ന്യൂദല്‍ഹി: കോണ്‍ഗ്രസ് ബന്ധത്തില്‍ മലക്കം മറിഞ്ഞ് സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ ജനറല്‍ സെക്രട്ടറിയുമായ പ്രകാശ് കാരാട്ട്. ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ്സിന് വോട്ടു ചെയ്യുമെന്ന് പാര്‍ട്ടി മുഖപത്രമായ പീപ്പിള്‍സ് ഡമോക്രസിയിലെ എഡിറ്റോറിയലില്‍ കാരാട്ട് വ്യക്തമാക്കി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കോണ്‍ഗ്രസ്സിന് വോട്ടു ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് നിലപാട് മാറ്റമെന്നതും ശ്രദ്ധേയമാണ്. ബിജെപിക്കെതിരെ കോണ്‍ഗ്രസ്സുമായി സഖ്യമാകാമെന്ന ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നിലപാടിനെ നേരത്തെ പാര്‍ട്ടിയില്‍ തുറന്നെതിര്ത്തവരാണ് കാരാട്ടും കേരള ഘടകവും. യച്ചൂരിയുടെ കരട് രാഷ്ട്രീയ പ്രമേയം കേന്ദ്ര കമ്മറ്റി തള്ളുകയും ചെയ്തു.
ബിജെപിയെ തോല്‍പ്പിക്കാന്‍ പറ്റുന്ന സ്ഥലങ്ങളില്‍ സിപിഎം കോണ്‍ഗ്രസ്സിനെ പിന്തുണക്കുമെന്ന് യുപി ഉപതെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്തുള്ള എഡിറ്റോറിയലില്‍ പറയുന്നു. ബിജെപിയെ പരാജയപ്പെടുത്താനുള്ള ഭാവിയിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് പ്രധാനപ്പെട്ട പാഠമാണ് ഉപതെരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. പ്രധാനപ്പെട്ട ബിജെപി ഇതര പാര്‍ട്ടികള്‍ യോജിച്ചാല്‍ അവരെ മറ്റ് പ്രാദേശിക പാര്‍ട്ടികള്‍ക്ക് പിന്തുണക്കാന്‍ സാധിക്കും. അതേസമയം, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന മൂന്നാം മുന്നണി ശ്രമങ്ങളെ കാരാട്ട് തള്ളി. ബിജെപി, കോണ്‍ഗ്രസ്സി
തര മുന്നണി വിജയിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഡിഎംകെ, ആര്‍ജെഡി തുടങ്ങി ഏതാനും പ്രാദേശിക പാര്‍ട്ടികള്‍ അതാത് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സിനൊപ്പമാണ്. നയങ്ങളും താല്പര്യങ്ങളും വ്യത്യസ്തമായതിനാല്‍ മുഴുവന്‍ പ്രാദേശിക പാര്‍ട്ടികള്‍ക്കും യോജിപ്പിലെത്തുക സാധ്യമല്ല. സിപിഎം തകര്‍ന്നടിഞ്ഞ ബംഗാളിലും ത്രിപുരയിലും ബിജെപി വിരുദ്ധ പാര്‍ട്ടികളുടെ ഐക്യത്തെ കാരാട്ട് സ്വാഗതം ചെയ്യുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: