ഏറ്റുമാനൂര്‍: ഗതാഗത തിരക്കേറിയ ഏറ്റുമാനൂര്‍-പാലാ റോഡിലെ പേരൂര്‍ കവലയില്‍ ഗതാഗത നിയന്ത്രണ സംവിധാനങ്ങള്‍ ഇല്ലാത്തത് അപകടങ്ങള്‍ക്ക് കാരണമാകുന്നു. വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് പതിവായി.
പേരൂരില്‍നിന്ന് ഏറ്റുമാനൂരിലേക്കുള്ള റോഡും ക്ഷേത്രത്തില്‍ നിന്നുള്ള റോഡും പ്രധാന പാതയായ ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ ഹൈവേയുമായി സംഗമിക്കുന്ന സ്ഥലമാണ് പേരൂര്‍ കവല. തിരക്കേറിയ കവലയാണെന്ന് യാത്രക്കാര്‍ക്കാരെ അറിയിക്കുന്നതിന് മുന്നറ്റിയിപ്പ് ബോര്‍ഡോ സിഗ്നല്‍ ലൈറ്റുകളോ ഇവിടില്ല. പോലീസ് അധികാരികളോ, മോട്ടോര്‍ വാഹന വകുപ്പോ ഈ വിഷയം ഗൗരവമായി കാണാത്തതുമൂലം പേരൂര്‍ ജങ്ഷന് സ്ഥിരം അപകട മേഖലയായി മാറി. പുലര്‍ച്ചെയും രാത്രിയിലുമാണ് സ്ഥിരമായി അപകടം നടക്കുന്നത്. പേരൂര്‍ കവലയില്‍ എത്തുന്ന വാഹനങ്ങള്‍ ഒരു ജങ്ഷന് കടക്കുന്നതായി അറിയാത്തതുമൂലമാണ് സ്ഥിരമായി അപകടമുണ്ടാവുന്നത്.
കഴിഞ്ഞ മാസം റോഡുപണിക്കുള്ള സാധനങ്ങളുമായി പോയ ടിപ്പര്‍ ക്രോസ്സ് ചെയ്തു വന്ന വണ്ടിയെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ ഉണ്ടായ അപകടത്തില്‍ ഒരു കട പൂര്‍ണ്ണമായി തകര്‍ന്നു. ട്രാഫിക് സിഗ്നല്‍ സംവിധാനവും, ദിശാ സംവിധാന ബോര്‍ഡുകളും സ്ഥാപിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഏറ്റുമാനൂര്‍ നെഹ്രു കള്‍ച്ചറല്‍ സൊസൈറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: