കോട്ടയം: ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയില്‍ വീണ യുവതിയുടെ ജീവന് രക്ഷിച്ച റെയില്‍വേ പോര്ട്ടര്ക്ക് അനുമോദനം.
ചാടി കയറാന്‍ ശ്രമിച്ചപ്പോള്‍ കാല്‍വഴുതി ട്രെയിനിനും പ്ലാറ്റ് ഫോമിനും ഇടയിലേക്ക് വീണ യുവതിയെ റെയില്‍വേ പോര്‍ട്ടര്‍ പി.സി. അജിത്കുമാര്‍ രക്ഷപെടുത്തുകയായിരുന്നു. മരണമുഖത്തുനിന്ന് ജീവന് രക്ഷിച്ച അജിത്തിനെ നാട്ടുകാരും സുഹൃത്തുക്കളും അനുമോദിച്ചു. കഴിഞ്ഞ ദിവസം കോട്ടയം റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. എറണാകളുത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വഞ്ചിനാട് എക്സ്പ്രസ് രാവിലെ 6.15ന് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തി. കയറാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിന്‍ മുന്നോട്ട് നീങ്ങി. അച്ഛനും അമ്മയും യുവതിയുടെ മകനും കൂടെയുണ്ടായിരുന്നു. റിസര്‍വേഷന്‍ കംപാര്‍ട്ട്മെന്റില്‍ കയറാനായി എത്തിയപ്പോഴേക്കും ട്രെയിന്‍ മുന്നോട്ട് നീങ്ങിത്തുടങ്ങി.
മകനെയും അച്ഛനെയും അമ്മയേയും ട്രെയിനില്‍ കയറ്റി. തുടര്‍ന്ന് യുവതി കയറാന്‍ ശ്രമിക്കുമ്പോഴാണ് അപകടം. ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ വീണ യുവതിയുടെ അരഭാഗം വരെ താഴേക്ക് പോയി. സംഭവം കണ്ട അജിത്കുമാര്‍ യുവതിയെ രക്ഷപെടുത്തുകയായിരുന്നു. പിന്നിലെ കംപാര്‍ട്ട്മെന്റിലുണ്ടായിരുന്ന ടിടിഇ അപായച്ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. നട്ടാശ്ശേരി പാഞ്ചജന്യം അക്ഷയശ്രീയുടെ ആഭിമുഖ്യത്തില്‍ അജിത്തിനെ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: