ഏറ്റുമാനൂര്‍: എം.സി റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് മൂന്ന് പതിറ്റാണ്ട് മുമ്പ് വിഭാവനം ചെയ്ത മണര്‍കാട് – ഏറ്റുമാനൂര്‍ ബൈപാസ് റോഡിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി പേരൂര്‍ റോഡില്‍ ഒട്ടേറെ അപകടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കരിമ്പനം തോടിനു കുറുകെയുള്ള പാലം പൊളിച്ചു. തൊട്ടടുത്ത് പകുതി പൂര്‍ത്തിയായ പാലത്തിലൂടെ താല്‍ക്കാലികമായി ഗതാഗതം തിരിച്ചുവിട്ടു. 5മീറ്റര്‍ വീതിയിലും 17 മീറ്റര്‍ നീളത്തിലുമാണ് ഇവിടെ പുതിയ പാലം പണിയുന്നത്.
പേരൂര്‍ പൂവത്തുംമൂട് കവല മുതല്‍ പാലാ റോഡില്‍ ഏറ്റുമാനൂര്‍ പാറകണ്ടം വരെയുള്ള പണികളാണ് ഈ ഘട്ടത്തില്‍ നടക്കുക. സ്ഥലം വിട്ടു കിട്ടാത്തതിനാല്‍ പാറകണ്ടം മുതല്‍ പട്ടിത്താനം വരെയുള്ള പണികള്‍ ഇനിയും വൈകും. 19.5കോടി രൂപയാണ് പൂവത്തുംമൂട് മുതല്‍ പാറകണ്ടം വരെയുള്ള പണികള്‍ക്കായി വകയിരുത്തിയിട്ടുള്ളത്. മണര്‍കാട് മുതല്‍ ഏറ്റുമാനൂര്‍ വരെ സ്ഥലമെടുപ്പിനും റോഡ് നിര്‍മ്മാണത്തിനും കൂടി 72 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരുന്നത്. സ്ഥലമെടുപ്പ് പൂര്‍ത്തിയാകാതെ വന്നതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി റോഡ് പണി അനിശ്ചിതത്വത്തിലായിരുന്നു.
എം.സി.റോഡിലെ ഗതാഗതക്കുരുക്കില്‍ നിന്നും ഒഴിവാകാന്‍ പാലാ ഭാഗത്തുനിന്നുമുള്ള വാഹനങ്ങളും കോട്ടയം ടൗണിലെ കുരുക്കില്‍ നിന്ന് രക്ഷപെടാന്‍ കെ.കെ.റോഡിലൂടെ വരുന്ന മെഡിക്കല്‍ കോളേജിലേക്കുള്ള ആംബുലന്‍സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളും ഇപ്പോള്‍ ഏറ്റുമാനൂര്‍ -സംക്രാന്തി റോഡിനെയാണ് ആശ്രയിക്കുന്നത്.
എന്നാല്‍ പേരൂര്‍ റോഡിന് ആവശ്യത്തിന് വീതി ഇല്ലാത്തത് ഇതിനകം നിരവധി അപകടങ്ങള്‍ക്ക് കാരണമായി. ഒരു വാഹനത്തിന് കഷ്ടിച്ച് കടന്നു പോകാവുന്ന കരിമ്പനം പാലത്തില്‍ നിന്നും അടുത്തിടെ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചിരുന്നു.
എം.സി.റോഡ് നവീകരിച്ചിട്ടും ഏറ്റുമാനൂര്‍ നഗരത്തിലെ ഗതാഗതക്കുരുക്കിന് ഒരു കുറവും ഇതു വരെ ഉണ്ടായിട്ടില്ല. ബൈപാസ് റോഡ് പൂര്ണമായാല് എറണാകുളം, മൂവാറ്റുപുഴ ഭാഗങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് ഏറ്റുമാനൂര്‍, കോട്ടയം, ചങ്ങനാശ്ശേരി ടൗണുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി തിരുവനന്തപുരം ഭാഗത്തേക്ക് പോകാനാവും.
നിലവിലെ ഏറ്റുമാനൂര്‍ ബൈപാസ് പാലാ റോഡില്‍ പാറകണ്ടം ഭാഗത്ത് എത്തി രണ്ടാം ഘട്ട പണികള്‍ തീരും .മൂന്നാം ഘട്ടമായി പാറകണ്ടം ഏറ്റുമാനൂര്‍ ക്ഷേത്രത്തിനു കിഴക്കേ നട ,വടക്കേ നടവഴി പട്ടിത്താനം ബൈപാസില്‍ അവസാനിക്കും.ഏറ്റുമാനൂര്‍ ടൗണും,കോട്ടയം ടൗണും ഒഴിവാക്കി തിരുവനന്തപുരം ഭാഗത്തേക്ക് പോകാനാകും.ഏറ്റവും തിരക്കേറിയ പേരൂര്‍ ജങ്ഷഷനിലെ ഗതാഗതക്കുരുക്കിനും പരിഹാരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: