ദൃശ്യ-പത്രമാധ്യമങ്ങള്‍ക്ക് നല്ലകാലം വരുകയാണ്.ഇനി നിങ്ങള്‍ ആത്മഹത്യകളുടെ വാര്‍ത്തകള്‍ എഴുതി മടുക്കും. ഇത്രകാലം കര്‍ഷകര്‍ ആണെങ്കില്‍ ഇനി വരാന്‍ പോകുന്നത് കച്ചവടക്കാരാണ്. എത്രമാത്രം മാനസിക പിരിമുറുക്കത്തിലാണ് കച്ചവടക്കാര്‍ ജീവിച്ചുപോരുന്നതെന്ന് വിവരിക്കാന്‍ സാധ്യമല്ല. മനസ്സമാധാനം എന്നത് അവര്‍ക്ക് വിദൂര സ്വപ്നം മാത്രമാണ്.
സമൂഹത്തിന് ന്യായീകരിക്കാന്‍ പല കാരണങ്ങളും ഉണ്ടാകും. എന്നാലും പറയട്ടെ. പല സംസ്ഥാനങ്ങളിലും കര്‍ഷകര്‍ ജീവിക്കുന്നതിനുവേണ്ടി പല സമരങ്ങളും നടത്തുന്നു. പക്ഷേ ഇവിടുത്തെ കച്ചവടക്കാര്‍ എന്തേ അവര്‍ക്ക് ജീവിക്കുന്നതിനുവേണ്ടി സമരം നടത്താത്തത്? അവരെ സംരക്ഷിക്കേണ്ടത് ആരാണെന്ന് അറിയാത്തതുകൊണ്ടാണോ? ഇവിടുത്തെ കച്ചവടക്കാരുടെ വരുമാനം കുറഞ്ഞതു കാരണം എത്രമാത്രം തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. വാടക, കറണ്ട് ബില്‍, മറ്റ് ചെലവുകള്‍ എല്ലാംകൊണ്ട് ഇന്ന് കച്ചവടക്കാര്‍ നില്‍ക്കക്കള്ളിയില്ലാതെയായിരിക്കുകയാണ്.
ബാങ്കില്‍നിന്നും വട്ടിപ്പലിശയ്ക്കും പണം സ്വരൂപിച്ച് തുടങ്ങിയ സ്ഥാപനങ്ങള്‍ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി മാത്രം തുറന്നിരിക്കുകയാണ്. ഇതിന് പരിഹാരം കാണേണ്ടത് നമ്മുടെ ഭരണകൂടത്തിന്റെ ബാധ്യതയല്ലേ? അവരെ കറവപ്പശുവായി മാത്രം കാണാതെ സംരക്ഷിക്കേണ്ട ബാധ്യതയും നമുക്ക് ഉണ്ടാകട്ടെ, ഭരണകൂടത്തിനും.
ഹരി കള്ളിക്കാട്ടില്‍,
പെരിന്തല്‍മണ്ണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: