പൂച്ചാക്കല്‍: അപകടം പതിവായിട്ടും പൂച്ചാക്കല്‍ പാലത്തില്‍ സംരക്ഷണ ഭിത്തിയില്ലാത്തതില് വ്യാപക പ്രതിഷേധം. നിര്‍മ്മാണം പൂര്‍ത്തിയായി ഇരുപതു വര്‍ഷം പിന്നിടുമ്പോഴും പാലത്തിന്റെ ഇരുകരകളിലെയും അനുബന്ധ റോഡില്‍ സംരക്ഷണഭിത്തി നിര്‍മ്മിക്കുന്നില്ല.
സംരക്ഷണഭിത്തിയില്ലാത്തതിനാല്‍ അപകടത്തില്‍പ്പെടുന്ന വാഹനങ്ങള്‍ ഇടിയുടെ ആഘാതത്തില്‍ താഴേക്ക് വീഴുന്നു. അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും യാതൊരു നടപടി സ്വീകരിക്കാതെ അധികൃതര്‍ മൗനം പാലിക്കുന്നു.
പാലത്തിന്റെ ഇരുകരകളിലെയും റോഡിന് അരക്കിലോ മീറ്റര്‍ നീളവും താഴെ നിന്ന് അഞ്ച് മീറ്ററോളം ഉയരവും ഉണ്ട്. ഇവിടെ സംരക്ഷണഭിത്തിയില്ലാത്തതിനാല്‍ അപകടങ്ങളില്‍പ്പെടുന്ന വാഹനങ്ങള്‍ താഴേക്ക് വീഴാന്‍ സാദ്ധ്യത കൂടുതലാണ്.
അനുബന്ധ റോഡുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതു മൂലം മറ്റ് വാഹനങ്ങള്‍ മറികടക്കാന്‍ ശ്രമിക്കുമ്പോഴും അപകടം സംഭവിക്കുന്നുണ്ട്. 1998ലാണ് പൂച്ചാക്കല്‍ പുതിയ പാലം യാഥാര്‍ത്ഥ്യമായത്.
പഴയപാലത്തിന് ബലക്ഷയം സംഭവിച്ചപ്പോഴാണ് പുതിയ പാലം എന്ന ആശയം വന്നത്. പുതിയ പാലത്തിന്റെ നിര്‍മ്മാണഘട്ടത്തില്‍ പാലത്തിലേക്ക് പ്രവേശിക്കുന്ന ഇരുവശത്തും വെള്ള മണല്ക്കുന്നുകളായിരുന്നു.
കുന്നിനുമുകളിലൂടെയാണ് റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. അറുപതിലധികം സ്വകാര്യ ബസുകളും പതിനഞ്ച് കെഎസ്ആര്‍ടിസി ബസുകളും ഇതുവഴി സര്‍വീസ് നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: