വാരാണസി: രാജ്യത്തെ പഴക്കമുള്ള നഗരമായ വാരാണസി കേബിള്രഹിത നഗരമാക്കുന്നു. വൈദ്യുതി ലഭിച്ച് 86 വര്‍ഷങ്ങള്‍ക്കുശേഷമാണ് നിരത്തുകളില്‍ നിന്ന് ഒഴിവാക്കി ഭൂമിക്കടിയിലൂടെ കേബിളുകള്‍ നല്‍കുന്നത്. ഇതിനു മുന്നോടിയായി ആദ്യ ഘട്ടത്തില്‍ 16 ചതുരശ്ര കിലോമീറ്ററില്‍ ഇത് പൂര്‍ത്തിയായി കഴിഞ്ഞു.
50,000 വൈദ്യുതി ഉപഭോക്താക്കളുള്ള പ്രദേശത്തുനിന്ന് ഇന്റഗ്രേറ്റഡ് പവര്‍ ഡവലപ്മെന്റ് സ്കീം (ഐപിഡിഎസ്) പ്രകാരമാണ് ഇത് പൂര്‍ത്തിയാക്കിയത്. കേബിളുകള്‍ നീക്കം ചെയ്യുക എന്നത് ശ്രമകരമായ ജോലിയാണ്. പൗരാണിക നഗരമായതിനാല്‍ നിരത്തിനു മുകളിലൂടെയുള്ള കേബിളുകള്‍ മാറ്റി ഭൂമിക്കടിയിലൂടെ സ്ഥാപിച്ചത് ഏറെ പ്രതിസന്ധി ഉയര്‍ത്തിയെന്ന് ഐപിഡിഎസ് പ്രൊജക്ട് മാനേജര്‍ സുധാകര്‍ ഗുപ്ത അറിയിച്ചു. രണ്ടു വര്‍ഷത്തോളം സമയമെടുത്ത് 2017 ഡിസംബറിലാണ് 16 ചതുരശ്ര കിലോമീറ്ററിലെ കേബിളുകളെല്ലാം ഭൂമിക്കടിയിലൂടെയാക്കിയത്.
വാരാണസിയെ കേബിള്രഹിതമാക്കുന്നതിന് 2015ല്‍ അന്നത്തെ കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി പീയുഷ് ഗോയല്‍ 432 കോടി അനുവദിച്ചിരുന്നു. കൂടാതെ രാജ്യത്തെ നിരത്തുകള്‍ കേബിള്‍ മുക്തമാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഐപിഡിഎസിന് 45,000 കോടിയും വാഗദാനം ചെയ്തിട്ടുണ്ട്. ആദ്യഘട്ടത്തില്‍ കബീര്‍ നഗര്‍, അന്സരാബാദ് എന്നിവിടങ്ങളിലാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.
അതേസമയം കേബിളുകളെല്ലാം വളരെ ചെറുതായതിനാല്‍ ബോക്സുകളിലാക്കിയാണ് ഭൂമിക്കടിയില്‍ നിക്ഷേപിച്ചത്. ചൗക്ക്, കസാക്പുര പ്രദേശത്ത് പുതിയതായി സബ്സ്റ്റേഷനുകള്‍ സ്ഥാപിച്ച് കേബിളുകള്‍ നീക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
എന്നാല്‍ പ്രദേശത്ത് അഴുക്ക്ചാലുകളും, ജല വിതരണം, ബിഎസ്എന്‍എല്‍ കേബിളുകള്‍ എന്നിവ സ്ഥാപിച്ചിരിക്കുന്നതിന് പ്രത്യേകം മാപ്പുകള്‍ ഇല്ലാത്തത് പ്രതിസന്ധി ഉയര്‍ത്തുന്നുണ്ടെന്ന് പൂര്‍വാഞ്ചല്‍ വിദ്യൂത് വിതരണ് നിഗം ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ അതുല്‍ നിഗം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: