സാന്‍ഫ്രാന്‍സിസ്ക്കോ: അഞ്ചു കോടിയോളം വരുന്ന ഉപയോഗാക്തക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതിന് വീണ്ടും മാപ്പു പറഞ്ഞ് സുക്കര്‍ബര്‍ഗ്. പത്രങ്ങളില്‍ പരസ്യം നല്‍കിയാണ് ഇത്തവണ സുക്കര്‍ബര്‍ഗ് ജനങ്ങളോട് മാപ്പ് അപേക്ഷിച്ചിരിക്കുന്നത്. ബ്രിട്ടനിലെ പ്രധാന പത്രങ്ങളിലാണ് പരസ്യരൂപത്തില്‍ മാപ്പപേക്ഷ നല്‍കിയിട്ടുണ്ട്. ‘നിങ്ങളുടെ വിവരങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതിന്റെ ഉത്തരവാദിത്വം ഞങ്ങള്‍ക്കുണ്ടെന്നും ഞങ്ങള്‍ക്കതിന് സാധിക്കുന്നില്ല എങ്കില്‍ ഞങ്ങളത് അര്‍ഹിക്കുന്നില്ല’ എന്ന വാചകത്തോടൊപ്പം സക്കര്‍ബര്‍ഗിന്റെ ഒപ്പും ചേര്‍ന്നുള്ള പരസ്യമാണ് പത്രങ്ങളില്‍ നല്‍കിയിരിക്കുന്നത്.
അഞ്ചുകോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ച് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന് അനുകൂലമായി ഉപയോഗിക്കുകയാണ് കേംബ്രിഡ്ജ് അനലിറ്റിക്ക ചെയ്തത്. കേംബ്രിഡ്ജ് സര്‍വകലാശാല ഗവേഷകനായ അലക്സാണ്ടര്‍ കോഗന് നിര്‍മിച്ച ക്വിസ് പ്രോഗ്രാം വഴി ശേഖരിച്ച വിവരങ്ങളാണ് ചോര്‍ത്തപ്പെട്ടത്. ഇത് തങ്ങളുടെ അറിവോടെയല്ല നടന്നതെന്നാണ് സുക്കര്‍ബര്‍ഗിന്റെ വാദം.
ഇത്തരത്തില്‍ വിവരങ്ങള്‍ ചോര്‍ത്തുന്ന ആപ്പുകള്‍ക്കെതിരെ നടപടി സ്വീകരിച്ചു വരികയാണെന്നും ഇവയെ വിലക്കാനുള്ള നീക്കങ്ങള്‍ മുന്നേറുകയാണെന്നും സുക്കര്‍ബര്‍ഗ് പരസ്യത്തില്‍ പറയുന്നു. ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്കു വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യുമെന്ന ഉറപ്പും തുടര്‍ന്നു നല്‍കുന്നുണ്ട്. അതേസമയം കേംബ്രിഡ്ജ് അനലിറ്റിക്കയെകുറിച്ച് പരസ്യത്തില്‍ പരാമര്‍ശങ്ങളൊന്നുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: