കോട്ടയം: കോട്ടയം പയസ് ടെന്ത് കോണ്‍വെന്റില്‍ സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് നാളെ 26 വര്‍ഷം തികയുന്ന വേളയില്‍ അന്തിമവിധി എപ്പോളെന്ന ചോദ്യം ഉയരുന്നു. രാജ്യത്തെ നീതിന്യായ ചരിത്രത്തില്‍ തീര്‍പ്പാകാതെ കൂടുതല്‍കാലം നീണ്ടുപോയ കേസായി അഭയക്കേസ് മാറുകയാണ്.
ഒന്നും, മൂന്നും പ്രതികളായ ഫാ. തോമസ് കോട്ടൂരിനും, സിസ്റ്റര്‍ സ്റ്റെഫിക്കും കൊലപാതകത്തില്‍ വ്യക്തമായ പങ്കുള്ളതായി കോടതി കണ്ടെത്തിയിരുന്നു. ഇവര്‍ വിചാരണ നേരിടണമെന്നും തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ഈ മാസം 7ന് ഉത്തരവിട്ടു. പ്രതികളുടെ വിടുതല്‍ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവിട്ടത്. കേസില്‍നിന്ന് രണ്ടാംപ്രതി ഫാ. ജോസ് പൂതൃക്കയെ വിചാരണ നേരിടുന്നതില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.
സിബിഐ പ്രത്യേക കോടതിയുടെ വിധി വന്നതോടെ 26 വര്‍ഷമായി തുടരുന്ന നിയമ യുദ്ധം അടുത്ത ഘട്ടത്തിലേക്ക് കടന്നു. വൈകിയാലും സിസ്റ്റര്‍ അഭയയുടെ ആത്മാവിന് നീതികിട്ടുമെന്ന പ്രതീക്ഷയാണ് പൊതുസമൂഹത്തിനുള്ളത്.
കഴിഞ്ഞ 26 വര്‍ഷത്തിനിടയില്‍, പ്രതികളെ പിടികൂടാനാവുന്നില്ലെന്ന് പറഞ്ഞ് സിബിഐ അന്വേഷണം അവസാനിപ്പിച്ച്, മൂന്ന് പ്രാവശ്യം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ കേസാണ് ഇപ്പോള്‍ വഴിത്തിരിവിലെത്തിയത്.
1992 മാര്‍ച്ച് 27ന് പുലര്‍ച്ചെയാണ് സമൂഹത്തിന് നേര്‍ക്ക് ഒരു ചോദ്യചിഹ്നമായി അഭയയുടെ വിറങ്ങലിച്ച ശരീരം കാണുന്നത്. പയസ് ടെന്ത് കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റര്‍ അഭയ മരിച്ചുകിടന്നത്. ലോക്കല്‍ പോലീസ് പതിനേഴ് ദിവസവും ക്രൈം ബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി കേസ് അവസാനിപ്പിച്ചു.
1993 മാര്‍ച്ച് 29ന് സിബിഐ കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചു. സിബിഐ ഡിവൈഎസ്പി വര്‍ഗ്ഗീസ് പി. തോമസിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ച് ആറ് മാസത്തിനുള്ളില്‍ കൊലപാതകമെന്ന് കണ്ടെത്തി കേസ് ഡയറിയില്‍ രേഖപ്പെടുത്തി. തുടര്‍ന്നാണ് കേസ് ആത്മഹത്യയാക്കാന്‍ മേലുദ്യോഗസ്ഥനായ സിബിഐ എസ്പി സമ്മര്‍ദ്ദം ചെലുത്തി പീഡിപ്പിക്കുന്നതായി വര്‍ഗ്ഗീസ് പി. തോമസ് വാര്‍ത്താസമ്മേളനം നടത്തിയത്. സിബിഐയില്‍ നിന്നും 1993 ഡിസംബര്‍ 31ന് അദ്ദേഹം രാജി വെച്ചതിനെ തുടര്‍ന്നാണ് അഭയകേസ് ദേശീയശ്രദ്ധ പിടിച്ചുപറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: