കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വില്പനയുമായി ബന്ധപ്പെട്ട് സീറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ വികാരനിര്‍ഭര പ്രസംഗം. ഓരോരോ കാരണങ്ങള്‍ കൊണ്ട് ഞാനും നിങ്ങളും അശുദ്ധരായിട്ടുണ്ട്. ആ അശുദ്ധി ഇല്ലാതാക്കണം, കര്‍ദ്ദിനാള്‍ പറഞ്ഞു. ഓശാന ഞായര്‍ ആചരണത്തിന്റെ ഭാഗമായി എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ കുര്‍ബാനയ്ക്കിടെയായിരുന്നു പ്രസംഗം.
ഭൂമിവില്‍പ്പനയുമായി ബന്ധപ്പെട്ട എല്ലാ വിവാദങ്ങളും പരിഹാരത്തിലെത്തിയിരിക്കുകയാണ്. എല്ലാവര്ക്കും ആശ്വാസം നല്‍കുന്നതാണ് അത്. ഇനി ഒന്നിച്ച് പരിഹരിക്കാവുന്ന പ്രശ്നമേയുള്ളൂ. കഴിഞ്ഞ ദിവസം താനും മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍ വീട്ടില്‍ എന്നിവരും ചേര്‍ന്ന് നല്കിയ വാര്ത്താക്കുറിപ്പിലുള്ളതാണ് യഥാര്‍ത്ഥ വസ്തുത. അതില്‍ കവിഞ്ഞ് മറ്റെവിടുന്നെങ്കിലും കേള്‍ക്കുന്ന വാര്‍ത്തയില്‍പ്പെട്ട് ആരും വഴിതെറ്റരുത്. മെത്രാന്മാരും പുരോഹിതരും അല്മായരും ചേര്‍ന്ന് ഒന്നിച്ചു നിന്നുകൊണ്ട് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയും.
വരാനിരിക്കുന്ന ദിവസങ്ങള്‍ സമാധാനത്തിന്റെ ദിവസങ്ങളായി പരിവര്‍ത്തനം ചെയ്യണം. ഓരോരോ കാരണങ്ങളാല്‍ നമ്മള് അശുദ്ധിയുള്ളവരാണ്. പണത്തിന്, പ്രതാപത്തിന്, പദവിക്ക്, താത്കാലിക സ്വാര്‍ത്ഥ താല്പര്യത്തിന്, നേതൃത്വ ശൈലിയില്‍ പ്രശോഭിക്കുന്നതിന്, മഹത്വത്തിന്… എന്നിങ്ങനെ ഓരോരോ കാര്യങ്ങള്‍ ചെയ്ത് നമ്മള് അശുദ്ധിയിലായിട്ടുണ്ട്. ഞാനും നിങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഇപ്രകാരമുള്ള ദുഷിച്ച പ്രവണതകളില്‍ നിന്നും നാം നമ്മെ ശുദ്ധീകരിക്കണം.
കര്‍ത്താവ് നമ്മള്‍ക്കെതിരെ ചാട്ടവാര്‍ എടുക്കുന്നുണ്ടോയെന്ന് നാം ഒാരോരുത്തരും പരിശോധിക്കണം, അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: