ന്യൂദല്‍ഹി: ഭരണഘടനാ ശില്‍പ്പി ഡോ. അംബേദ്കറുടെ സ്വപ്നത്തിലേക്കാണ് ഇപ്പോള്‍ ഭാരതം മുന്നേറുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മന് കി ബാത് പ്രഭാഷണത്തില്‍ ഏപ്രില്‍ 14 അംബേദ്കര്‍ ജയന്തിയാണെന്ന് ഓര്‍മിപ്പിച്ച് സംസാരിക്കുകയായിരുന്നു മോദി.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇന്ത്യയെ വ്യവസായവത്കരിക്കുന്നതിനെക്കുറിച്ച് അംബേദ്കര്‍ പറഞ്ഞു. ഇപ്പോള്‍ ‘മേക് ഇന്‍ ഇന്ത്യ’ പദ്ധതി വിജയകരമായി മുന്നേറുമ്പോള്‍ വ്യാവസായിക മഹാശക്തിയെന്ന നിലയില്‍ ഇന്ത്യയെക്കുറിച്ച് അംബേദ്കര്‍ കണ്ട സ്വപ്നമാണ് അതിനു പ്രേരണ. ഇന്ത്യയുടെ നഗരവത്കരണത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ടാണ് ‘സ്മാര്‍ട്ട് സിറ്റീസ് മിഷന്’, ‘അര്‍ബന്‍ സിറ്റീസ് മിഷന്’ തുടങ്ങിയവ ആരംഭിച്ചത്.
ദരിദ്രര്‍ക്കായി ചിലതു വീതിച്ചു നല്കുന്നതുകൊണ്ടു മാത്രം അവരുടെ ദാരിദ്ര്യം അകറ്റാനാവില്ലെന്ന് അംബേദ്കര്‍ വിശ്വസിച്ചിരുന്നു. മുദ്രാ യോജന, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, സ്റ്റാന്‍ഡപ്പ് ഇന്ത്യ പോലുള്ള പദ്ധതികളിലൂടെ യുവസംരഭകര്‍ക്ക് അവസരം കൊടുക്കുകയാണ്.
അതിനൊക്കെ അപ്പുറം, എന്നെപ്പോലുള്ള കോടിക്കണക്കിനാളുകള്‍ക്ക് പ്രേരണാസ്രോതസ്സാണ് അംബേദ്കര്‍ എന്നതാണ് ശ്രദ്ധേയം. ഉന്നതങ്ങളിലെത്താന്‍ സമ്പന്ന കുടുംബത്തില്‍ ജനിക്കേണ്ടത് അനിവാര്യമല്ലെന്ന് അദ്ദേഹം കാട്ടിത്തന്നു. ദരിദ്ര കുടുംബത്തില്‍ ജനിക്കുന്നവര്‍ക്കും സ്വപ്നങ്ങള്‍ കാണാമെന്നും ആ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള ശ്രമങ്ങള്‍ നടത്താമെന്നും അദ്ദേഹം തെളിയിച്ചു, പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: