാനാവശ്യങ്ങളെ നിറവേറ്റുന്ന അവസ്ഥയാണ് ഇത് ലക്ഷ്യംവയ്ക്കുന്നത്. ഇത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വത്തില്‍ ഒന്നായി ദീനദയാല്‍ജി പറയുന്നു. ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും അര്ത്ഥായനത്തിലൂടെ സംരക്ഷിക്കുന്ന സമ്പദ്വ്യവസ്ഥയെയാണ് നാം പ്രോല്‍സാഹിപ്പിക്കേണ്ടത്. മറ്റുള്ളവരുടെ സാമ്പത്തികജീവിതത്തെ ബാധിക്കാതെ തനിക്കു ആവശ്യമുള്ളതു ഉല്പാദിപ്പിക്കാനും ഉപയോഗിക്കാനുമുള്ള പൗരന്റെ അവകാശത്തെ ഭരണകൂടം വ്യവസ്ഥ ചെയ്യണം.
സാമ്പത്തിക ജനാധിപത്യം കൈവരിക്കാന്‍ സ്വത്ത് കൈവശം വയ്ക്കുന്നതിനു പരിധി നിശ്ചയിക്കാന്‍വരെ ദീനദയാല്‍ജി ആവശ്യപ്പെടുന്നുണ്ട്. സന്തുലിതമായ സമ്പദ്വ്യവസ്ഥയ്ക്കായി പരിമിതമായ ഉല്പാദനവും, ഉല്പാദനത്തിന്റെയും വിതരണത്തിന്റെയും വികേന്ദ്രീകരണവും, നിയന്ത്രിതമായ ഉപഭോഗവും അനിവാര്യമാണെന്നു ചൂണ്ടിക്കാണിക്കുന്നു. കേന്ദ്രീകൃതവും അപരിമിതവുമായ ഉല്‍പ്പാദനം രാഷ്ട്രീയവും സാമ്പത്തികവുമായ അധികാരകേന്ദ്രീകരണത്തിന്നു കാരണമാകുമെന്നു ദീനദയാല്‍ജി പറയുന്നു. ഇത് വ്യക്തിയുടെയും സമൂഹത്തിന്റെയും അധഃപതനത്തിനു ഹേതുവാകുമെന്നു സൂചിപ്പിക്കുന്നു. വര്‍ത്തമാന യാഥാര്‍ത്ഥ്യങ്ങളില്‍ ഈ വാക്കുകളുടെ പ്രവചന സ്വഭാവം കാണാം.
സന്തുലിതമായ സമ്പദ്വ്യവസ്ഥയുടെ അനിവാര്യതകളായി ദീനദയാല്‍ജി പറഞ്ഞ എല്ലാകാര്യങ്ങളും ഗാന്ധിജിയുടെ ദര്‍ശനങ്ങളില്‍ കാണാം. സാമ്പത്തിക സമത്വമെന്നതുകൊണ്ട് സൂക്ഷ്മമായി ഉദ്ദേശിക്കുന്നത് എന്താണെന്ന് എന്ന ചോദ്യത്തിന് ”തന്റെ സങ്കല്പത്തിലെ വാച്യാര്ത്ഥമനുസരിച്ചു എല്ലാവര്ക്കും സ്വത്തു തുല്യമായിരിക്കണമെന്ന് അര്‍ത്ഥമില്ല” എന്നായിരുന്നു ഗാന്ധിജിയുടെ മറുപടി. സ്വത്ത് ആവശ്യത്തിനു വേണ്ടിടത്തോളം ഓരോരുത്തര്‍ക്കും ഉണ്ടായിരിക്കണം എന്നാണിതിനര്‍ത്ഥം. കേവലാവശ്യങ്ങള്ക്കപ്പുറത്തുള്ള എല്ലാത്തിനും വിലക്ക് കല്പിക്കണമെന്നദ്ദേഹം പറഞ്ഞില്ല. പക്ഷേ അത് ദരിദ്രന്റെ അത്യന്താപേക്ഷിതമായ ആവശ്യങ്ങള്‍ നിറവേറ്റിക്കഴിഞ്ഞിട്ടാകണമെന്നുമാത്രം.
യങ് ഇന്ത്യയില്‍ ‘എന്റെ സ്വപ്നങ്ങളിലെ ഇന്ത്യ’ എന്ന ലേഖനത്തില്‍ ”ആര്‍ക്കും ഉണ്ണാനും ഉടുക്കാനും ഇല്ലാത്തതുകൊണ്ടുള്ള സങ്കടം ഇല്ലാത്തവിധത്തിലായിരിക്കണം ഇന്ത്യയുടെ എന്നല്ല, ലോകത്തിന്റെ തന്നെ സാമ്പത്തികഘടന” എന്ന് ഗാന്ധിജി അഭിപ്രായപ്പെടുകയുണ്ടായി. ഈ രണ്ട് ആവശ്യങ്ങളും നിവൃത്തിക്കാന്‍ വേണ്ടിടത്തോളം വേല ഏവര്‍ക്കും കിട്ടണം. ദീനദയാല്‍ജി പറഞ്ഞ സന്തുലിത സമ്പദ്വ്യവസ്ഥയുടെ അഥവാ അര്ത്ഥായനത്തിന്റെ സ്വഭാവമായിരിക്കേണ്ട വസ്തുതകള്‍ തന്നെയാണ് ഗാന്ധിജിയും ലളിതമായ ഭാഷയിലൂടെ വിവരിക്കുന്നത്.
ഉല്പാദനത്തെക്കുറിച്ചും, വിതരണത്തെയും ഉപഭോഗത്തെയും കുറിച്ചും ദീനദയാല്‍ജിയുടെ വാക്കുകള്‍ക്ക് കരുത്തേകുന്നതാണ് ഗാന്ധിയന്‍ ദര്‍ശനങ്ങള്‍. ”ഉല്പാദനവും ഉപഭോഗവും ഒരേ സ്ഥലകാലത്തില്ത്തന്നെ നടക്കുകയാന്നെങ്കില്‍ അവസാനമില്ലാതെയും, എത്ര കഷ്ടപ്പെട്ടും ഉല്പാദനം വര്‍ധിപ്പിക്കാനുള്ള പ്രവണത ഇല്ലാതാക്കും. ഇന്നത്തെ സാമ്പത്തിക സംവിധാനത്തിന്റെ ഫലമായുണ്ടാകുന്ന അറ്റമില്ലാത്ത സകലവൈഷമ്യങ്ങളും പ്രശ്നങ്ങളും അതോടെ അവസാനിക്കുകയും ചെയ്യും.”
സന്തുലിതവും അച്ചടക്കമാര്‍ന്നതുമായ സമ്പദ്വ്യവസ്ഥയ്ക്ക് നിയന്ത്രിത ഉപഭോഗം എന്ന ദീനദയാല്‍ജിയുടെ നിര്‍ദേശവും ഗാന്ധിജിയുടെ വാക്കുകളില്‍ കാണാം. ”തുല്യവിതരണത്തിന്റെ ശരിയായ വിവക്ഷ ഓരോ മനുഷ്യനും തന്റെ സ്വാഭാവികമായുള്ള ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ വേണ്ടിവരുന്ന എല്ലാ സാധനങ്ങളും ഉണ്ടായിരിക്കണമെന്നും, അതില്‍ കൂടുതലായി ഒന്നും ഉണ്ടായിരിക്കാന്‍ പാടില്ലെന്നതുമാണ്.” നിയന്ത്രിത ഉപഭോഗത്തെ എത്രമാത്രം കണിശമായിട്ടാണ് ഗാന്ധിജിയും ദീനദയാല്‍ജിയും സമീപിച്ചിരിക്കുന്നതെന്ന് ഇതില്‍നിന്ന് ഉള്‍ക്കൊള്ളാന്‍ സാധിക്കും.
(ഭാരതീയ വിചാരകേന്ദ്രം എറണാകുളം ജില്ലാ സംഘടനാ സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: