തളിപ്പറമ്പ് (കണ്ണൂര്‍): സിപിഎമ്മിന്റെ ഭീഷണി തള്ളി, വെല്ലുവിളികള്‍ സ്വീകരിച്ച് വയല്‍ക്കിളികള്‍ക്ക് പിന്തുണയുമായി ഇന്നലെ കീഴാറ്റൂരില്‍ ആയിരങ്ങള്‍ അണിനിരന്നു. കീഴാറ്റൂരില്‍ നെല്‍വയല്‍ നികത്തി ബൈപാസ് നിര്‍മിക്കുന്നതിനെതിരെ വയല്‍ക്കിളി കര്‍ഷക കൂട്ടായ്മയുടെയും ഐക്യദാര്‍ഢ്യസമിതിയുടേയും നേതൃത്വത്തില്‍ ‘കേരളം കീഴാറ്റൂരിലേക്ക്’ എന്ന പേരില്‍ സംഘടിപ്പിച്ച മാര്‍ച്ചില്‍ കേരളത്തിന്റെ മനഃസാക്ഷി പ്രതിഫലിച്ചു.
കഴിഞ്ഞ ദിവസം സിപിഎം നടത്തിയ നാട് കാവല്‍ സമരത്തില്‍ പങ്കെടുത്തവരെ വെല്ലുന്ന ജനസഞ്ചയമാണ് ഇന്നലെ ഉച്ചയ്ക്ക് തളിപ്പറമ്പില്‍ നിന്ന് ആരംഭിച്ച റാലിയിലും തുടര്‍ന്നു ചേര്‍ന്ന പൊതുയോഗത്തിലും പങ്കെടുത്തത്. മാര്‍ച്ച് കീഴാറ്റൂര്‍ ബാലന്‍പീടികയ്ക്ക് സമീപം എത്തിയപ്പോള്‍ നിരവധി വയല്‍ക്കിളി പ്രവര്‍ത്തകരും നാട്ടുകാരും അഭിവാദ്യ മുദ്രാവാക്യം മുഴക്കി സ്വീകരിച്ചു.
പൊതുസമ്മേളനത്തില്‍ സമരനേതാവായ സുരേഷ് കീഴാറ്റൂര്‍ സമര പ്രഖ്യാപനം നടത്തി. സമരനായിക സബ്രാടത്ത് ജാനകി എന്ന എഴുപത്തിരണ്ടുകാരി ഉദ്ഘാടനം ചെയ്തു. തീരുമാനം മാറ്റുംവരെ സമരം തുടരുമെന്ന് വിതുമ്പിക്കൊണ്ടാണ് ജാനകി പറഞ്ഞത്. കീഴാറ്റൂര്‍ വയലില്‍ പുതിയ സമരപ്പന്തലും ഉയര്‍ത്തി.
സുരേഷ് ഗോപി എംപി, പി.സി. ജോര്‍ജ് എംഎല്‍എ, കെപിസിസി മുന്‍ പ്രസിഡന്റ് വി.എം. സുധീരന്, ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. ബി. ഗോപാലകൃഷ്ണന്, ബിജെപി ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ്, കെ.കെ. വിനോദ് കുമാര്‍ തുടങ്ങി നിരവധിപേര്‍ പൊതു സമ്മേളനത്തിലും റാലിയിലും പങ്കെടുത്തു.
സിപിഎമ്മിന്റെ പിടിവാശിക്കെതിരെയുള്ള ശക്തമായ താക്കീതായി പ്രതിഷേധം. സംഘര്‍ഷമുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും സമരം സമാധാനപൂര്‍ണ്ണമായി നടന്നു. തളിപ്പറമ്പിലും കീഴാറ്റൂരിലും കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.
‘കേരളത്തിന്റെ ജലഗോപുരമായ പശ്ചിമഘട്ടത്തെ തുരന്നെടുത്ത്, ജലസംഭരണികളായ വയലുകളും തണ്ണീര്‍ത്തടവും നികത്തി വികസനപദ്ധതികള്‍ നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനങ്ങളോടു ഞങ്ങള്‍ വിയോജിക്കുന്നു. പശ്ചിമഘട്ടവും ഇടനാടന്‍ കുന്നുകളും വയലുകളും തണ്ണീര്‍ത്തടങ്ങളും നിലനില്‍ക്കേണ്ടത് ഈ തലമുറയുടെയും വരാനിരിക്കുന്ന തലമുറകളുടെയും അതിജീവനത്തിന് ആവശ്യമാണ് എന്നു ഞങ്ങള്‍ മനസ്സിലാക്കുന്നു. ഇതു വികസന ഭീകരവാദമാണ്. ഇത്തരം വികസന ഭീകരവാദങ്ങളെ ഞങ്ങള്‍ എതിര്‍ക്കുന്നു. രാജ്യാതിര്‍ത്തികള്‍ ബാധകമല്ലാത്തതാണു പരിസ്ഥിതിയുടെ വിഷയം. അതിനാല്‍ വനവും പശ്ചിമഘട്ടവും ഇടനാടന്‍ കുന്നുകളും നെല്‍വയലുകളും തണ്ണീര്‍ത്തടവും പരിസ്ഥിതിയും നശിപ്പിക്കാന്‍ സര്‍ക്കാരിനു അവകാശമില്ലെന്നും ഞങ്ങള്‍ പ്രഖ്യാപിക്കുന്നു’ എന്ന പ്രതിജ്ഞയും സമ്മേളനത്തില്‍ ചൊല്ലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: