കൊല്‍ക്കത്ത: അപാര ഫോം തുടരുന്ന കേരളം തുടര്‍ച്ചയായ മൂന്നാം വിജയവുമായി സന്തോഷ് ട്രോഫിയില്‍ സെമിഫൈനല്‍ ഉറപ്പാക്കി. ഗ്രൂപ്പ് എയിലെ മൂന്നാം മത്സരത്തില്‍ അവര്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് മഹാരാഷ്ട്രയെ തോല്‍പ്പിച്ചു. മറ്റൊരു മത്സരത്തില്‍ ചണ്ഡിഗഢിനെ ഒരു ഗോളിന് മറികടന്ന് നിലവിലെ ചാമ്പ്യന്മാരായ ബംഗാളും സെമിയില്‍ കടന്നു.
ഗ്രൂപ്പ് എയില്‍ കേരളത്തിനും ബംഗാളിനും ഒമ്പത് പോയിന്റു വീതമുണ്ട്. പക്ഷെ ഗോള്‍ ശരാശരിയില്‍ കേരളമാണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്.
ആദ്യ രണ്ട് മത്സരങ്ങളിലും വമ്പന്‍ വിജയം നേടിയ കേരളം മഹാരാഷ്ട്രയ്ക്കെതിരെ മികവുറ്റ പോരാട്ടമാണ് കാഴ്ചവെച്ചത്. തുടക്കം മുതല്‍ വ്യത്യസ്ത ശൈലികളില്‍ അവര്‍ പൊരുതി മുന്നേറി. സീഷനും രാഹുല്‍ കെ.പിയും അനുരാഗുമൊക്കെ തകര്‍ത്തുകളിച്ചതോടെ മഹാരാഷ്ട്രയുടെ പ്രതിരോധം പിളര്‍ന്നു. ഗോള്‍ കീപ്പര്‍ ഡിയോണ്‍ മെനസസിന്റെ മിടുക്കുകൊണ്ടാണ് തുടക്കത്തില്‍ അവര്‍ ഗോളില്‍ നിന്ന് രക്ഷപ്പെട്ടത്. ജിതിന് ഗോപാലന്റെയും അഫ്ദലിന്റെയും കൂറ്റന്‍ അടികള്‍ ഡിയോണ്‍ രക്ഷപ്പെടുത്തി.
പക്ഷെ 23-ാം മിനിറ്റില്‍ ഡിയോണും കീഴടങ്ങി. അഫ്ദലിനെ ബോക്സിനുള്ളില്‍ മഹാരാഷ്ട്രാതാരം വലിച്ചിട്ടതിന് റഫറി പെനാല്‍റ്റി വിധിച്ചു. രാഹുല്‍ വി രാജിന്റെ തകര്‍പ്പനടി വലയിലേക്ക് കയറി.
പതിനാറു മിനിറ്റുകള്‍ക്കുശേഷം ജിതിന് രണ്ടാം ഗോള്‍ നേടി. പന്തുമായി കുതിച്ചുകയറിയ ജിതിന് മഹാരാഷ്ട്രയുടെ പ്രതിരോധത്തെയും ഗോളിയെയും മറികടന്ന് പന്ത് ഗോള്‍വര കടത്തി . രാഹുല്‍ നടത്തിയ മറ്റൊരു നീക്കം ഗോള്‍വര കടന്നെങ്കിലും ഓഫ്സൈഡാണെന്ന് സൂചിപ്പിച്ച് ലൈന്‍ റഫറിയുടെ കൊടിയുയര്‍ന്നു. അതിനിടെ ഗോള്‍ മടക്കാന്‍ മഹാരാഷ്ട്ര ചില ഒറ്റപ്പെട്ട നീക്കങ്ങള്‍ നടത്തിയെങ്കിലും അവയൊക്കെ കേരളത്തിന്റെ പ്രതിരോധത്തില്‍ തട്ടിത്തകര്‍ന്നു.
രണ്ടാം പകുതിയിലും മിന്നുന്ന പ്രകടനം തുടര്‍ന്ന കേരളം 58-ാം മിനിറ്റില്‍ മൂന്നാം ഗോളും സ്കോര്‍ ചെയ്തു. ജിതിന് , രാഹുല്‍ എന്നിവരുടെ നീക്കമാണ് ഗോളില്‍ കലാശിച്ചത്. വലതുപാര്‍ശ്വത്തിലൂടെ ഓടിക്കയറിയ ജിതിന്, മാര്‍ക്ക് ചെയ്യപ്പെടാതെ നില്ക്കുന്ന രാഹുലിന് പാസ്് നല്കി. പിഴയ്ക്കാത്ത ഷോട്ടില്‍ രാഹുല്‍ ലക്ഷ്യം കണ്ടു. മോഹന്‍ ബഗാന് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ വിദ്യാശങ്കര്‍ സിങ്ങാണ് ചണ്ഡിഗഢിനെതിരെ ബംഗാളിന്റെ വിജയഗോള്‍ നേടിയത്്.
ഗ്രൂപ്പ് എ യിലെ ജേതാക്കളെ നിര്‍ണയിക്കുന്ന മത്സരത്തില്‍ കേരളം നാളെ ആതിഥേയരായ ബംഗാളിനെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: